Monday, December 26, 2016

അടര്‍ന്നുവീഴുന്ന കലണ്ടര്‍

എബി കുട്ടിയാനം

കാലം എല്ലാം ഒരിക്കല്‍ തിരിച്ചു ചോദിക്കും...
നിന്റെ സൗന്ദര്യവും നിന്റെ സമ്പത്തും
എല്ലാം കാലം തിരികെ വാങ്ങും
   000              000            000

ഒരു സന്ധ്യകൂടി മയങ്ങുന്നു...ഒരു സൂര്യന്‍ കൂടി മറയുന്നു...ഒരു പകല്‍കൂടി വിടവാങ്ങുന്നു..കാലവും കലണ്ടറും അതിന്റെ ജോലി തീര്‍ത്ത് മടങ്ങിപോവുകയാണ്...
പ്രിയപ്പെട്ട കൂട്ടുകാര, എല്ലാം നേടിയിട്ടും  ഒന്നും നേടാത്തവരായി മാറുകയാണ് നമ്മള്‍...കാലത്തിന്റെ കല്‍പ്പനയ്ക്കു മുന്നില്‍ ഞാനും നീയും വീണ്ടും തോറ്റിരിക്കുന്നു...
ഡിസംബര്‍... നീ സമ്മാനിച്ച കുളിരത്രയും ഒരു ചൂടുകാലത്തിനുമുമ്പുള്ള കബളിപ്പിക്കല്‍ മാത്രമാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു...എത്ര മഞ്ഞുപെയ്താലും  വിയര്‍ത്തൊലിക്കുന്ന ചൂടുമായി മാര്‍ച്ചും എപ്രീലും വരാതിരിക്കില്ലല്ലൊ...
ഓരോ പുതുവര്‍ഷവും വലിച്ചെറിയാനുള്ള പുതിയ പ്രതിജ്ഞയുടെ ഡയറിതാളുകളാണെന്ന് കാലം  വിളിച്ചുപറയുന്നുണ്ട്...
കാലമേ... ബാല്യത്തില്‍ നിന്ന് ബാല്യക്കാരനിലേക്കുള്ള യാത്ര എത്ര വേഗതയിലായിരുന്നു...ഒരു തീവണ്ടിപോലെ നീ എന്റെ മുന്നിലൂടെ പാഞ്ഞുപോയപ്പോള്‍ വഴിയരികിലെ കാഴ്ചക്കാരന്‍ മാത്രമായി മാറിപോയി ഞാന്‍...
വക്കുപൊട്ടിയ സ്ലേറ്റില്‍ മഷി തണ്ടുകൊണ്ട് പേരെഴുതിയ കാലം ഞാന്‍ ഓര്‍ത്തുപോവുകയാണ്...പച്ച മാങ്ങ ഉപ്പുകൂട്ടി തിന്നതും പുളിമരകൊമ്പില്‍ വലിഞ്ഞുകേറി പച്ചപുളിയുടെ രുചിയറിഞ്ഞതും ഇന്നലെയന്നതുപോലെ മനസ്സില്‍ തെളിയുന്നു...എബി കുട്ടിയാനം)മണ്ണപ്പം ചുട്ടുകളിച്ച ബാല്യമേ ഒരു വട്ടം കൂടി കടന്നുവരുമോ കണ്‍മുന്നിലൂടെ...
മുറ്റത്തെ തൈമാവിന്റെ അടിയില്‍ കെട്ടിപ്പൊക്കിയ കൊച്ചു കുടിലില്‍ ഇലകളരിഞ്ഞ് കറിവെച്ചിരുന്ന നെജു ഇപ്പോള്‍ വീട്ടിന്റെ കിച്ചണില്‍ പുതിയ കുക്കറി ഷോ തീര്‍ക്കുന്നുണ്ടാകും...മണ്ണരച്ച് അപ്പം ചുട്ടിരുന്ന അവളിപ്പോള്‍ അതേ ആവേശത്തോടെ വിരുന്നുകാര്‍ക്കുമുന്നില്‍ അപ്പങ്ങളമ്പാടും ചുട്ടുവെക്കുന്നുണ്ടാകും...
കാലമേ....കണ്ണിമാങ്ങയുടെ ചുനയേറ്റ് പൊള്ളിപ്പോയ പാട് എന്റെ കവിളത്ത് ഇപ്പോഴും ബാക്കിയുണ്ട് കേട്ടോ...
