Saturday, May 7, 2016

അനൂച്ച ഈ കണ്ണീരിന്‌ വല്ലാത്ത നോവാണ്‌


എബി കുട്ടിയാനം














മരണം വല്ലാത്ത നോവാണ്‌...ഇഷ്‌ടപ്പെട്ടവരേയും കൊണ്ട്‌ അത്‌ കടന്നുകളയുമ്പോള്‍ ഹൃദയം തകര്‍ന്നുപോവുകയാണ്‌...ഞങ്ങളുടെ അന്‍വര്‍ച്ച മരിച്ചുവെന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല...എന്തഡാ...എന്ന്‌ ചോദിച്ച്‌ അന്‍വര്‍ച്ചയുടെ വിളി എത്തുമെന്ന്‌ അറിയാതെ പ്രതീക്ഷിച്ചുപോകുന്നു...അന്‍വര്‍ച്ച ഇപ്പോഴും ഇവിടെ എവിടെയൊക്കയോ ഉണ്ടെന്ന്‌ വിശ്വസിക്കാനാണ്‌ ഞങ്ങള്‍ ഇഷ്‌ടപ്പെടുന്നത്‌...
രോഗത്തിന്റെ രൂപത്തില്‍ അസ്വസ്ഥതകള്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട്‌ ഒരു വര്‍ഷത്തോളമായി. അതിനൊക്കെ ഫലപ്രദമായ ചികിത്സകളും നടന്നുകൊണ്ടിരുന്നു...ഓരോ ദിക്കിലും ഓരോ ചികിത്സ കഴിഞ്ഞ്‌ മടങ്ങുമ്പോഴും കൂടുതല്‍ ഊര്‍ജ്ജസ്വലനായ അന്‍വര്‍ച്ചയെയായിരുന്നു ഞങ്ങള്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്‌...രോഗത്തെ പുഞ്ചിരികൊണ്ട്‌ തോല്‍പ്പിക്കുന്ന അന്‍വര്‍ച്ച ഇത്രപെട്ടെന്ന്‌ മരണത്തിലേക്ക്‌ നടന്നുപോകുമെന്ന്‌ ഞങ്ങള്‍ സ്വപ്‌നത്തില്‍പോലും കരുതിയതല്ല.
നാല്‌ ദിവസം മുമ്പ്‌ ഒരു ഉച്ച നേരത്ത്‌ ഒരാവശ്യത്തിനുവേണ്ടി ഷുക്കൂര്‍ച്ചയെ വിളിക്കുമ്പോള്‍ ഷുക്കൂര്‍ച്ച പറഞ്ഞു ആംബുലന്‍സില്‍ അന്‍വര്‍ച്ചയെയും കൊണ്ട്‌ മംഗലാപുരം ആശുപത്രിയിലേക്ക്‌ പോകുകയാണെന്ന്‌. പലപ്പോഴും പലചികിത്സയ്‌ക്കായി അന്‍വര്‍ച്ചയെയും കൊണ്ട്‌ പോകാറുള്ള ഷുക്കൂര്‍ച്ചയുടെ ആ വാക്കുകളില്‍ കൂടുതല്‍ അസ്വാഭീവികതയൊന്നും ഞാന്‍ കണ്ടില്ല...വൈകിട്ടോടെ ആരോ പറഞ്ഞു അന്‍വര്‍ച്ചയുടെ ആരോഗ്യനില ഇത്തിരി മോശമാണെന്ന്‌...അപ്പോഴും ഞങ്ങള്‍ കരുതിയതല്ല അന്‍വര്‍ച്ച മെല്ലെ മെല്ലെ മരണത്തിലേക്ക്‌ അടുക്കയാണെന്ന്‌...ആശുപത്രിയില്‍ കൂടെയുള്ള ഷുക്കൂര്‍ച്ചയെ തുടര്‍ച്ചയായി വിളിക്കുന്നത്‌ ശരിയല്ലെന്ന്‌ കരുതി കയ്യിലെടുത്ത ഫോണ്‍ പലപ്പോഴും താഴെവെച്ചെങ്കിലും വിളിക്കാതിരിക്കാനാവാതെ ഡയല്‍ ചെയ്‌തപ്പോഴൊക്കെ ഷുക്കൂര്‍ച്ച പറഞ്ഞു. സ്ഥിതി കൂടുതല്‍ മോശമാണ്‌ ദുഅ ചെയ്യുക. എന്തിനെയും പോസിറ്റീവോടെ മാത്രം കാണുന്ന ഷുക്കൂര്‍ച്ച ഒരിക്കലും അത്ര പതറി സംസാരിക്കാറില്ല.
