Tuesday, August 22, 2017

നിങ്ങളറിയുമോ നമ്മുടെ നാട്ടിലെ പല പള്ളികളിലും ബീഫ് കറി വിളമ്പാറില്ല

                                                                                                      നിങ്ങളറിയുമോ
നമ്മുടെ നാട്ടിലെ പല പള്ളികളിലും 
ബീഫ് കറി വിളമ്പാറില്ല


എബി കുട്ടിയാനം

ഞങ്ങളുടെ മഹല്ലായ ബാവിക്കര വലിയ ജമാഅത്ത് പള്ളിയടക്കം പല പള്ളികളിലും പണ്ടുമുതലെ നേര്‍ച്ച കാലത്ത് ബീഫ് കറി ഉണ്ടാക്കാറില്ല. ഒരുപാട് ഹൈന്ദവ സഹോദരങ്ങള്‍ ജീവിക്കുന്ന നാട്ടില്‍ അവരോട് കാണിക്കുന്ന സൗഹാര്‍ദ്ദവും അവരുടെ ആചാരങ്ങളെ ബഹുമാനിക്കാനുള്ള വിശാലമനസ്‌കതയുമാണ് അതിന് പിന്നിലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും നല്ല സൗഹാദ്ദത്തില്‍ കഴിയുന്ന ഈ നാട്ടില്‍ ബീഫ് വെക്കരുതെന്ന് പറഞ്ഞ് ആരും മുഷ്ടിചുരുട്ടി വന്നിട്ടില്ല. ഇനി അഥവാ ബീഫ് കറി വെച്ചാല്‍ തന്നെ അവര്‍ എതിര്‍ക്കുമെന്നും തോന്നുന്നില്ല. കാരണം അവര്‍ക്ക് അറിയാം ഹിന്ദുവെന്താണെന്നും മുസ്‌ലിം എന്താണെന്നും. (അവരൊക്കെ മതം എന്താണെന്ന് പഠിച്ചിട്ടുണ്ട്)
ബാവിക്കര പള്ളിയുടെ നേര്‍ച്ചയുടെ വൈകുന്നേരങ്ങളില്‍ അന്നദാനം  നടക്കുമ്പോള്‍ അത് വാങ്ങാന്‍ തൊട്ടടുത്ത പ്രദേശത്തെ ഹിന്ദുസഹോദരന്മാര്‍ സ്‌നേഹത്തോടെ വന്ന് ക്യൂനില്‍ക്കുന്നതും മറ്റുള്ളവര്‍ക്ക് നല്‍കും മുമ്പ് അവര്‍ക്ക് പൊതി നല്‍കി  പള്ളികമ്മിറ്റിക്കാര്‍ അവരെ സ്‌നേഹത്തോടെ യാത്രയാക്കുന്നതും കൗതുകത്തോടെ നോക്കി നില്‍ക്കാറുണ്ട് ഞാന്‍. അതൊക്കെ ഒരു മനസ്സാണ്. ഗ്രാമങ്ങളില്‍ നിന്ന് ആ നന്മകള്‍ ഇന്നും അസ്തമിച്ചുപോയിട്ടില്ല. 
പള്ളിയില്‍ നേര്‍ച്ച നടക്കുമ്പോള്‍ പള്ളിയിലേക്ക് അപ്പം നേര്‍ച്ച നേര്‍ന്ന്  കൊടുക്കുന്ന എത്രയോ ഹൈന്ദവ കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ബീഫ് കഴിച്ചിട്ട് കാവുകളുടെ അടിയിലൂടെയോ അമ്പലത്തിന്റെ അരികിലൂടോയോ പോകരുതെന്ന് പറയുന്ന എത്രയോ ഉമ്മമാരെ എനിക്കറിയാം. പശുവിന്റെ പേര് പറഞ്ഞ് തല്ലിക്കൊല്ലുമെന്ന് പേടിച്ചിട്ടൊന്നുമല്ല അത്. മറ്റുള്ളവരുടെ ആചാരങ്ങളോടുള്ള ബഹുമാനമായിരുന്നു അത്. കഴുത്തറുക്കാത്ത ചിക്കനോ മട്ടനോ മുസ്‌ലിം സഹോദരങ്ങള്‍ കഴിക്കില്ലെന്നതുകൊണ്ട്   സ്വന്തം വീട്ടില്‍ ആഘോഷപരിപാടികള്‍ നടക്കുമ്പോള്‍ ചിക്കനും മട്ടനും അറുത്തുകൊണ്ട് വന്ന് കറി വെക്കുന്നവരാണ് നമ്മുടെ നാട്ടിലെ ഹൈന്ദവ സഹോദരങ്ങള്‍(ഇന്ന് ചിക്കന്‍കടകളില്‍ നിന്ന് എല്ലാം അറുത്താണ് ലഭിക്കുന്നതെങ്കിലും പണ്ടുകാലത്തും അവര്‍ ഈ രീതി പിന്തുടര്‍ന്നിരുന്നു. നാട്ടിലെ ഏതെങ്കിലും മുസ്ലിയാരെ വിളിപ്പിച്ച് അവര്‍ കോഴി അറുപ്പിക്കും). മകന്റെ  കൂട്ടുകാരില്‍ പലരും ഹിന്ദുക്കളാവാം, അയലത്തെ വീട്ടുകാരില്‍ പലരും  സ്‌നേഹത്തോടെ വന്ന് കയറും...അതുകൊണ്ട് ഒരിക്കല്‍ പോലും ബീഫ് കറിവെക്കാത്ത നിരവധിവീടുകളുണ്ട്. 
ഓരോ ഓണക്കാലത്തും സദ്യയുണ്ണാന്‍ വേണ്ടി ഒന്നും കഴിക്കാതെ നാലു മണിവരെ എന്നെ കാത്തിരിക്കാറുണ്ടായിരുന്ന ഗോപാലേട്ടനെയും ജാനകിയേച്ചിയേയും ഓര്‍ക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്. അപ്പോള്‍ ആരാണ് നമ്മുടെ മതസൗഹര്‍ദ്ദം തകര്‍ത്തതെന്ന്. ഓരോ വിഷുവിനും ഓണത്തിനും കണ്ണേട്ടന്റെ വീട്ടില്‍ നിന്ന് ഒരു ഗ്ലാസ് പായസവും ഉണ്ണിയപ്പവും കിട്ടും. അത് തിന്നില്ലെങ്കിലും ഞാന്‍ കുടിച്ചില്ലെങ്കിലും  അവര്‍ക്ക് സങ്കടമാകും. 
നോമ്പ് കാലം വരുമ്പോള്‍  മുസ്‌ലിം സുഹൃത്തിന്റെ കൂടെ വൃതമെടുത്ത് ഐക്യദാര്‍ഢ്യമറിയിക്കുന്ന എത്രയോ സഹോദരങ്ങള്‍ ഈ ഭൂമിയില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. 
വലിയ റോഡ് സൗകര്യമൊന്നുമില്ലാതിരുന്ന പഴയ വീട്ടില്‍ താമസിക്കുന്ന കാലത്ത് രാത്രികാലങ്ങളില്‍ പനിയോ മറ്റ് അസുഖമോ വന്നാല്‍ ഞങ്ങളെയൊക്കെ താങ്ങി പിടിച്ച് നാല് കിലോമീറ്ററോളം നടന്നുപോകാറുള്ള ചന്ദ്രട്ടനെന്നൊരു മനുഷ്യനുണ്ട്. അയാള്‍ കാണിച്ച ആ സൗഹാര്‍ദ്ദമുണ്ടല്ലോ അതൊക്കെ നന്മയുടെ തിളങ്ങുന്ന ചിത്രങ്ങളാണ്.....ആ സഹായത്തിനൊക്കെ എന്താണ് ഞങ്ങള്‍ക്ക് പകരം നല്‍കാന്‍ കഴിയുക...ചന്ദ്രേട്ടന്റെ മക്കളായ ലോഗിയും ദേവനും കിടന്നുറങ്ങാറ് ഞങ്ങളുടെ വീട്ടിലായിരുന്നു. അവര്‍ക്ക് ഭക്ഷണം വിളമ്പിയിട്ടേ ഉമ്മ എനിക്ക്‌പോലും നല്‍കാറുള്ളു. വീട്ടില്‍ ഉമ്മ ഒറ്റയ്ക്കാകുമ്പോള്‍ ചന്ദ്രേട്ടന്റെ മക്കളായ മജ്ഞുളയും ബേബിയും ബിന്ദുവും സുമിയും  ജാനകിയും വന്ന് കാവല്‍ നില്‍ക്കും. അവര്‍ക്ക് കാവലായി ചന്ദ്രേട്ടന്‍ പുറത്തെ വരാന്തയില്‍ കൊതുകിന്റെ കടി പോലും സഹിച്ച് കിടന്നുറങ്ങും. ജയരാമനും ജയരാമന്റെ അമ്മയും തരാറുള്ള കട്ടന്‍ ചായയും മിച്ചറും ഇന്നും നാവില്‍ കൊതി പകരുന്നുണ്ട്. എന്റെ ഉമ്മ ഉണ്ടാക്കി നല്‍കുന്ന ഒരു ഗ്ലാസ് കട്ടന്‍ ചായ കുടിച്ചില്ലെങ്കില്‍ കിട്ടുവിന് ഉറക്കം വരില്ലായിരുന്നു.... 