കാലമേ...എത്ര പെട്ടന്നാണ് നീ പാഞ്ഞുപോകുന്നത്...മഴ ചൊരിഞ്ഞതും പുഴ നിറഞ്ഞതും നിന്റെ ഓട്ടപ്പാച്ചിലിനിടയിലാണ്...സച്ചിന്‍ കളി തുടങ്ങിയതും കളി നിര്‍ത്തിയതും ഈ വഴിയരികില്‍വെച്ച് ഞങ്ങള്‍ കണ്ടു...ജീവിക്കാന്‍ ഭൂമിയും ആകാശവുമില്ലാതെ നടുക്കടലില്‍ നങ്കൂരമിട്ട് ഒടുവില്‍ മരിച്ചുവീണുപോയ ഐലാന്‍ കുര്‍ദി എന്ന കുഞ്ഞുമോന്റെ മുഖം കാലം പിന്നെയും പിന്നെയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു...മഞ്ഞുതുള്ളിപോലെ ആര്‍ദ്രമായ പ്രണയത്തെക്കുറിച്ച് കവിതെഴുതാറുണ്ടായിരുന്ന കൂട്ടുകാരന്‍ ഷെമിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് പ്രണയത്തിന് എതിരായിരുന്നു...കാലമേ നീ ചിലപ്പോള്‍ എല്ലാം തിരുത്തി എഴുതിപ്പിക്കുമല്ലെ...
കാലമേ....തൂക്കാന്‍ ചുമരില്ലാത്ത എനിക്ക് മുന്നില്‍ പുതിയ കലണ്ടറുമായി എന്തിനാണ് നീ പിന്നെയും പിന്നെയും വിരുന്നുവരുന്നത്...
    000               000                  000
ജനുവരി വിരുന്നെത്തുന്നതിന്റെ സന്തോഷമല്ല, ഡിസംബര്‍ വിടപറയുന്നതിന്റെ ദു:ഖമാണ് മനസ്സില്‍...ആഹ്ലാദങ്ങള്‍ക്കുമപ്പുറം ഒരുപാട് നൊമ്പരങ്ങളും ആശങ്കകളും ബാക്കിവെച്ചുകൊണ്ടാണ് 2016ഉം കടന്നുപോകുന്നത്...ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം അരിഞ്ഞുവീഴ്ത്തി കൊല്ലാകൊല ചെയ്യുമ്പോള്‍ ഒന്നും മിണ്ടാതെ നല്ല കാഴ്ചകാരിയായി മാറുന്ന ആന്‍ സൂചിയുടെ മുഖം ഒരു ചോദ്യമായി മനസ്സിനെ പൊതിയുന്നു...സമാധാനത്തിനുള്ള നൊബൈല്‍ സമ്മാനം നേടിയ ഒരാള്‍ക്ക് എങ്ങനെയാണ്  ഒരു കൂട്ടക്കൊലയ്ക്ക് മൗന സമ്മതം നല്‍കാന്‍ കഴിയുന്നതെന്ന ചോദ്യമാണ് 2016ലെ ഏറ്റവും ദയനീയത നിറഞ്ഞ ചോദ്യങ്ങളിലൊന്ന്...നോട്ടു പ്രതിസന്ധിയില്‍ പെരുവഴിയിലായിപ്പോയ പാവങ്ങള്‍ ഇപ്പോഴും ബാങ്ക് മുറ്റത്ത് വെയിലുകൊള്ളുന്നുണ്ട്...മോദി ജി....അച്ഛന്‍ ദിന്‍ ഞങ്ങള്‍ വേണ്ട, ആ സാദാ ദിന്‍ ഒന്ന് തിരിച്ചുതരുമോ എന്ന് ജനം സങ്കടത്തോടെ ചോദിച്ചതും 2016ല്‍ വെച്ചാണ്...ഒരു ജനപ്രതിനിധി ഒരു ജനതയുടെ അമ്മയായി മാറിയ ജയലളിതയുടെ മരണം വരുത്തിവെച്ച ശൂന്യത ഇനി ഏതു കാലത്തിനാണ് മായ്ക്കാനാവുക...ജയലളിതയെപോലൊരു ഭരണാധികാരി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നെങ്കിലെന്ന് നിക്ഷ്പക്ഷമതികള്‍ പോലും ആഗ്രഹിച്ചുപോയ നേരത്താണ് കാലം അവരെ കൊണ്ടുപോയത്...
