Friday, December 25, 2015

ദുരന്തങ്ങള്‍ നമ്മെ മനുഷ്യനാക്കുന്നു....



എബി കുട്ടിയാനം

ഒരു ദുരന്തത്തിനുമുന്നില്‍ പകച്ചുപോകാന്‍ മാത്രമുള്ളതാണ്‌ നമ്മുടെ അഹങ്കാരം ...ഒരു പ്രളയത്തില്‍ ഒലിച്ചുപോകുന്നതാണ്‌ നമ്മുടെ തോന്നിവാസം...ഒരു കൊടുങ്കാറ്റില്‍ പാറിപോകുന്നതാണ്‌ നമ്മുടെ വാക്‌ചാതുര്യം...ഒരു ഭൂ കിലുക്കത്തില്‍ പൊടിഞ്ഞ്‌ ഇല്ലാതാകുന്നതാണ്‌ നമ്മുടെ സമ്പത്ത്‌...ഒരു കാട്ടുതീയില്‍ കരിഞ്ഞുതീരുന്നതാണ്‌ നമ്മുടെ അധികാരങ്ങളത്രയും...
ദുരന്തവും ദുരിതവും മറ്റാര്‍ക്കോ സംഭവിക്കുന്നതാണെന്ന്‌ കണക്കുകൂട്ടിയ നമുക്ക്‌ മുന്നില്‍ ഭീതിയുടെ ചൂളം വിളിയുമായി ഒരപകടമെത്തുമ്പോള്‍ നാം ഒന്നുമല്ലാത്ത കളിപ്പാവയായി തീരുന്നു...ഇന്നലെവരെ എല്ലാ അധികാരവും കയ്യിലുണ്ടായിരുന്നവന്‍ ജീവനുവേണ്ടി നിലവിളിച്ചോടുന്നു....ഫാസ്റ്റ്‌ ഫുഡുകള്‍ മാത്രം കഴിച്ചിരുന്നവര്‍ ഒരു അപ്പക്കഷ്‌ണത്തിന്‌ വേണ്ടി ദുരിതാശ്വാസ ക്യാമ്പില്‍ കൈനീട്ടി യാചിക്കുന്നു.......വിലകൂടിയ ജ്യൂസുകള്‍ കഴിച്ചു ശീലിച്ചിരുന്നവര്‍ ഒരുകുപ്പി വെള്ളത്തിനുവേണ്ടി ഏതൊക്കെയോ വാഹനത്തിനുപിന്നാലെ ഓടുന്നു...എസിയും എയര്‍കൂളറുമില്ലാതെ ഒരുപോള കണ്ണടക്കാന്‍ പറ്റാത്തവന്‍ ഏതോ സ്‌കൂളിന്റെ വിരിപ്പ്‌ വിരിക്കാത്ത തിണ്ണയില്‍ കിടന്നുറങ്ങുന്നു...മതത്തിന്റെയും ജാതിയുടെയും പേരില്‍ കലഹിച്ചവന്‌ പള്ളിയും അമ്പലവും പരസ്‌പരം അഭയകേന്ദ്രങ്ങളാവുന്നു...എല്ലാം നഷ്ടപ്പെടുമ്പോള്‍ അവന്റെ വര്‍ഗ്ഗീയതയും ജാതി സ്‌പിരിറ്റും അകലെ മാറി നില്‍്‌ക്കുന്നു...ഒരു ഗ്ലാസ്‌ വെള്ളത്തില്‍ പോലും വര്‍ഗ്ഗീയതയുടെ വിഷം കലക്കിയവര്‍ ഒരേ മനസ്സോടെ ഒരേ വികാരത്തോടെ ഒരേ ദിക്കില്‍ ക്യൂ നില്‍ക്കുന്നു, ഒരേ മണ്ണില്‍ കിടന്നുറങ്ങുന്നു... നല്ല മനുഷ്യനാവാന്‍ നമുക്ക്‌ ഒരു ദുരന്തം വേണ്ടി വരുന്നുവെന്നതാണ്‌ വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ദു:ഖം
000 000 000
ചെന്നൈ ഒരു പാഠമാവുന്നു...ദുരന്തങ്ങള്‍ നമ്മെ മനുഷ്യനാക്കി മാറ്റുമെന്ന്‌ അത്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു...ഒരു നാടും അവിടുത്തെ മനുഷ്യരും വെള്ളത്തില്‍ മുങ്ങി താണുപോയപ്പോള്‍ സര്‍വ്വം മറന്ന്‌ ഓടിയെത്തിയ ജനങ്ങളില്‍ ഈ ലോകത്തിന്റെ നന്മ ആയിരം തുടിപ്പോടെ ജീവിക്കുന്നുണ്ട്‌...