    000               000            000
പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുമ്പോഴും അമ്പലത്തില്‍ കൊണ്ടുപോയി പോത്തിന്റെ  തല വെച്ചുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോഴും ഞാന്‍ ഇതൊക്കെ ഓര്‍ക്കാറുണ്ട്. 
സുഹൃത്തെ....ഇന്നും ഞങ്ങളൊക്കെ ഇങ്ങനെ തന്നെയാണ് ജീവിക്കുന്നത്. ഓരോ മതത്തിന്റെ വിശ്വാസങ്ങളെ ബഹുമാനിച്ചും അവരെ സ്‌നേഹത്തോടെ വിരുന്നുട്ടിയുമൊക്കെ...ഞങ്ങളുടെ മനസ്സിനെ ഒരു വിഭാഗീയതയും ബാധിച്ചിട്ടില്ല. ഞങ്ങളിപ്പോഴും വിഷവും പെരുന്നാളും ഒന്നിച്ച് കൊണ്ടാടുന്നു...
1992ന് ശേഷമാണ് മനുഷ്യഹൃദയങ്ങള്‍ രണ്ടായി പിളര്‍ന്നത് എന്ന് എനിക്ക് തോന്നുന്നു. അവിടെന്നിങ്ങോട്ടാണ് നമ്മള്‍ മുസ്‌ലിമും ഹിന്ദുവുമെന്ന രീതിയില്‍ നോക്കിക്കാണാന്‍ തുടങ്ങിയത്. ആര്‍ക്കൊക്കെയോ നേതാവാകാനും ഭരണം പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങള്‍ക്കിടയില്‍ നമുക്ക് നഷ്ടമായിപോയത് നമ്മുടെ മനസ്സിന്റെ നന്മകളായിരുന്നു. 
ഇപ്പോഴും നമ്മുടെ ഗ്രാമീണ മനസ്സിലേക്ക് വര്‍ഗ്ഗീയതയുടെ വിഷം ആഴ്ന്നിറങ്ങിയിട്ടില്ല എന്നതാണ് വലിയ ആശ്വാസം. എന്നും അത് അങ്ങനെ തന്നെ നിലനില്‍ക്കട്ടെയെന്നാണ് മനസ്സിന്റെ ആഗ്രാഹവും പ്രാര്‍ത്ഥനയും. 
നേര്‍ച്ച നഗരയിലേക്ക് കാണിക്ക കൊണ്ടുപോകുന്ന ക്ഷേത്രകമ്മിറ്റിയും ക്ഷത്രോത്സവത്തിലേക്ക് സൗഹാര്‍ദ്ദത്തോടെ വന്നുകയറുന്ന പള്ളി ഭാരവാഹികളും ഇന്നും നിറമുള്ള കാഴ്ചയാണ്...
സുഹൃത്തെ...മതങ്ങള്‍ക്ക് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല, സംഭവിച്ചത് മതമില്ലാത്തവന്റെ തലച്ചോറിനാണ്. അമ്പലത്തിന്റെയും പള്ളിയുടെയും പേര് പറഞ്ഞ് അവര്‍ വേറെന്തൊക്കെയോ നേടിയെടുക്കുന്നുണ്ട്. അവിടെയാണ് നമ്മള്‍ ഒന്നിക്കേണ്ടത്....നമുക്കിനിയും പെരുന്നാളും ഓണവും ഒന്നിച്ച് ആഘോഷിക്കണം, നമുക്ക് ഒന്നിച്ച് ക്രിക്കറ്റ് കളിക്കണം, നമുക്ക് ഒന്നിച്ച് ടൂറ് പോകണം...നമുക്ക് ഒരേ ഇലയില്‍ ഉണ്ണണം....