എവിടെയോ അപകടം മണത്ത എന്റെ ഉള്ളില്‍ ദു:ഖത്തിന്റെ കടലിളകാന്‍ തുടങ്ങി.
പിറ്റെ ദിവസം മംഗലാപുരത്തെ ആശുപത്രിയില്‍ ചെന്ന്‌ തീവൃപരിചരണ വിഭാഗത്തിന്റെ ചില്ലുജാലകത്തിലൂടെ എത്തിനോക്കുമ്പോള്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ച ശരീരവുമായി അന്‍വര്‍ച്ച കിടക്കുകയാണ്‌. സ്‌മാര്‍ട്ട്‌ ലുക്കില്‍ മാത്രം കണ്ട അന്‍വര്‍ച്ചയുടെ രോഗ ശരീരം പോലും ഉള്‍ക്കൊള്ളാനാവതെ ഞാന്‍ എന്റെ മുഖം തിരിച്ചു നിന്നു.
വീട്ടിലെത്തിയിട്ടും മനസ്സ്‌ സ്വസ്ഥമായില്ല. ഉള്ളിന്റെ ഉള്ളില്‍ എവിടെയൊക്കെയോ വിങ്ങല്‍ മാത്രം. ഓരോ ഫോണ്‍കോളുകളെയും ഭയത്തോടെ മാത്രം അറ്റന്റ്‌ ചെയ്‌ത രാപ്പകലുകള്‍. ആ ദുരന്തവാര്‍ത്തയുമായി ഒരു വിളിയും എത്തരുതേയെന്ന്‌ ആഗ്രഹിച്ചു.
പിന്നീടുള്ളത്‌ പ്രാര്‍ത്ഥനകള്‍ മാത്രം കൂട്ടിനുള്ള നിമിഷങ്ങളായിരുന്നു. ഒരു മരുന്നും അള്ളാഹുവിന്റെ അല്‍ഭുതത്തേക്കാള്‍ വലുതല്ലല്ലോ. നാഥാ നീ കാത്തുകൊള്ളണെയെന്ന്‌ ഉള്ളുരുകി പ്രാര്‍ത്ഥിച്ച ദിനങ്ങള്‍...ഒടുവില്‍ അള്ളാഹു നിശ്ചയിച്ച കാലയളവ്‌ പൂര്‍ത്തിയാക്കി അന്‍വര്‍ച്ച മടങ്ങുമ്പോള്‍ സത്യം, ഞങ്ങള്‍ അനാഥരാവുകയായിരുന്നു. കണ്ണ്‌ നിറഞ്ഞുപോയ നിമിഷമായിരുന്നു അത്‌.
ഒരുപാട്‌ സ്ഥാപനങ്ങളില്‍, ഒരുപാട്‌ മുതലാളിമാര്‍ക്കു കീഴില്‍ പണിയെടുത്തിട്ടുണ്ട്‌. അവര്‍ക്കിടയില്‍ നിന്നെല്ലാം വ്യത്യസ്‌തമായ മുഖമായിരുന്നു അന്‍വര്‍ച്ച.
ഇത്രമാത്രം പോസിറ്റീവായി പെരുമാറുന്ന മനുഷ്യനെ ഞാന്‍ അധികമൊന്നും കണ്ടിട്ടില്ല. ~ചില സ്‌പെഷ്യല്‍ വാര്‍ത്തകളുമായി അന്‍വര്‍ച്ച ചിലപ്പോഴൊക്കെ വിളിക്കും. അത്‌ അതിന്റെ സമയത്ത്‌ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ദേശ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യില്ല. വളരെ മനോഹരമായ രീതിയിലുള്ള ഉപദേശമായിരിക്കും ലഭിക്കുക. നമ്മള്‍ നമ്മുടെ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അതിനോട്‌ കാണിക്കുന്ന താല്‌പര്യവും ആത്മാര്‍ത്ഥതയും പലപ്പോഴും എന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്‌. എന്ത്‌ പ്രശ്‌നം വരുമ്പോഴും നമുക്ക്‌ അന്‍വര്‍ച്ചയുണ്ടല്ലോ എന്നുള്ളത്‌ ഞങ്ങളുടെ വലിയ ധൈര്യമായിരുന്നു. അന്‍വര്‍ച്ച എന്നും കൂടെയുണ്ടാകുമെന്നത്‌ ഞങ്ങളുടെ വശ്വാസം മാത്രമായിരുന്നില്ല അനുഭവം കൂടിയായിരുന്നു.