ലോറികളില്‍ വന്നിറങ്ങിയ ലോഡ്‌ കണക്കിന്‌ കുപ്പിവെള്ളം ഒന്നുമില്ലാതായ ഒരു നാടിന്റെ വയറുമാത്രമല്ല മനസ്സുകൂടിയാണ്‌ നിറച്ചുകളഞ്ഞത്‌...എവിടെ നിന്നോ കൊണ്ടുവന്ന മെഴുക്‌്‌തിരികള്‍ ദുരിതാശ്വാസ ടെന്റില്‍ മാത്രമല്ല ലോകത്തിന്‌ തന്നെയാണ്‌ വെളിച്ചം പകര്‍ന്നത്‌...വാഹനങ്ങളില്‍ വന്ന്‌ വിതരണം ചെയ്‌ത പുതപ്പുകള്‍ മനുഷ്യത്വത്തെ തന്നെയായിരുന്നു പുതിപ്പിച്ചത്‌...ഒരു കുപ്പിവെള്ളവും ഒരു മെഴുക്‌്‌ തിരിയുമായി ദുരിതാശ്വാസ ദൗത്യത്തിന്റെ ഭാഗമായി മാറിയ പ്രിയകൂട്ടുകാര നീ ഭാഗ്യവാനാണ്‌...കോടികള്‍ വിതരണം ചെയ്‌്‌ത സമ്പന്നന്റെ സഹാനുഭൂതിയോളം തിളക്കമുണ്ട്‌ നിന്റെ ഒരിറ്റ്‌ വെള്ളത്തിനും ആ സന്മനസ്സിനും...
ചെളിവെള്ളത്തില്‍ വികൃതമായിപോയ ക്ഷേത്രങ്ങളെ കഴുകി വൃത്തിയാക്കുന്ന മുസ്‌്‌ലിം ചെറുപ്പക്കാരും അകലങ്ങളില്‍ ഒറ്റപ്പെട്ടുപോയ മുസ്‌്‌ലിം സഹോദരങ്ങള്‍ക്ക്‌ അഭയമായ ഹിന്ദു യുവത്വവും അസഹിഷ്‌ണുത വളരുന്ന നാട്ടിലെ നല്ല ചിത്രങ്ങളായി മാറി...
തമിഴ്‌ മക്കളുടെ കണ്ണീരിനിടയിലെ അഴകുള്ള കാഴ്‌ച എതെന്ന്‌ ചോദിക്കുമ്പോള്‍ യൂനുസ്‌ എന്ന യുവഡോക്ടറുടെ പേര്‌ ഉള്ളില്‍ താജ്‌്‌മഹല്‍ പോലെ തിളങ്ങുന്നു...ചിത്ര എന്ന യുവതിയും അവളുടെ ഭര്‍ത്താവ്‌ മോഹനനും ഗംഗ പോലെ നന്മയായി ഒഴുകുന്നു...
എല്ലാറ്റിലും വര്‍ഗ്ഗീയ വിഷം നിറച്ച്‌്‌ തങ്ങള്‍ക്ക്‌ ഇഷ്ടപ്പെടാത്തവരെയെല്ലാം മറ്റൊരു നാട്ടിലേക്ക്‌ പോകാന്‍ പറയുന്നവര്‍ ജീവിതത്തിലേക്ക്‌ പകര്‍ത്തേണ്ടതാണ്‌ ഈ മനുഷ്യര്‍ പകര്‍ന്നു നല്‍കിയ നന്മ...
അത്‌ വല്ലാത്തൊരു കഥയാണ്‌...
ചെന്നൈ പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ മോഹനനും ഗര്‍ഭണിയായ ഭാര്യ ചിത്രയും ഒരു സ്ഥലത്ത്‌ ഒറ്റപ്പെട്ടുപോകുന്നു...സ്വന്തം നാടായ ഊരാപാക്കത്ത്‌ എത്തിച്ചേരാനാവാതെ കരഞ്ഞുപോയ നിമിഷം...മഴയും മഴവെള്ളവും കൂടുതല്‍ ശക്തമാകാന്‍ തുടങ്ങിയതോടെ ശരീരം മാത്രമല്ല പ്രതീക്ഷകളും നെഞ്ചോളം മുങ്ങിയ നേരം...നാടുനീളെ ദുരിതത്തിലായ നേരത്ത്‌ രക്ഷപ്പെടുത്താന്‍ ആളുകളെത്തുമെന്ന പ്രതീക്ഷപോലും അസ്‌തമിച്ചുപോയിരുന്നു...പൂര്‍ണ ഗര്‍ഭണിയായ ചിത്രയുടെ പ്രസവം അന്നോ അതിന്‌ തൊട്ടടുത്ത ദിവസമോ നടക്കേണ്ടതാണ്‌...പ്രളയജലത്തിലേക്കായിരിക്കും തങ്ങളുടെ കുഞ്ഞ്‌ പിറന്നുവീഴുക എന്ന ആശങ്കയില്‍ ചിത്രയും ഭര്‍ത്താവും കൂടുതല്‍ തളര്‍ന്നു...