Saturday, June 10, 2017

മറക്കില്ല പരപ്പയുടെ മനോഹാരിതയും ഊജംപാടിയുടെ ഊഷ്മള സ്‌നേഹവും


എബി കുട്ടിയാനം
ഇരുണ്ട ആകാശത്തിനും നേര്‍ത്ത മഴതുള്ളികള്‍ക്കും നന്ദി...ഈ ദിവസം മറക്കില്ലൊരിക്കലും....ചില ദിവസങ്ങള്‍ അങ്ങനെയാണ് അത് മനസ്സിനെ വല്ലാതെ മതിപ്പിച്ചുകളയും....ചാറ്റല്‍ മഴ നനഞ്ഞ് ജീപ്പിന്റെ പിന്നാലെ പിടിച്ചു തൂങ്ങി ഞങ്ങള്‍ ഇന്നൊരു യാത്രപോയിരുന്നു...
കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ പരപ്പയിലേക്കും പിന്നെ കര്‍ണാടകയുടെ മണമുള്ള ഊജംപാടിയിലേക്കും...
റമസാന്റെ ചാരിറ്റി പ്രവര്‍ത്തനവുമായി തളങ്കരയിലെ കൂട്ടുകാരോടൊത്ത് ഞങ്ങളിന്ന് പോയത് പരപ്പയിലേക്കും ഊജംപാടിയിലേക്കുമായിരുന്നു...പതിവുപോലെ സുബ്ഹി നിസ്‌ക്കാരം കഴിഞ്ഞുള്ള യാത്ര...പാണ്ടിയിലും അഡൂരിലും സഞ്ചക്കടവിലും പള്ളങ്കോട്ടും ഞങ്ങളുടെ കൂടെ വന്ന പ്രിയ സുഹൃത്ത് റാഫി അഡൂര്‍ തന്നെയാണ് ഇവിടെയും കൂട്ടിനുള്ളത്...റാഫിയോടൊത്ത് പരപ്പയുടെ ആ മനോഹരമായ പള്ളിമുറ്റത്തെത്തുമ്പോള്‍ റാഷിയും സുബൈറും കാത്തുനില്‍ക്കുന്നുണ്ട്..കയറേണ്ടത് വലിയ കുന്നുകളാണ്, നടന്നുപോകേണ്ടത് ഇടുങ്ങിയ വഴികളിലൂടെയാണ്...അതുകൊണ്ട് തന്നെ ഞങ്ങളുടെ വാഹനം കടന്നുപോവില്ലെന്ന് മനസ്സിലാക്കിയ അവര്‍ ഉടനെ ഒരു ജീപ്പ് അറേഞ്ച് ചെയ്ത്ു...
കാത്തുനില്‍ക്കാന്‍ തുടങ്ങും മുമ്പേ കെ.എല്‍.14 ബി 4567 നമ്പര്‍ ജീപ്പ് ഞങ്ങളുടെ അടുത്തെത്തി....ഞങ്ങളുടെ വണ്ടിയില്‍ നിന്ന് സാധനം ആ ജീപ്പിലേക്ക് ലോഡ് ചെയ്ത് റോഡ് എന്ന് അവര്‍ വിളിക്കുന്ന വഴിയിലൂടെ ഞങ്ങള്‍ നീങ്ങി...ഇഷ്ടം തോന്നിയത് റാഫിയോടും റാഷിയോടും സുബൈറിനോടും മാത്രമല്ല, അബ്ദുല്ല എന്നുള്ള ആ ഡ്രൈവറോട് കൂടിയായിരുന്നു...പാവങ്ങളെ സഹായിക്കാന്‍ അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയോട് വല്ലാത്ത ആദരവ് തോന്നിപ്പോയ നിമിഷം ...പരപ്പയുടെ നല്ല മനസ്സിനോട് വലിയ ബഹുമാനം തോന്നിയ നിമിഷം...
പരപ്പ അല്ലെങ്കിലും എനിക്ക് പറഞ്ഞറിയിക്കാനാവാത്ത വികാരമാണ്...ഒഴിവുള്ള ദിവസങ്ങളിലൊക്കെ തേക്കിന്‍മരങ്ങള്‍ തണല്‍വിരിച്ച പരപ്പയുടെ ആ റോഡിലൂടെ സുള്ള്യയിലേക്ക് ഡ്രൈവ് ചെയ്തുപോകുന്നത് എന്റെ വലിയ ഹോബികളിലൊന്നാണ്...നട്ടുച്ചക്ക് പോലും വൈകുന്നേരത്തിന്റെ സുഖമുള്ള നാടാണിത്...നാട്ടുമരങ്ങളുടെ സുഗന്ധവും കാട്ടുകിളികളുടെ പാട്ടുംകൊണ്ട് ധന്യമായ നാട്...പയസ്വിനിപുഴ പാട്ടുപാടി ഒഴുകന്നത് അതിന് അരികിലൂടെയാണ്...പ്രിയപ്പെട്ട കൂട്ടുകാര പരപ്പയുടെ ആ ഗ്രാമഭംഗി നിങ്ങളും ആസ്വദിച്ചുണ്ടാവില്ലെ, പരപ്പയുടെ ആ അഴകില്‍ നിങ്ങളും മതിമറന്നിട്ടുണ്ടാവില്ലെ...ഇല്ലെങ്കില്‍ ഒറ്റയ്‌ക്കൊരു ദിവസം വാഹനത്തില്‍ വെറുതെ ഒന്ന് യാത്ര ചെയ്യണം, നേരിയ ശബ്ദത്തില്‍ ഒരു പാട്ട് പ്ലേ ചെയ്യണം...ആസ്വദിക്കണം ആ നാടിന്റെ സൗന്ദര്യം...
കൂടെയുണ്ടായിരുന്ന ഷെബീറും ഖാദര്‍ച്ചയും (ഖാദര്‍കടവത്ത്) സത്താറും ആ അഴകില്‍ ലയിച്ച് പുഴ നോക്കി നിന്നപ്പോള്‍ ആവാസും സവാദും ആ ദൃശ്യങ്ങളെ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു...
ഓരോ ഗ്രാമവും എത്രയോ സുന്ദരമാണെന്ന് ഓരോ കാഴ്ചയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു...ഓരോ യാത്രയും പുതിയ പുതിയ ഓരോ മനുഷ്യരെ പരിചയപ്പെടുത്തുന്നു...അതൊക്കെ തന്നെയാണ് ജീവിതത്തിലെ വലിയ നേട്ടങ്ങളും...ഞങ്ങളോടൊപ്പം മഴ നനഞ്ഞ് കൂടെ വന്ന റാഷി ക്ലാസിക് പരപ്പയുടെ പ്രമുഖ ക്രിക്കറ്റ് കളിക്കാരനാണ്....അതിര്‍ത്തി മേഖലയിലെ പേരുകേട്ടകളിക്കാരന്‍...ചുരുക്കി പറഞ്ഞാല്‍ പാവങ്ങളുടെ യൂസഫ് പഠാന്‍ എന്നൊക്കെ പറയാം..അത്രയ്ക്കും ടാലന്റുള്ളൊരുത്തന്‍....സുബൈര്‍ കോഴിക്കോട്ട് ബി.എഡ് ചെയ്യുന്നു...റാഫി പേരുകേട്ട മെഡിക്കല്‍ റപ്പാണ്....ഒരുപാട് തിരക്കുകള്‍ക്കിടിയിലും ചാരിറ്റി പ്രവര്‍ത്തനങ്ങളോട് അവന്‍ കാണിക്കുന്ന ആത്മാര്‍ത്ഥയ്ക്ക് ഞാന്‍ മനസ്സുകൊണ്ട് ആയിരം ലൈക്കടിക്കാറുണ്ട്...
കൂട്ടുകാര...ന്യൂജനറേഷന്‍ വല്ലാതെ മാറിയിരിക്കുന്നു കേട്ടോ....എന്തായാലും പരപ്പയുടെ മനസ്സ് മതിപ്പിച്ചിട്ടുണ്ട് കേട്ടോ...ഇനി ഈ വഴി വണ്ടിയോടിച്ച് പോകുമ്പോള്‍ സ്വന്തം നാടിനോടുള്ള ഇഷ്ടത്തോടെ വെറുതെ ഒന്ന് വാഹനത്തിന്റെ വേഗതം കുറയ്ക്കും....കുറയ്ക്കാതിരിക്കാന്‍ കഴിയില്ലെന്നെന്നാണ് ഹ്രദയം പറയുന്നത്...
ഉജംപാടിയിലെത്തുമ്പോള്‍ സഫ്്വാന്‍ ഉജപടിയാണ് ഞങ്ങളെ വഴി കാണിച്ചത്...എസ്.എസ്.എല്‍.സിക്ക് പിന്നാലെ പ്ലസ്ടുവിനും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കന്‍...മുഖം നിറയെ പുഞ്ചിരിയും മനസ്സ് നിറയെ നന്മയുമായി ഒരുപാട് ദിക്കുകളിലക്ക് അവന്‍ ഞങ്ങളെ കൊണ്ടുപോയി...ഒരു കൊച്ചു കുടിലിലെത്തിയപ്പോള്‍ അവന്‍ പറഞ്ഞു. അവിടത്തെ കുട്ടിക്ക് ഈ വര്‍ഷത്തെ സി.ബി.എസ്.സി പരീക്ഷയില്‍ എ ടെന്‍ ആണ്....ഒരുപാട് കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്നാണ് പഠിച്ചുവളര്‍ന്നത്...തുടര്‍ പഠനം ചോദ്യചിഹ്‌നമാണ്...
അങ്ങനെയുള്ള നിരവധി നന്മയിലേക്കാണ് സഫ് വാന്‍ വിരല്‍ ചൂണ്ടിയത്...
പരപ്പപോലെ തന്നെ ഊജംപാടിയുടെ ഉള്‍ഗ്രാമവും അതീവ മനോഹരമാണ്...ഇവിടെ താമസിച്ചോളാമെന്ന് തോന്നിപോകുന്നു...തിരിച്ചുവരാന്‍ മനസ്സുവരാത്ത പ്രദേശങ്ങള്‍...ഗ്രാമം പോലെ തന്നെ സുന്ദരമാണ് ഗ്രാമത്തിന്റെ മനസ്സും...
ഇല്ല മറക്കില്ല...ഒരു നൊസ്റ്റാള്‍ജിക് ഫീലീംഗായി ഈ യാത്രയും യാത്രയില്‍ വളയം പിടിച്ച അബ്ദുല്ലച്ചയും അബ്ദുല്ലച്ചയും ജീപ്പും പിന്നെ കൂടെ വന്ന പ്രിയകൂട്ടുകാരും എന്നും മനസ്സിലുണ്ടാവും...അതെ ഡാ, നിങ്ങളും നിങ്ങളുടെ നാടും ഒരു മഴപോലെ എന്നെ കൊതിപ്പിച്ചിട്ടുണ്ട് സത്യം...more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999

Monday, June 5, 2017

നോമ്പിന്റെ പവിത്രതയോടുകൂടിയാണ് ടിയോട്ടിയെ മരണം കൊണ്ടുപോയത്്


എബി കുട്ടിയാനം
പ്രിയപ്പെട്ട ടിയോ....
വിശുദ്ധമാസത്തിലെ വിശുദ്ധിയില്‍ നോമ്പുകാരനായിരിക്കെ
നീ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു...
അതും ഫുട്‌ബോള്‍ മൈതാനങ്ങളില്‍ കത്തിനില്‍ക്കുന്ന നേരത്ത്...
ഐവറി കോസ്റ്റിന്റെ ദേശീയകുപ്പായത്തില്‍ നീ കളിച്ച കളികളും
നീ കാത്തുസൂക്ഷിച്ച മാന്യതയും വലിയ ആവേശവും അതിനെക്കാള്‍
വലിയ മാതൃകയുമായിരുന്നു...
ഐവറി കോസ്റ്റിലെ ചെറിയ ക്ലബ്ബുകളിലൊന്നായ എഫ്.സി ബിബോയിലൂടെ
കരിയര്‍ ആരംഭിച്ച നിന്റെ വളര്‍ച്ച അതിവേഗമായിരുന്നല്ലോ
അവിടെ നിന്ന് ബെല്‍ജിയം ക്ലബ്ബ് ആന്ദര്‍ലെചത്‌ലേക്കും അവിടെ നിന്ന്
ഡച്ച് ക്ലബ്ബ് ട്വന്റിയിലേക്കും നീ വളര്‍ന്നു. പിന്നീട് ന്യൂകാസിലേക്ക് എത്തിയ നീ
അവിടെ കളിച്ച 139 മത്സരങ്ങളും ഞങ്ങള്‍ക്ക് വിരുന്നായിരുന്നു.
ഒടുവില്‍ ചൈനീസ് ലീഗിലേക്കും നിന്നെ വലവിരിച്ചുകൊണ്ടുപോയി.
അതിനിടെ 2010,2014 ലോകകപ്പ് അടക്കം ദേശീയ ടീമിനുവേണ്ടി 52 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു....
ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നീ വളര്‍ന്നുവളര്‍ന്ന് മുന്നേറുമ്പോഴും
നീ ദീനി വിശ്വാസം കൈവെടിഞ്ഞില്ല. ആഘോഷങ്ങളുടെ ലോകത്ത് ജീവിക്കുമ്പോഴും നിസ്‌ക്കാരവും നോമ്പും നീ മുറപോലെ നിര്‍വ്വഹിച്ചു...
ഒടുവില്‍ ഒരു നോമ്പുകാലത്ത്, നോമ്പുകാരനായിട്ട് നോമ്പുതുറയുടെ പവിത്രമാമയ നേരത്ത് നീ കുഴഞ്ഞുവീണു മരിക്കുന്നു...
ഇല്ല....ടിയോ മറക്കില്ലൊരിക്കലും, കറുപ്പിന്റെ ആ അഴകും അള്ളാഹുവിനോടുള്ള നിന്റെ ഭയവും എന്നും ഞങ്ങളുടെ മനസ്സിലുണ്ടാവും...
സത്യം...ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്നെ ഞങ്ങള്‍ വല്ലാതെ മിസ് ചെയ്യും
ഗോള്‍ നേടുമ്പോഴും മികച്ചൊരു കിക്കെടുക്കുമ്പോഴും മേലോട്ട് കയ്യുയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന നിന്റെ ചിത്രം മനസ്സില്‍നിന്ന് മായില്ലൊരിക്കലും...
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999