അമേരക്കയുടെ തലപ്പത്ത് ട്രംപ് വന്നതിന്റെ അമ്പരപ്പ് ഇപ്പോഴും ബാക്കിയുണ്ട് ഓരോ മുഖത്തും....ട്രംപ് അമേരിക്കന്‍ നായകാനാവുന്നു എന്ന വാര്‍ത്ത കേട്ട അതേ വേളയിലാണ് ആരാഡാ എന്ന ചോദിച്ച ലോക പോലീസിനോട് ഞാനാഡാ എന്ന് ആണത്തത്തോടെ പറഞ്ഞ ലോക വിപ്ലവകാരി ഫിദല്‍കാസ്‌ട്രോയെ നമുക്ക് നഷ്ടമായത്...
വിടപറഞ്ഞകന്നിട്ടും ഹൃദയത്തില്‍ നിന്ന് മാഞ്ഞുപോകാത്ത മുഖമാണ് നമുക്ക് നമ്മുടെ കലാഭവന്‍ മണി...കാലമെത്ര കഴിഞ്ഞാലും ഓര്‍മ്മകള്‍ ഒരു നാടന്‍ പാട്ടായി മനസ്സിനുള്ളില്‍ താളമിട്ടുകൊണ്ടിരിക്കും...നടി കല്‍പ്പനയും നടന്‍ ജിഷ്ണുവും പോയത് ഈ വഴിയരികില്‍വെച്ചാണ്...ലോകത്തിന് ആത്മീയതയുടെ വെളിച്ചം പകര്‍ന്ന എത്രയെത്ര പണ്ഡിതന്മാരാണ് നമ്മെ അനാഥരാക്കിക്കൊണ്ട് കടന്നുപോയത്...സമസ്തയുടെ പ്രസിഡണ്ട് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാരുടെയും കോയകുട്ടി ഉസ്താദിന്റെയും വിയോഗം നികത്താനാവാത്ത നഷ്ടം തന്നെയാണ്...ഗാന്ധിയന്‍ മാധേവേട്ടനും നമ്മെ വിട്ടുപോയി...പരവൂരിന്റെ ദു:ഖം നേര്‍ത്ത നൊമ്പരമായി പെയ്തിറങ്ങുന്നു...ആഘോഷപൊലിമയ്ക്കിടയില്‍ പൊട്ടിത്തെറിച്ച പടക്കങ്ങളില്‍ ഒരുപാട് ജീവിതങ്ങള്‍ പൊലിഞ്ഞുപോയപ്പോള്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥരായിപോയ കുഞ്ഞുമക്കള്‍ കൃഷ്ണയും കിഷോറും പോയവര്‍ഷത്തെ ഏറ്റവും വലിയ നൊമ്പരകാഴ്ചയായി മാറി...
ഓര്‍മ്മകള്‍ ഒരു വട്ടം കൂടി തിരുമുറ്റത്തെത്തുന്നു...മലയാളത്തിന്റെ കാവ്യമുഖം ഒ.എന്‍.വി.സാറിന് ആദരാജ്ഞലികള്‍...സത്യം ഇനിവരില്ല ഇതുപോലൊരു പ്രതിഭ...
ജിഷയുടെ കൊലപാതകം ഏറ്റവും വലിയ ഞട്ടലുകളിലൊന്നായി മാറിയപ്പോള്‍ അതിനേക്കാള്‍ വലിയ ഞെട്ടലായിരുന്നു സൗമ്യയെ പിച്ചിചീന്തികൊന്നുകളഞ്ഞ ഗോവിന്ദസ്വാമി തെറ്റുകാരനല്ലെന്ന് വിധിയെഴുതിയത്.
ഡിസിസിയുടെ അമരത്ത് പുതുമുഖങ്ങളെ അവതരിപ്പിച്ചതും പിണറായിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരതതിലെത്തിയതും രാഷ്ട്രീയരംഗത്ത് ശ്രദ്ധേയേമായ കാര്യങ്ങളായിരുന്നു...ജയരാജന്‍ പോയതും മണി വന്നതും വലിയ വര്‍ത്തമാനങ്ങളായി...
(എബി കുട്ടിയാനം)രജ്ഞിയില്‍ മുഹമമദ് അസ്ഹറുദ്ദീന്റെ പ്രകടനം ക്രിക്കറ്റില്‍ കാസര്‍കോടിന് അഭിമാനമായപ്പോള്‍ ഫുട്‌ബോളില്‍ മുഹമ്മദ് റഫിയും കാസര്‍കോട്ട് പഠിച്ച് വളര്‍ന്ന സി.കെ.വിനീതും വടക്കന്‍ പെരുമയുടെ വക്താക്കളായി മാറി. സച്ചിന്‍ സോറി, കേരളം ജയിക്കണമെന്നതിനപ്പുറം ഞങ്ങള്‍ക്ക് സച്ചിന്റെ ബ്ലാസ്റ്റേഴ്‌സ് ജയിക്കണമെന്നുണ്ടായിരുന്നു...എന്തു ചെയ്യാന്‍ കാലമല്ലേ പിന്നെയും ജയിക്കുന്നത്...സച്ചിന്‍ ഈ വഴിയില്‍ നമുക്ക് വീണ്ടും കാണണം...നമുക്ക് ആ കപ്പില്‍ മുത്തമിടണം...