ആശുപത്രിയിലാവുന്നതിന്‌ കുറച്ച്‌ ദിവസം മുമ്പ്‌ ഒരു സ്റ്റോറിയുടെ കാര്യത്തിനുവേണ്ടി അന്‍വര്‍ച്ച വിളിച്ചിരുന്നു. അത്‌ ചെയ്യാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയപ്പോള്‍ വീണ്ടും അന്‍വര്‍ച്ചയുടെ കോള്‍. ഡാ നീ പോകുമ്പോള്‍ ഞാനും വരുന്നു. നമുക്ക്‌ ഒന്നിച്ച്‌ പോകാം. ഇതിന്‌ മുമ്പ്‌ ഒരിക്കലും അന്‍വര്‍ച്ച അങ്ങനെ പറഞ്ഞിട്ടില്ല. അന്‍വര്‍ച്ച വരുന്നുവെന്ന്‌ പറഞ്ഞത്‌ കാരണം കുറേ ദിവസം ഞാന്‍ കാത്തിരുന്നു. പക്ഷെ, ഇനി ഒരിക്കലും അന്‍വര്‍ച്ച വരില്ലെന്ന സത്യമാണ്‌ പിന്നീട്‌ ഉള്‍ക്കൊള്ളേണ്ടിവന്നത്‌.
സ്റ്റാഫ്‌ മീറ്റിംഗൊക്കെ നടക്കുമ്പോള്‍ ചിലപ്പോള്‍ പല അസൈന്‍മെന്റുകളും ചെയ്യാന്‍ ബാക്കിയുണ്ടാവും. അന്‍വര്‍ച്ച കടന്നുവരുമ്പോള്‍ ഞങ്ങളൊക്കെ ഇത്തിരി ഭയത്തോടെ ഇരിക്കും. പക്ഷെ എന്താ ഡാ, പിന്നെന്തുണ്ട്‌ വിശേഷം എന്ന്‌ ചോദിച്ചുള്ള ആ വരവില്‍ എല്ലാ ഭയവും എവിടെയോ മാഞ്ഞുപോകും.
ഇഷ്‌ടപ്പെട്ടവരെയൊക്കെ അന്‍വര്‍ച്ച എഡാ എന്ന്‌ ചൊല്ലിയാണ്‌ വിളിക്കുക..ആ വിളിയില്‍ മനസ്സ്‌ നിറഞ്ഞുപോകാറുണ്ട്‌. വല്ലാത്തൊരു സൈക്കോളജിക്കല്‍ ഫീലിംഗായിരുന്നു അത്‌. ആ വിളികേള്‍ക്കുമ്പോള്‍ വല്ലാത്ത ഹൃദയബന്ധമാണ്‌ അനുഭവപ്പെടാറുള്ളത്‌.
ആ വിളിയും ആ പുഞ്ചിരിയും ഇനിയില്ല. ആന്‍വര്‍ച്ച വരുമെന്ന്‌ കരുതി ഇനി ഒരു മീറ്റിംഗിനും കാത്തുനില്‍ക്കേണ്ടതില്ല. എല്ലാവരെയും കരയിപ്പിച്ച്‌ അന്‍വര്‍ച്ച പോകുകയാണ്‌. ഉപദേശിക്കാന്‍, നല്ലത്‌ പറഞ്ഞു തരാന്‍...മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരുപാട്‌ കാര്യങ്ങള്‍ പറഞ്ഞുതന്ന്‌ ജേണലിസത്തിന്റെ ഒരു കോളജായി മാറാന്‍ ഇനി അന്‍വര്‍ച്ചയില്ലെന്നറിയുമ്പോള്‍ വല്ലാത്തൊരു അനാഥത്വമാണ്‌ മനസ്സ്‌ അനുഭവിക്കുന്നത്‌.




No comments:

Post a Comment