നമ്മുടെ പാണ്ടിക്കണ്ടമൊക്കെ വല്ലാതെ മാറിപ്പോയി ഡാ


എബി കുട്ടിയാനം
ഈ സ്ഥലം ഏതാണെന്നറിയുമോ....ഊട്ടിയോ ആതിരപ്പള്ളിയുടെ അഴകോ അല്ല....ഇത് ഹിമാചാല്‍ പ്രദേശിലെ കുളുമണാലിയിലേക്ക് പോകുമ്പോള്‍ സത്‌ലജ് നദിക്കരികില്‍ കാണുന്ന ആ സുന്ദര ദൃശ്യങ്ങളുമല്ല..ഇത് മുളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം കടവാണ്. എന്റമ്മോ എന്തൊരു മൊഞ്ചാണിത്...ക്യാമറകണ്ണുകള്‍ക്ക് മാത്രമല്ല നേരിട്ട് കാണുമ്പോഴും അതേ ഭംഗിയുണ്ടതിന്...
രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലമുയര്‍ന്നപ്പോള്‍ രണ്ട് നാടുകള്‍ ഒന്നാവുകയാണ്. രണ്ട് നാടുകള്‍ തമ്മിലുള്ള അകലം കുറയുകയാണ്...പാറക്കെട്ടുകള്‍ക്കിടയിലൂടെ അപകടം വിളിച്ചോതി കുത്തിയൊലിക്കുന്ന വെള്ളത്തിനുമേലെ കൊച്ചുതോണിയില്‍ ജീവന്‍ പണയം വെച്ച് അക്കരപോയത് ഇനി ഓര്‍മ്മകള്‍ മാത്രം...തോണിക്കാരനെ കൂകിവിളിച്ച് അയാള്‍ വരുവോളം മഴനനഞ്ഞ് ബോറഡിക്കേണ്ടതില്ല, ഇനി ഏതു സമയവും അക്കരയിക്കര പോകാം...ഒരു കുഗ്രാമത്തിന് ജീവന്റെ തുടിപ്പാണിപ്പോള്‍...അയ്യോ, പാണ്ടിക്കണ്ടത്തേക്കോ എന്ന് ചോദിച്ചിരുന്ന ന്യൂജനറേഷന്‍ എസ്.എല്‍.ആര്‍ ക്യാമറയുമായി പുതിയ പിക്കെടുക്കാന്‍ ഇങ്ങോട്ട് ഓടുകയാണിപ്പോള്‍...സത്യം അത്രയ്ക്കും മനോഹരമാണെന്റെ കൂട്ടുകാര ഈ കാഴ്ചകള്‍...
റമസാന്റെ ചാരിറ്റിയുമായി ബന്ധപ്പെട്ട് കാസര്‍കോട് തളങ്കരയിലെ കൂട്ടുകാരോടൊപ്പം ഇന്നലെ ഞാന്‍ പാണ്ടിക്കണ്ടത്ത് പോയിരുന്നു...കഴിഞ്ഞ തവണ തോണിക്ക് കാത്തുനിന്ന ഞങ്ങള്‍ ഇത്തവണ പാലത്തിനുമുകളിലൂടെ വണ്ടിയോടിച്ച് പോയി...പോയി മടങ്ങുമ്പോള്‍ ഏറെ നേരം പാലത്തിനരികി്ല്‍ വണ്ടി നിര്‍ത്തി ഒരുപാട് ചിത്രങ്ങളെടുത്തു...കണ്ട് കണ്ട് മതിവരാതെയാണ് ഞങ്ങള്‍ മടങ്ങിയത്...
അല്ലെങ്കിലും പാണ്ടിക്കണ്ടം എനിക്കൊരു നൊസ്റ്റാള്‍ജിക് ഫീലീംഗാണ്...പാണ്ടിക്കണ്ടത്തെ കുറിച്ചുള്ള ഓരോ ഓര്‍മ്മകള്‍ക്കും ബാല്യത്തിന്റെ മണമുണ്ട്. കുട്ടിയാനത്തായിരുന്ന കാലത്ത്‌
പാണ്ടിക്കണ്ടം കടവിലേക്ക് ആറാട്ടിന് പോയ ബാല്യം ഓര്‍മ്മയില്‍ നിറയുകയാണ്...ആറാട്ട് ചന്തയില്‍ നിന്ന് മാത്രം കിട്ടുന്ന ഒരു മിഠായി ഉണ്ട് ...ന്റമ്മോ എന്തൊരു ടേസ്റ്റായിരുന്നു അതിന്...വൈകുന്നേരം നടക്കുന്ന ആറാട്ട് കാണാന്‍ അന്ന് രാവിലെ മുതലെ ഞങ്ങള്‍ ഒരുക്കം കൂട്ടും...ജയരാമനോടും സുജിത്തിനോടും സുമേഷിനോടുമൊത്ത് ഉത്സവത്തിന് പോകുമ്പോള്‍ അനുഭവിച്ചറിഞ്ഞത് നാട്ടുത്സവങ്ങളുടെ സുഖം മാത്രമല്ല, നാട്ടിന്‍പുറത്തിന്റെ സ്‌നേഹം കൂടിയായിരുന്നു...ഒരു നാട് മൊത്തം സംഗമിക്കുന്ന ആ കവുങ്ങിന്‍ തോട്ടങ്ങള്‍ക്കുള്ളില്‍ മനസ്സും ശരീരവും സ്‌നേഹത്തിന്റെ ബജനപാടും...മതങ്ങള്‍ക്കിടയില്‍ മതിലുകള്‍ ഉയരുകയാണെന്ന് ആശങ്കപ്പെടുമ്പോഴും, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിന് മനുഷ്യനെ അടിച്ചുകൊല്ലുന്ന സംഭവങ്ങള്‍ ഏറി വരുമ്പോഴും ഗ്രാമത്തിന്റെ മനസ്സിന് ഇപ്പോഴും നിഷ്‌കളങ്കതയുടെ തിളക്കമാണെന്ന് പാണ്ടിക്കണ്ടത്ത് നടക്കുന്ന ആറാട്ട് ഓര്‍മ്മിപ്പിക്കാറുണ്ട്...
പുതിയ പാലം വന്നതോടെ ദൂരം കുറയും...തെക്കില്‍പാലം കടന്ന് പൊയിനാച്ചി വഴിയും എരിഞ്ഞിപ്പുഴ പാലം കടന്ന് കുറ്റിക്കോല്‍ വഴിയും ബേഡകത്തേക്കും മുളിയാറിലേക്കും പോയവര്‍ക്ക് ഇനി യാത്ര എന്തെളുപ്പമാണെന്നോ...കഴിഞ്ഞാഴ്ച ബോവിക്കാനത്തുനിന്ന് ബാവിക്കര-അരിയില്‍ വഴി പാണ്ടിക്കണ്ടം പാലം കടന്ന് കുണ്ടംകുഴിയിലേക്ക് ഞാന്‍ കാറോടിച്ച് പോയിരുന്നു...റഫ് റോഡാണെങ്കിലും ത്രില്ല് നിറഞ്ഞ യാത്രയായിരുന്നു അത്...ഈ റോഡ് മെറ്റല്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതോടെ ചിത്രം ആകെ മാറും...ബസുകളും വാഹനങ്ങളും ഈ വഴി പോയ് കൊണ്ടേയിരിക്കും...
ബസുകള്‍ നൂറുകടന്നുപോയാലും ഈ നാടിന്റെ ഗ്രാമഭംഗിമാത്രം ചോര്‍ന്നുപോവില്ല, കവുങ്ങും തെങ്ങും മരങ്ങളും കൊണ്ട് സുന്ദരമായ നാട,് പുഴ ഒഴുകും വഴിയരികില്‍ തേക്കും കണ്ടല്‍കാടുകളും തല ഉയര്‍ത്തി നില്‍ക്കുന്നു...
പിന്നെയും പിന്നെയും സെല്‍ഫിയെടുത്ത് മനസ്സില്ലാ മനസ്സോടെ വണ്ടിയില്‍ കയറുമ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തിയത് ആ പഴയ പാട്ടാണ്...എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമം എന്തിഷ്ടമാണെന്നിക്കെന്നോ..
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999