പ്രതീക്ഷകള്‍ അസ്‌തമിച്ചുപോയ നേരത്ത്‌ എവിടെ നിന്നെങ്കിലും സഹായത്തിന്റെ ഒരു കൈ നീണ്ടിരുന്നെങ്കിലെന്ന പ്രാര്‍ത്ഥനയോടെ മോഹനന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു സഹായഭ്യാര്‍ത്ഥന നടത്തി.
ഒരുപാടുപേര്‍ അത്‌ കണ്ട്‌ ലൈക്കടിച്ച്‌ തങ്ങളുടെ തിരക്കിലേക്ക്‌ മടങ്ങിപ്പോയി...എന്നാല്‍ നുങ്കമ്പക്കത്തെ യുവ ഡോക്‌ടര്‍ മുഹമ്മദ്‌ യൂനിസിന്‌ മാത്രം അതിനെ തള്ളിക്കളയാനായില്ല...അതേ നിമഷം തന്നെ അദ്ദേഹം മറ്റെല്ലാ തിരക്കും മാറ്റിവെച്ച്‌ ഊരാപ്പാക്കത്തേക്ക്‌ ഓടിപ്പോയി...
്‌നാലഞ്ചു മണിക്കൂര്‍ നേരത്തെ പാച്ചിലിനോടുവില്‍ സംഘടിപ്പിച്ച ഫൈബര്‍ ബോട്ടില്‍ ദുരിത ദിക്കിലെത്തുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിനില്‍ക്കുകയാണ്‌ ചിത്രയും മോഹനനും. അതിവേഗം അവരെ ബോട്ടില്‍ കയറ്റി ആശുപത്രിയിലേക്ക്‌ കുതിച്ചു. പെരുങ്കുളത്തൂരിലെ ആശുപത്രിയിലെത്തി അധികം വൈകാതെ ചിത്ര ഒരു പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി.
വെള്ളത്തില്‍ വീണ്‌ മരിച്ചുപോകുമായിരുന്ന തങ്ങളുടെ പൊന്നോമനയെ കണ്‍കുളിര്‍കെ കാണാന്‍ അവസരം ഒരുക്കികൊടുത്ത ഡോ.യൂനുസിനെയും കൂട്ടുകാരെയും ചിത്രയും മോഹനനും നന്ദിയോടെ നോക്കി.
ഭൂമിയിലേക്ക്‌ പിറന്നുവീഴും മുമ്പ്‌ മരിച്ചുപോകുമായിരുന്ന തങ്ങളുടെ പൊന്നോമനയെ രക്ഷിച്ചെടുത്ത ആ നല്ല മനുഷ്യനോടുള്ള നന്ദി ഒരു വാക്കിലൊതുക്കാന്‍ അവര്‍ക്ക്‌ ആവില്ലായിരുന്നു...ആ നന്മയെ എന്നെന്നും ഓര്‍ക്കുവാന്‍ അവര്‍ തങ്ങളുടെ പൊന്നുമോള്‍ക്ക്‌ യൂനുസ്‌ എന്ന്‌ പേര്‌ വിളിച്ചു...ഹിന്ദു ആചാരമനുസരിച്ച്‌ ജനിച്ച ഉടനെ കുട്ടിക്ക്‌ പേര്‌ നല്‍കുന്നത്‌ പതിവല്ല....മാത്രവുമല്ല ഒരു പെണ്‍കുഞ്ഞിന്‌ പുരുഷ്‌ പേര്‌ നല്‍കുകയുമില്ല...പക്ഷെ, യൂനിസിനോടുള്ള കടപ്പാട്‌ തീര്‍ക്കാന്‍ അതിനേക്കാള്‍ വലിയ മറ്റൊന്നും അവരുടെ കയ്യില്‍ ഇല്ലായിരുന്നു...
ആ കുഞ്ഞുമോള്‍ ഇപ്പോള്‍ ഊരാപ്പക്കത്തെ ഏതോ കുടിലില്‍ മോണ കാട്ടി ചിരിക്കുന്നുണ്ടാകും...ആ പുഞ്ചിരിക്ക്‌ ഒഴുകുന്ന പുഴയുടെ അതേ അഴകാണെന്ന്‌ കാലം പിന്നെയും പറഞ്ഞുകൊണ്ടിരിക്കും...
000 000 000
ദുരന്തമുഖത്തുവെച്ചെങ്കിലും നമുക്ക്‌ എല്ലാം മറന്ന്‌ ഒന്നിക്കാന്‍ കഴിയുന്നത്‌ ഒരു പുണ്യമാണ്‌...എന്നാല്‍ ജാതിയും മതവും മറന്ന്‌ പരസ്‌പരം കൈപിടിക്കാന്‍ ഒരു ദുരന്തം തന്നെ വേണമെന്നത്‌ വല്ലാത്തൊരുവസ്ഥ തന്നെയാണ്‌...



No comments:

Post a Comment