2016ലെ ഏറ്റവും വലിയ കയ്യടികളിലൊന്ന് ട്രിപ്പിള്‍ സെഞ്ച്വറികൊണ്ട്ഇന്ദ്രജാലം കാണിച്ച കരുണ്‍ നായര്‍ക്കും ജൂനിയര്‍ ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന കൊച്ചു മിടുക്കുന്മാര്‍ക്കുമുള്ളതാണ്...
 000             000                000
ചെന്നൈയിലെ വര്‍ധയും ഇസ്രായിലിലെ തീക്കാറ്റും  ഒരു ഓര്‍മ്മപ്പെടുത്തലാണ്...നമ്മുടെ എല്ലാ അഹങ്കാരങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറം ദൈവത്തിന്റെ വിധിയും തീരുമാനങ്ങളുമുണ്ട് എന്ന വലിയ ഓര്‍മ്മപെടുത്തല്‍്...മണലെടുത്തെടുത്ത് പുഴയെ കൊന്നൊടുക്കുന്ന നാട്ടില്‍, മരങ്ങള്‍ വെട്ടി വെട്ടി പ്രകൃതിയെ അരിഞ്ഞുവീഴ്ത്തുന്ന നാട്ടില്‍ തീ മഴ പെയ്യാതിരിക്കട്ടെ...
ലോകം അവസാനിക്കാറാകുമ്പോള്‍ കൊലകള്‍ വര്‍ദ്ധിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്...കൊല്ലുന്നവന് അറിയില്ലെത്രേ ഞാന്‍ ആരെയാണ് കൊല്ലുന്നതെന്നും എന്തിനുവേണ്ടി കൊല്ലുന്നുവെന്നും...മരിക്കുന്നവനും അറിയില്ലത്രെ എന്നെ എന്തിന് കൊല്ലുന്നുവെന്ന്...
ക്വട്ടേഷന്‍ ടീമുകള്‍ കാര്യങ്ങള്‍ നടപ്പാക്കി മടങ്ങിപോകുന്ന വര്‍ത്തമാനകാലത്ത് മനസ്സ് ചോദിച്ചുപോകുന്നത് ഇതാണ്...ഒരു പകയോ വിദ്വോഷമോ ഒന്നുമില്ലാതെ ആരോ പറഞ്ഞതനുസരിച്ച് ഒരാള്‍ക്ക് എങ്ങനെയാണ് മറ്റൊരു മനുഷ്യനെ  കൊല്ലാന്‍ കഴിയുന്നത്...
പാര്‍ട്ടിക്ക് രക്തസാക്ഷിയുണ്ടാവുന്നുവെന്ന ആഹ്ലാദത്തിനുമപ്പുറം മകന്‍ നഷ്ടപ്പെട്ടുപോകുന്ന അമ്മയുട തീരാത്ത വിലപം നിങ്ങള്‍ കേള്‍ക്കാറുണ്ടോ...ഓരോ കലണ്ടര്‍ താളും എത്രയോ അമ്മമാരുടെയും ഭാര്യമാരുടെയും കണ്ണീര് വീണ് ചുവന്നുപോകുന്നുണ്ട്...
   000                     000                       000
ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോട് പറഞ്ഞു. ഒരു വാചകം ചുവരില്‍ എഴുതണം...പക്ഷെ ഒരു നിബന്ധനയുണ്ട്...
സന്തോഷമുള്ളപ്പോള്‍ നോക്കിയാല്‍ ദു:ഖവും ദു:മുള്ളപ്പോള്‍ നോക്കിയാല്‍ സന്തോഷമുള്ളതുമായിരിക്കണം ആ വാചകം...
ബീര്‍ബല്‍ എഴുതി
ഈ സമയവും കടന്നുപോകും...



 


No comments:

Post a Comment