Sunday, June 4, 2017

അവന്റൊരു ഇന്ത്യ-പാക്കിസ്ഥാന്‍ കളി ഒന്ന് പോടൈ, അതൊക്കെ പണ്ട്

എബി കുട്ടിയാനം
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാക്കിസ്ഥാനോട് ആധികാരികമായി ജയിച്ചിരിക്കുന്നു. ഓരോ ഇന്ത്യക്കാരനേയും പോലെ ഈ വിജയത്തില്‍ ഞാനും ഏറെ സന്തോഷിക്കുന്നു.
ഇന്ത്യ-പാക്ക് മത്സരത്തിന് കേവലം ഒരു കളി എന്നതിനപ്പുറം നമ്മെ ആവേശംകൊള്ളിക്കുന്ന എന്തോ ഒരു വികാരമുണ്ട്.(ചിലര്‍ക്കിടയില്‍ കാണുന്ന ആ മറ്റേ സുക്കേടല്ല കേട്ടോ) ഇന്ത്യയോടുള്ള അതിയായ സ്‌നേഹമോ ക്രിക്കറ്റിനോടുള്ള വല്ലാത്ത പ്രേമമോ ആയിരിക്കാമത്.
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999
Mob: 9995416999, 9847640999
ഇന്ന് നടന്നത് ആവേശകരമായ മത്സരമായിരുന്നു. രോഹിത് ശര്‍മ്മ ഒരിക്കല്‍കൂടി നിറഞ്ഞാടിയ മത്സരം. പക്ഷെ ഒരു ഓവര്‍ പോലും ഞാന്‍ കളി കണ്ടിരുന്നില്ല. ഇന്ന് എന്നല്ല കുറെ കാലമായി ക്രിക്കറ്റ് കളി ശരിക്കൊന്ന് കാണാതെ, ഞാന്‍ മാത്രമല്ല എന്റെ തലമുറയിലേയും പുതിയ ജനറേഷനിലേയും പലരും കളി കാണുന്നില്ല.
ഒരു പന്തുപോലും മിസ് ചെയ്യാതെ റോഡിയോ ചെവിയോട് ചേര്‍ത്ത് കമന്ററി കേട്ടിരുന്ന പഴയതലമുറയ്ക്കും പഴയ ആവേശമില്ല, നാളുകളെണ്ണി കാത്തിരുന്ന കളിദിനമെത്തുമ്പോള്‍ ടിവിയില്ലാത്ത നമ്മുടെ വീട്ടില്‍ നിന്ന് എത്രയോ കിലോമീറ്റര്‍ നടന്നുപോയി ഹോട്ടലിന്റെ ജനാലക്കരികിലും ബന്ധുവീടിന്റെ സ്വീകരണമുറിയിലെ ഒറ്റപ്പടി ബെഞ്ചിലുമിരുന്ന് കളി കണ്ട നമ്മള്‍ മൊബൈല്‍ ഫോണില്‍ ലൈവുണ്ടായിട്ടും കളി കാണുന്നില്ല.
അല്ലെങ്കിലും അവരൊക്കെ പോകുമ്പോള്‍ അതിന്റെ ആവേശവും പടിയിറങ്ങിപോയിട്ടുണ്ട്. സിധുവും അസ്ഹറും സച്ചിനും കളിച്ച ആ കാലം, പിന്നീട് സച്ചിനും ദാദയും ദ്രാവിഡും സെവാഗും കളിച്ച കാലം, ആ ബിഗ് ഫോറിലേക്ക് യുവിയും കൈഫും ചേര്‍ന്ന് ഹൈ ഫൈവായി മാറിയ കാലം, അനില്‍ കുംബ്ലൈ പന്തെറിഞ്ഞ കാലം, ഹര്‍ബജന്റെ ടര്‍ബനേറ്റര്‍ അല്‍ഭുതം തീര്‍ത്ത കാലം...മറുവശത്ത് അമീര്‍ സുഹൈലും സയ്യിദ് അന്‍വറും ഓപ്പണിംഗ് വരുമ്പോള്‍ ശ്രീനാഥും പ്രസാദും പന്തെറിഞ്ഞ കാലം, ഇന്‍സാമാം ഉല്‍ ഹഖ്, അഫ്രീദി, സലിം മാലിക്, റമീസ് രാജ, ഇജാസ് അഹമ്മദ്, മോയിന്‍ ഖാന്‍, റഷീദ് ലത്തീഫ്, (ഇടയ്‌ക്കെപ്പോഴോ തൗഫീഖ് ഉമറും ഇമ്രാന്‍ നസീറും) ഏറ്റവും നല്ല ബാറ്റിംഗ് ലൈനപ്പുമായി പാക്കിസ്ഥാന്‍ നിറഞ്ഞാടിയിരുന്ന കാലം, ലോകത്തിലെ ഏറ്റവും നല്ല ഫാസ്റ്റ്ബൗളര്‍മാരായ വസിം അക്രമും വഖാര്‍ യൂനിസും അഖ്വീബ് ജാവേദും ഷുഹൈബ് അക്തറും തീ തുപ്പി മടങ്ങുമ്പോള്‍ പന്തുകളെ വട്ടംകറക്കി സക്ക്‌ലൈന്‍ മുശ്താഖും മുഷ്താഖ് അഹമ്മദും പന്തുകൊണ്ട് ഇന്ദ്രജാലം കാണിച്ചിരുന്ന കാലം. അന്ന് ഇന്ത്യയുടേതെന്ന പോലെ പാക്കിസ്ഥാന്റെയും എല്ലാ കളിക്കാരുടെ പേരും നമുക്ക് മനപാഠമായിരുന്നു. ഇന്ന് ഏറ്റവും പോപ്പുലറായ ഒരു പേര് എടുത്തുപറയാന്‍ പറഞ്ഞാല്‍ ഒരു വഹാബ് റിയാസിലോ അസ്ഹര്‍ അലിയിലോ മുഹമ്മദ് ആമിറിലോ നമ്മള്‍ തപ്പി തടഞ്ഞുവീണുപോകുന്നു. നായകന്‍ സര്‍ഫ്രാസുപോലും ആരുമറിയാത്ത കളിക്കാരുടെ പട്ടികയിലാണുള്ളത്.
പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് ബൗളിംഗ് ലൈനപ്പ് ബഹുകേമമാണ്. ഒരുപക്ഷെ വീരാട് കോലി സച്ചിനേക്കാള്‍ മിടുക്കനായിരിക്കാം, രോഹിതും ധവാനും രഹാനയും മിടുക്കര്‍തന്നെ. ജഡേജയും അശ്വിനും നന്നായി പന്തെറിയുന്നു, ബുംമ്ര എന്തൊക്കെയോ വിസ്മയങ്ങള്‍ കാണിക്കുന്നു. പക്ഷെ അനില്‍കുംബ്ലൈയുടെയും ശ്രീനാഥിന്റെയും ആ കാലത്തിലേക്ക് നമുക്ക് നമ്മുടെ ആവേശത്തോ മടക്കികൊണ്ടുപോകാന്‍ കഴിയുന്നില്ല.
ഇന്‍ഡിപെന്‍ഡന്‍സ് കപ്പിന്റെ ഫൈനലില്‍ അഖ്വിബ് ജാവേദ് എന്ന ബൗളറെ തലങ്ങും വിലങ്ങും തല്ലി തകര്‍ത്ത സച്ചിന്റെ ആ ഇന്നിംഗ്‌സോളം ആവേശം പകരുന്ന മറ്റൊരു കളിയും നമ്മള്‍ കണ്ടിട്ടുണ്ടാവില്ല. ദാദയുടെ ധാക്കയിലെ ഇന്നിംഗ്‌സ് നമുക്ക് ഓര്‍മ്മയില്ലെ, ഡല്‍ഹിയിലെ ഫിറോഷ് ഷാ കോഡ്‌ലയില്‍ അനില്‍ കുംബ്ലൈ ഒരു ഇന്നംഗ്‌സില്‍ പത്തും വിക്കറ്റും കൊയ്ത ആ നിമിഷം നമുക്ക് മറക്കാന്‍ കഴിയുമോ? ചെന്നൈയിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സഈദ് അന്‍വര്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ആ മുഹൂര്‍ത്തം നിങ്ങള്‍ ഓര്‍ക്കുന്നല്ലെ...കാലം പിന്നെയും ഇങ്ങോട്ട് വന്നപ്പോള്‍ പുതുതലമുറയിലെ ഇര്‍ഫാന്‍ പഠാന്‍ കളിയുടെ ആദ്യ ഓവറിലെ മൂന്നുപന്തില്‍ കരുത്തരായ സല്‍മാന്‍ ഭട്ടിനെയും യൂനിസ് ഖാനെയും മുഹമ്മദ് യൂസഫിനെയും പുറത്താക്കി ഹാട്രിക്ക് എന്ന അല്‍ഭുതം സൃഷ്ടിച്ചതും വലിയ അടയാളങ്ങളില്‍ ഒന്നായിരുന്നു.
അതിനേക്കാള്‍ മനോഹരമായിട്ട് നമ്മുടെ കളിക്കാര്‍ ഇന്ന് കളിക്കുന്നു, പക്ഷെ എന്തുകൊണ്ടോ നമ്മള്‍ പഴയ ആവേശത്തിലേക്ക് എത്തുന്നതേയില്ല, അതുകൊണ്ടാണ് നമുക്ക് പറയേണ്ടിവരുന്നത്, ഇന്ത്യ-പാക്ക് കളിയൊക്കെ പണ്ട്, അതിന്റെ ആവേശമൊന്നും ഇന്ന് ഇല്ലേയില്ല.
(അല്ലെങ്കിലും സച്ചിനും ദാദയുമില്ലാതെ നമുക്കെന്ത് കളി, ല്ലെ)more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999
Mob: 9995416999, 9847640999

Friday, June 2, 2017

ആ കഥ എഴുതി തുടങ്ങും മുമ്പേ മറ്റൊരു മകനും പോയി നാഷനല്‍ നഗറിലെ ആ വീട്ടില്‍ കണ്ണീരൊഴിയുന്നില്ല


എബി കുട്ടിയാനം
9995416999

കഴിഞ്ഞ ദിവസം  ഞങ്ങള്‍ കാസര്‍കോട് ഉളിയത്തടുക്ക നാഷനല്‍ നഗറിലെ ഒരു വീട്ടില്‍ പോയിരുന്നു. അവിടെയെത്തി ആ പഴയ വീട്ടിനുള്ളിലേക്ക് കാല് വെച്ചപ്പോള്‍ മനസ്സ് പറഞ്ഞു യാ, അള്ളാഹ്  വരേണ്ടതില്ലായിരുന്നു. എന്തൊരു കാഴ്ചയാണിത്...

വയസായ വീട്, അതിനേക്കാള്‍ വയസായ ഉപ്പയും ഉമ്മയും...പക്ഷെ, അതല്ല, സങ്കടം, വയസുകാലത്ത് അവര്‍ക്ക് താങ്ങും തണലുമാവേണ്ട മക്കളെല്ലാം മനോനില തെറ്റി അലയുകയാണ്...
എഴുപത് വയസ്സ് പ്രായമുള്ള നാഷണല്‍ നഗറിലെ ഇബ്രാഹിമും ഭാര്യ സഫിയയും  മക്കളെ ഓര്‍ത്ത് വിതുമ്പിയപ്പോള്‍ എന്റെയും എന്റെ കൂടെ വന്നവരുടെയും കണ്ണ് നിറഞ്ഞുപോയി.
അവരുടെ ഒരു മകന്‍ അസുഖമൊന്നുമില്ലാതെ നേരയുണ്ട്. പക്ഷെ, ഇന്നലെ കരയിപ്പിച്ചത് അവനായിരുന്നു. സഹോദരങ്ങളുടെ ദുരിതം കണ്ട് മനസ്സ് മരവിച്ചുപോയ അവന്‍ ഞങ്ങള്‍ക്ക് മുന്നിലിരുന്ന് പൊട്ടികരഞ്ഞു. ഒരുപാട് സങ്കടകാഴ്ചകള്‍ നേരിട്ട് കണ്ടിട്ടുണ്ട്, ഒരുപാട് ദുരിതജീവിതങ്ങളെ ലോകത്തിന്റെ മുന്നിലെത്തിച്ചിട്ടുണ്ട്. പക്ഷെ  ഒരു ചെറുപ്പക്കാരന്‍ സര്‍വ്വം മറന്ന് കരയുന്നത് ഞാന്‍ ആദ്യമായിട്ടാണ് കണ്ടത്. അനിയന്മാരും എട്ടന്മാരുമെല്ലാം മനോനില തെറ്റി അലയുമ്പോള്‍ അതിനെ കണ്ടുനില്‍ക്കാനാവാതെ പകച്ചുപോവുകയാണ് ആ സഹോദരന്‍. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴുണ്ടായ ആവേശമെല്ലാം അവിടെയത്തിയപ്പോള്‍ അവന് ചോര്‍ന്നുപോയി. പിന്നെ ഞങ്ങളോട് സംസാരിച്ചതേയില്ല.
സമദ് എന്നുപേരുള്ള ഈ മകന് പുറമെ ബഷീര്‍ എന്നുള്ള ഒരു മകനുണ്ടായിരുന്നു. ഗള്‍ഫിലൊക്കെ പോയി കുടുംബത്തെ പൊന്നുപോലെ നോക്കുകയായിരുന്ന അവന്‍ രണ്ട് വര്‍ഷം മുമ്പ് ഒരപകടത്തില്‍ മരിച്ചു.
മറ്റു മക്കളായ കബീറും ഹാരിസും മനോനില തെറ്റി വല്ലാത്തൊരവസ്ഥയിലാണ്. രണ്ടു സഹോദരിമാരില്‍ ഒരാള്‍ രണ്ടുവട്ടം കല്ല്യാണം കഴിഞ്ഞു. മറ്റൊരു സഹോദരിക്ക് 25 വയസ് കഴിഞ്ഞു. അവള്‍ക്കും മാനസീകമായി പ്രശ്‌നമുണ്ട്. അതുകൊണ്ട് തന്നെ പ്രപ്പോസലൊന്നും വരുന്നില്ല.
ഈ ദുരിതങ്ങള്‍ക്കിടയിലും അവരുടെ ആകെയുണ്ടായിരുന്ന പ്രതീക്ഷ ചെറിയ മകനായിരുന്നു(ഇരുപത്തി രണ്ടോളം വയസ് പ്രായമുള്ള അവന്റെ പേര് തല്‍ക്കാലം ഇവിടെ ചേര്‍ക്കുന്നില്ല)അവന്‍ കുടുംബത്തിന്റെ താങ്ങും തണലുമാകുമെന്ന് ഉപ്പയും ഉമ്മയും പ്രതീക്ഷിച്ചു. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവനും മനോനില തെറ്റിയ രീതിയില്‍ വല്ലാതെ വിഭ്രാന്തി കാണിക്കുകയാണ്. അവനെ കൂടെ രോഗം വലിച്ചിറക്കി കൊണ്ടുപോയതോടെ തകര്‍ന്നുപോയ ഉപ്പയും ഉമ്മയും പിന്നെയും തകര്‍ന്നു.
ഉമ്മ എവിടെ എന്ന് ചോദിച്ചപ്പോള്‍ ഉപ്പ പറഞ്ഞു. അവര്‍ വാതിലടച്ച് മുറിയില്‍ കൂടിയിട്ടുണ്ട്, എന്തേ എന്ന് ചോദിക്കുന്നതിന് മുമ്പ് മകനെ ചൂണ്ടി പറഞ്ഞു.  ചിലപ്പോള്‍ അവന്‍ വല്ലാതെ ഉപദ്രവം കാണിക്കും. അത് കൊണ്ട് പേടിച്ച് വാതിലടച്ച് മുറിയില്‍ കൂടുന്നതാണ്.
എന്റെ ഉമ്മായ്ക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ച് നമ്മള്‍ നമ്മുടെ ഉമ്മാന്റെ പെരുന്നാളിന് നിറം പകരുമ്പോള്‍ ഇവിടെ ഈ ഉമ്മ ഒരു മുറിക്കുള്ളില്‍ കണ്ണീരോടെ കഴിയുന്നു.(യാ അള്ളാ ആ ഉമ്മായ്ക്ക് നീ സമാധാനം നല്‍ക് തമ്പുരാനെ)
ഈ കാഴ്ച കണ്ടതിന് ശേഷം ഞാന്‍ ഉറങ്ങിയിട്ടേയില്ല, ഭക്ഷണമൊക്കെ കഴിക്കാനിരിക്കുമ്പോള്‍ ആ കാഴ്ച ഓര്‍ത്തു ഞാനിങ്ങനെ പകച്ചിരുന്നുപോയിട്ടുണ്ട്.
അതിനിടെ ഇന്നലെ രാത്രി ഈ സംഭവം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സൗണ്ട് എഞ്ചിനിയര്‍ ശംസുദ്ദീന്‍ ഉളിയത്തടുക്ക എന്നെ വിളിച്ചു. എബി, നീ അറിഞ്ഞോ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അവരുടെ മറ്റൊരു മകന്‍ ഹാരിസില്ലെ അവന്‍ മരിച്ചുപോയി...
ആ ഉമ്മയുടെയും ഉപ്പയുടെയും സമദ് എന്ന സഹോദരന്റെയും മുഖം ഒരിക്കല്‍ കൂടി എന്റെ ഉള്ളില്‍ സങ്കടമായി നിറഞ്ഞു. യാ, അള്ളാ എന്തൊരു പരീക്ഷണമാണിത്...
ഒരുപാട് ആണ്‍മക്കള്‍ പിറന്നപ്പോള്‍ ആ ഉപ്പയും ഉമ്മയും എത്ര സന്തോഷിച്ചിട്ടുണ്ടാവും. പക്ഷെ ബാല്യം വിട്ട് ബാല്യക്കാരനായ്‌പ്പോള്‍ അവരൊക്കെ മനോരോഗികളായി മാറുന്നതാണ് കാണാനായിരുന്നു അവരുടെ വിധി.
എഴുപതാമത്തെ വയസ്സിലും ഇബ്രാഹിം മക്കളെ പോറ്റാന്‍ വെയിലുകൊള്ളുകയാണ്.
കാസര്‍കോട് നഗരത്തിലെ റോഡ് അരികില്‍ ചെറിയ തോതില്‍ പച്ചക്കറിവില്‍പ്പന നടത്തുകയാണയാള്‍. രാവിലെ മുതല്‍ വൈകുന്നേരം വരെ വെയിലുകൊണ്ടാല്‍ ഇരുന്നൂറോ മുന്നൂറോ രൂപ കിട്ടും. ഈ വരുമാനം കൊണ്ടാണ് വീട്ടു ചിലവ് നടത്തേണ്ടതും മക്കള്‍ക്ക് മരുന്നുവാങ്ങേണ്ടതും.
ഈ വയസ് കാലത്തുപോലും ഒരു സമാധാനവും ലഭിക്കാത്ത ആ മനുഷ്യന്‍ ഒരുപാട് നോവുകള്‍ക്കിടയിലും ചിരിക്കാന്‍ ശ്രമിക്കുന്നു...പക്ഷെ അപ്പോഴും അയാളുടെ കണ്ണ് എവിടെയൊക്കെയോ നിറയുന്നുണ്ടായിരുന്നു...
ആ വീട്ടില്‍ നിന്ന് ഉള്ളു നിറയെ വേദനയുമായി മടങ്ങുമ്പോള്‍  റോഡരികിലൂടെ ലക്ഷ്യമില്ലാതെ നടക്കുന്ന മകന്‍ കബീറിനെയും ഇളയ മകനെയും കണ്ടു...
മടങ്ങുമ്പോള്‍ സമദ് പറഞ്ഞിരുന്നു, മംഗലാപുരത്ത് ചികിത്സയിലുള്ള ആ ഹാരിസിനെ കാണാന്‍ പോകണം, ചിലപ്പോള്‍ സുഖമാകുമായിരിക്കും... പ്രതീക്ഷയുണ്ട്...
വീണ്ടും അവര്‍ക്ക് മുന്നില്‍ പ്രതീക്ഷയും കണക്കുകൂട്ടലും തെറ്റിയിരിക്കുന്നു...രോഗം മാറി കുടുംബത്തെ നോക്കാന്‍ ഇനി ഹാരിസ് വരില്ല....ഒരു ദുരന്തം കൂടി ആ വീട്ടിനുള്ളിലേക്ക് കടന്നുവരുന്നു...യാ, അള്ളാ എന്തൊരു പരീക്ഷണമാണിത്...
(നമ്പര്‍ സമദ്: 8075250522)

Sunday, May 28, 2017

യാ, അള്ളാ.....


എബി കുട്ടിയാനം
ഹൃദയത്തിന്റെ ഫോള്‍ഡര്‍ നിറയെ സങ്കടത്തിന്റെ ഫയലുകളാണ്. തിന്മകളുടെ വയറസ് മനസിനെ തകരാറിലാക്കുമ്പോള്‍ യാ, അള്ളാ നിന്റെ മുന്നില്‍ ഞാനനെന്നെ റീഫ്രഷ് ചെയ്യുന്നു.
അള്ളാ, കുറ്റബോധം കൊണ്ട് എനിക്ക് നിന്റെ മുന്നില്‍ നില്‍ക്കാന്‍ പേടിയാവുകയാണ്.
...അടിപൊളി ജീവിതത്തിന് വേണ്ടി ഒത്തിരി കുപ്പായം വാങ്ങികൂട്ടുമ്പോള്‍ പത്തുരൂപ ധാനം ചെയ്യാന്‍ എനിക്ക് മടിയായിരുന്നു. പള്ളിയില്‍ അവസാന സ്വഫില്‍ ഇരിക്കാന്‍ ഇഷ്ടപ്പെട്ട എനിക്ക് സിനിമ ശാലയില്‍ മുന്‍നിരയില്‍ ഇടംവേണമായിരുന്നു, പൈങ്കിളി നോവലുകള്‍ ആയിരം പേജ് വായിച്ചുതീര്‍ക്കുമ്പോഴും ഖൂര്‍ആനിലെ ഒരു പേജ് ബലികേറാമലയായിരുന്നു. ഫേസ് ബുക്കില്‍ ഏതോ കൂട്ടുകാരന്‍ കുറിച്ചുവെച്ച സങ്കടം പുരണ്ട ഈ വരികള്‍ എന്നെ കൂടുതല്‍ കരയിപ്പിക്കുകയാണ്.
 ഓരോ രാവും ഒരു ദിനത്തിന്റെ പുനര്‍വിചിന്തനം നടത്താന്‍ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ വല്ലാതെ കരഞ്ഞുപോകും ചിലപ്പോള്‍.
ഡയറിയുടെ താളുകള്‍ മറിച്ച് അന്നിന്റെ തിയ്യതിയില്‍ ഒരു ദിവസത്തെ കുറിച്ചുവെക്കാന്‍ ശ്രമിക്കുമ്പോള്‍ കരഞ്ഞുപോയിട്ടുണ്ട് പലപ്പോഴും. നന്മ, തിന്മ എന്ന ടൈറ്റിലുകള്‍ നല്‍കി ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങളെ ഡയറിതാളിലേക്ക് കുറിച്ചിടുമ്പോള്‍ തിന്മതന്നെയായിരുന്നു എന്നും ജയിച്ചിരുന്നത്. വൈകിപോയ നിസ്‌ക്കാരവും കളവുപറച്ചിലിന്റെ കണക്കും കണ്ണുരുട്ടി പേടിപ്പിക്കുമെന്നെ...
ഇന്ന് ഒരു നന്മയെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയായിരിക്കും ഓരോ ദിവസവും ഉറക്കമുണരുക പക്ഷെ, അതിനിടയിലെവിടെയോ എന്റെ ചിന്തകള്‍ വഴിതെറ്റും. ബസില്‍ വയസ്സനായ ഒരു മനുഷ്യന് സീറ്റൊഴിഞ്ഞ് കൊടുക്കണമെന്ന് ഹൃദയത്തിലെഴുതിവെച്ച് വീടിറങ്ങും.more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999
എന്നാല്‍ യാത്രയുടെ ത്രില്ലില്‍ സീറ്റിലിരുന്ന് പുറം കാഴ്ചകളാസ്വദിക്കുമ്പോള്‍ ഞാന്‍ മാറ്റമില്ലാത്ത മനസ്സുകൊണ്ട് വ്യര്‍ത്ഥനായ സ്വാര്‍ത്ഥനാവും.
രാത്രിയുടെ നിശബ്ദതയില്‍ എന്റേതുമാത്രമായ മുറിയില്‍ ഒറ്റക്കിരുന്ന് ഡയറിയെഴുതുമ്പോള്‍ മനസ്സ് പിന്നെയും പറയും ശെടാ, നീ ഇന്നും തോല്‍പ്പിച്ചുകളഞ്ഞല്ലോട(!)
ഉറക്കിനേക്കാള്‍ ശ്രേഷ്ഠം നിസ്‌ക്കാരമാണെന്ന ഓര്‍മ്മപ്പെടുത്തലോടെ പള്ളിയില്‍ നിന്ന് സുബ്ഹി ബാങ്ക് മുഴങ്ങുമ്പോഴും ഉറക്കിനേക്കാള്‍ സുഖം മറ്റൊന്നില്ലെന്ന കണക്കുകൂട്ടലോടെ കിടന്നുറങ്ങിയവന്‍ ഞാന്‍...നല്ല വാക്കുകൊണ്ട് സഹോദരന്റെ മനസ്സ് സമ്പന്നമാക്കുന്നതിന് പകരം കുത്തുവാക്കുകള്‍കൊണ്ടവനെ വേദനിപ്പിച്ചതിന്റെ അടയാളമുണ്ടെന്റെ ഹൃദയത്തില്‍, 250 സിസിയില്‍ ചീറിപായുമ്പോള്‍ റോഡരികിലൂടെ നടക്കുന്നവനെ ചെളിതെറിപ്പിച്ച് അവഹേളിച്ചവന്‍ ഞാന്‍...
സത്യം..എനിക്കെന്നെ നിര്‍വ്വചിക്കാനാവുന്നില്ല. നല്ല ആളാവണമെന്നും നന്മയിലേക്ക് മടങ്ങണമെന്നും പാതിരാവിനെ സാക്ഷി നിര്‍ത്തി പലവട്ടം പ്രതിജ്ഞ ചെയ്തിട്ടും പിന്നെയും പിന്നെയും തോല്‍ക്കാനായിരുന്നു എന്റെ വിധി. ഞാനെന്റെ അവസ്ഥയോര്‍ത്ത് ഇരുന്ന് കരയാറുണ്ട് ഓരോ രാത്രിയിലും. എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഞാനി ലോകത്തിന് പറ്റിയ ആളല്ലെന്ന്(!)
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999
000 000 000
്‌നന്മ പെയ്തിറങ്ങുന്ന ഈ വഴിയില്‍ ഞാന്‍ വീണ്ടും പ്രതീക്ഷയും പ്രതിജ്ഞയുമായെത്തുന്നു. യാ, അള്ളാ...എനിക്ക് എന്റെ കുറ്റങ്ങള്‍ ഏറ്റുപറയണം, എനിക്ക് നിന്റെ മുന്നിലിരുന്ന് പൊട്ടികരയണം, ഒറ്റക്കിരുന്ന് എനിക്ക് നിന്നോട് കുറേ ചോദിക്കണം, നിന്റെ മുന്നില്‍ സുജൂദിലങ്ങനെ കിടക്കണമെനിക്ക് മതിവരുവോളം, സ്വലാത്തുകള്‍കൊണ്ട് മദീനയിലേക്ക് ഒരു പാത പണിയണമെനിക്ക്...തസ്ബീഹ് ചൊല്ലി ചൊല്ലി ആത്മീയതയുടെ എനര്‍ജ്ജിയില്‍ തിളങ്ങിനില്‍ക്കണമെനിക്ക്...
അള്ളാ....എനിക്കറിയാം, എല്ലാ വാതിലുകളും അടഞ്ഞാലും നീ അനുഗ്രഹത്തിന്റെ പുതിയൊരു വാതില്‍ തുറന്നുതരുമെന്ന്....നീ ഒരിക്കലും എന്നെ പെരുവഴിയിലാക്കില്ലെന്ന്...യാ അള്ളാ...നിന്റെ കാരുണ്യത്തിന്റെ മുന്നില്‍ ഞാന്‍ തലകുനിക്കുന്നു....
നല്ലതു മാത്രം ശീലമാക്കിയ വിശ്വാസിക്കും തിന്മമാത്രം ജീവതമാക്കിയ മനുഷ്യനും ഒരുപോലെ അനുഗ്രഹം ചൊരിയുന്ന അള്ള നീ എത്ര കാരുണ്യവാനാണ്...
കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് മടങ്ങിവരുന്നവനെയാണ് എനിക്ക് ഏറെ ഇഷ്ടമെന്ന് നീ പിന്നെയും പിന്നെയും ഓര്‍മ്മിപ്പിക്കുമ്പോഴും എന്തോ എനിക്കൊരു പേടിപോലെ...കൈകള്‍ മേലോട്ടുയര്‍ത്താന്‍, കണ്ണുകള്‍ നിന്നിലേക്ക് തിരിക്കാന്‍ എന്തോ....കാരണം എന്റെ ജീവിതത്തിന്റെ കണക്കുപുസ്തകത്തിലത്രയം തിന്മയാണല്ലോ നിറഞ്ഞുനില്‍ക്കുന്നത്....
ഓരോ ദിവസം അസ്തമിച്ച് തീരുമ്പോഴും നാം മരണത്തിലേക്ക് ഒരു ചുവടുകൂടി അടുക്കകയാണ്...അടിപൊളി എന്നു മാത്രം നാം കരുതിയ ജീവിതത്തില്‍ നിന്ന് കൂട്ടികൊണ്ടുപോകാന്‍ അസ്‌റാഈല്‍ മാലാഖ വരിക തന്നെ ചെയ്യും...
ഇന്നലെ മനസ്സ് സീരിയസായിട്ട് ചോദിച്ചു... ഇനി നന്നായില്ലെങ്കില്‍ പിന്നെപ്പോള്‍....യാ, അള്ളാ, ഞാന്‍ മടങ്ങുകയാണ്...നീ കാണിച്ചു തന്ന നന്മയുടെ വഴികളിലൂടെ....
ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭൂതി ഏതെന്നുചോദിച്ചാല്‍ ഞാന്‍ പറയും ദൈവത്തിന്റെ മുന്നില്‍ സര്‍വ്വം മറന്ന് കേണുകരയുന്ന ആ നിമിഷമാണെന്ന്....
നാടും വീടും മൂടിപുതച്ചുറങ്ങുന്ന പാതിരാനേരത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിസ്‌ക്കാര പായയിലിരുന്ന് കുറ്റങ്ങള്‍ ഏറ്റുപറയുമ്പോള്‍, പുതിയ വഴിതേടുമ്പോള്‍ ലോകം തന്നെ മറന്നുപോകും ചിലപ്പോള്‍...ഒരു കൊച്ചു കുട്ടിയെപോലെ കരയുന്നന്നേരം മനസ്സ് ദൈവത്തില്‍ അലിഞ്ഞുചേരും...
അള്ളാ, നീ ഞങ്ങളുടെ അനുഗ്രഹങ്ങള്‍ എടുത്തുകളയല്ല അള്ളാ, നീ ഞങ്ങളെ അഹങ്കാരിയാക്കല്ല അള്ളാ, ഞങ്ങളുടെ മനസ്സില്‍ നിന്ന് തിന്മയെ മാറ്റി നന്മ വിതറണമേയള്ള....അങ്ങനെ അങ്ങനെ നീണ്ടുപോവുന്ന പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ എവിടെയോ നാം മറ്റൊരു മനുഷ്യനായി മാറുന്നു....(എ.ബി കുട്ടിയാനം)
പ്രാര്‍ത്ഥനകള്‍ക്കുമുന്നില്‍ ഒരിക്കലും നീ മുഖം തിരിക്കില്ലെന്ന സത്യം എന്റെ പ്രതീക്ഷയെ കൂടുതല്‍ ഉയരത്തിലെത്തിക്കുന്നു...അധിവേഗം ഫലം കണ്ടില്ലെങ്കിലും നിങ്ങള്‍ നിരാശരാവരുതെന്നാണല്ലോ നീ പറഞ്ഞത്....പ്രാര്‍ത്ഥനകള്‍ക്ക് മൂന്നുവിധത്തില്‍ ഉത്തരം ചെയ്യുമെന്ന നിന്റെ ഓര്‍മ്മപ്പെടുത്തലില്‍ എന്റെ ആഗ്രഹങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നു...
വൈകിയാണെങ്കിലും നീ ഉത്തരം നല്‍കുക തന്നെ ചെയ്യുമെത്രെ, ചോദിച്ചത് വന്നെത്തിയില്ലെങ്കിലും വന്നുചേരേണ്ടിയിരുന്ന വലിയൊരു ദുരന്തത്തില്‍ നിന്ന് ആ പ്രാര്‍ത്ഥന രക്ഷിച്ചിട്ടുണ്ടാകുമത്രെ, ഇല്ലെങ്കില്‍ അതിന്റെ പുണ്യം പരലോകത്തേക്ക് മാറ്റിവെക്കുമെത്രെ,
അള്ളാ...എനിക്കുറപ്പുണ്ട് എന്റെ സങ്കടം നീ കേള്‍ക്കുമെന്ന്...ഈ ദു:ഖമെല്ലാം മാഞ്ഞുപോകും, എന്റെ കഷ്ടകാലത്തിനും കണ്ണീരിനും അറുതിയുണ്ടാവുക തന്നെ ചെയ്യും...
അള്ളാ, ജീവിതത്തിലെ ഓരോ അനുഭവവും നിന്റെ പരീക്ഷണമാണല്ലോ...സമൃദ്ധിയുടെ ദിനങ്ങളില്‍ നിന്നും ഇല്ലായ്മയുടെ വല്ലാത്തൊരവസ്ഥയിലേക്കുള്ള ഈ എടുത്തെറിയലും ഒരു പരീക്ഷണമായിരിക്കുമല്ലെ(?)
ഞാന്‍ ക്ഷമിക്കുന്നവന്റെ കൂടെയാണെന്ന നിന്റെ വാക്കുകള്‍ എന്റെ ഹൃദയത്തിലെവിടെയൊക്കെയോ പ്രതീക്ഷയുടെ വെളിച്ചം കോരിയിടുന്നു...എനിക്കറിയാം...നിന്റെ അനുഗ്രഹത്തിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങുമെന്ന്...ഞാന്‍ കാത്തിരിക്കുന്നു ആ നിമിഷത്തിനുവേണ്ടി...
യാ അള്ളാ...ഇപ്പോള്‍ ഞാന്‍ പുതിയൊരു സുഖം അനുഭവിക്കുന്നുണ്ട്...തിന്മയുടെ വയറസ് നിറഞ്ഞ് വികൃതമായ എന്റെ മനസ്സിനെ നിനക്ക് മുന്നില്‍ ഞാന്‍ സ്‌കാന്‍ ചെയ്‌തെടുത്തിരിക്കുന്നു...തിന്മയുടെ എല്ലാ ഫയലുകളും ഡിലീറ്റ് ചെയ്തുകഴിഞ്ഞു...ഈ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഇനി നന്മ മാത്രം മതി...അള്ളാ...റീ ഫ്രഷിന്റെ ഈ സുഖം പറഞ്ഞറിയിക്കാനാവുന്നില്ല...
കനിവിന്റെ വാക്കുകള്‍കൊണ്ട് ഞാനിനി ഹൃദയത്തില്‍ പുതിയ ബ്ലോഗെഴുതും...ഈ നെറ്റ് വര്‍ക്ക് ഇനി അള്ളാഹുവിലേക്കാണ്....ചാറ്റ് റൂമിലെ ഹായ് പറച്ചിലിനപ്പുറം അല്‍ ഹംദുലില്ലാ പറഞ്ഞ് ഞാനെന്റെ മനസ്സിനെ സമ്പന്നമാക്കും....തസ്ബീഹുകള്‍ അപ്‌ലോഡ് ചെയ്ത് ഞാന്‍ പുണ്യങ്ങളുടെ കമന്റ് വാങ്ങും...എനിക്ക് അള്ളാഹുവിന്റെ ലൈക്കാണിഷ്ടം....more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video
Whatsaap: 9995416999