Friday, August 26, 2016

്എന്റെ കുഞ്ഞുപെങ്ങള്‍ക്ക്


എബി കുട്ടിയാനം

 അച്ഛന്‍ ചുമന്നുപോയത് നിന്റെ അമ്മയുടെ
ചേതനയറ്റ ശരീരത്തെ മാത്രമായിരുന്നില്ല
എന്റെ  ഹൃദയത്തിന്റെ നൊമ്പരം കൂടിയായിരുന്നു


നിന്റെ കണ്ണീരുവീണ് കുതിര്ന്നുപോയ
ആ പത്തു കിലോമീറ്റര്‍ വഴിയരികില്‍
ആരും കേള്‍ക്കാത്ത എന്റെ വിലാപം കൂടിയുണ്ട്

കുഞ്ഞുപെങ്ങളെ
കരഞ്ഞ് കൂടെ വന്നിരുന്നു എന്റെ മനസ്സും


നാട്ടുകഥ പറഞ്ഞും
കുസൃതി വര്‍ത്തമാനം ചൊരിഞ്ഞും
അമ്മയുടെ വിരല്‍തുമ്പ് പിടിച്ച് നടന്ന
അതേ വഴിയിലൂടെ നേര്‍ത്ത വിങ്ങലുമായി
നീ നിന്റെ അച്ഛന്റെ പിന്നാലെ നടന്നുനീങ്ങുമ്പോള്‍
പിടഞ്ഞുപോയത് നിന്റെ ചങ്ക് മാത്രമായിരുന്നില്ല
എന്റെ ഹൃദയം കൂടിയായിരുന്നു

ഇല്ല മോളെ...
ഇത് നിന്റെ മാത്രം വിധിയല്ല
കയ്യില്‍ കാശില്ലെങ്കില്‍
നീയും ഞാനുമൊക്കെ തുല്ല്യമാണ്...


പൊന്നു മോളെ...
മരിച്ചുകഴിഞ്ഞാലെങ്കിലും നമ്മുടെ ദു:ഖം
കേള്‍ക്കാന്‍ ആരെങ്കിലും  വരുമെന്നാണ്
പറഞ്ഞു കേട്ടത് പക്ഷെ എന്നിട്ടും
നിന്റെയും നിന്റെ അച്ഛന്റേയും രോദനം
കേള്‍ക്കാന്‍ ആരും വന്നില്ലല്ലോ

സാരമില്ല മോളെ എന്ന് പറഞ്ഞ്
ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാനെങ്കിലും
ഒരാളില്ലാതെ പോയത് നിന്റെയും നിന്റെ അച്ഛന്റെയും
കുപ്പായത്തിന് അത്തറിന്റെ ഗന്ധമില്ലാത്തതുകൊണ്ടാണ്
മണ്ണ് മണക്കുന്ന വിയര്‍പ്പിന് ഒരു വിലയുമില്ല മോളെ...










Thursday, July 28, 2016

സങ്കടം

                                                                                                 

                                                                                             എബി കുട്ടിയാനം

                                                                                    ഒറ്റയ്ക്കിരുന്ന് ഞാന്‍ കരയുന്നത്
                                                                                           ആരുടെയും സഹതാപം
                                                                                              പിടിച്ചുപറ്റാനല്ല

സത്യം
എനിക്കെന്റെ നാഥനോട്
ഒരുപാട് പറയാനുണ്ടായിരുന്നു

അല്ലാതെ ഞാനെന്റെ സങ്കടം
ആരോട് പറയാനാണ്









Saturday, July 23, 2016

പേരിടാന്‍ പോലുമാവാത്ത കവിത



എബി കുട്ടിയാനം 

അനാഥത്വത്തിന്റെ നോവും
അഭയാര്‍ത്ഥിയാവുന്നതിന്റെ നൊമ്പരവും
ഒന്നിച്ചനുഭവിച്ചിട്ടുണ്ട് ഞാനും എന്റെ ഉമ്മയും
പുജ്യത്തില്‍ നിന്ന് വീണ്ടും തുടങ്ങുക എന്ന്
വെച്ചാല്‍ അതൊരു പോരാട്ടം തന്നെയാണ്

Saturday, July 9, 2016

ഉമ്മ ഉറങ്ങാത്ത പെരുന്നാള്‍



എബി കുട്ടിയാനം

ബാല്ല്യത്തിന്റെ ഓര്‍മ്മകള്‍ക്കുമപ്പുറം... ജീവിതം തിരിച്ചറിയുന്നതിനും മുമ്പ്...മുട്ടിലിഴഞ്ഞ് നീങ്ങുന്ന പ്രായത്തിനും എത്രയോ മുമ്പ് ...മോണ കാട്ടി പുഞ്ചിരിച്ച നാളുകളിലെന്നോ ആണ് നമ്മള്‍ ആദ്യമായി പെരുന്നാള്‍ ആഘോഷിച്ചത്...
ഭൂമി കാണുന്നതിനും മുമ്പേ, ലോകം കണ്ട് കരയുന്നതിനും മുമ്പേ ഉമ്മയുടെ പൊക്കിള്‍ക്കൊടിയിലൂടെ ഞാനും നീയും പെരുന്നാളിന്റെ അപ്പം രുചിച്ചിട്ടുണ്ടാവും...
ഓരോ പെരുന്നാളിനെക്കുറിച്ചെഴുതുമ്പോഴും  അറുത്തമാറ്റാനാവാത്ത പൊക്കിള്‍ക്കൊടി ബന്ധം പോലെ ഉമ്മ ഉള്ളില്‍ നിറയും...
പെരുന്നാള്‍ എന്തെന്നറിയാത്ത പ്രായം...ബേബി പൗഡറിന്റെ സുഗന്ധത്തില്‍ തൊട്ടിലില്‍ കിടന്നുറങ്ങുന്ന ജീവിതത്തിന്റെ ആദ്യ നാളുകളിലൊന്നില്‍ അരികിലെത്തിയ പെരുന്നാളിനെ ഉമ്മ പേരിട്ട് വിളിച്ചത് മോന്റെ കോടി പെരുന്നാള്‍ എന്നായിരുന്നു...ഒന്നുമറിയാത്ത ആ കുഞ്ഞുന്നാളില്‍ വിരുന്നെത്തിയ  ആ പെരുന്നാള്‍ നമ്മുടെ ജീവിതത്തിലെ ആദ്യത്തെ  പെരുന്നാളിയിരുന്നു. ആഘോഷിക്കാനറിയാത്ത ആ സമയത്ത് ആഹ്ലാദവും ആഘോഷവുമെല്ലാം ഉമ്മയുടെ ഹൃദയത്തിലും മുഖത്തുമായിരുന്നു...നമ്മുടെ വരവ് തന്നെ പെരുന്നാളായ ഉമ്മായ്ക്ക് യഥാര്‍ത്ഥ പെരുന്നാള്‍ കൂടി വന്നണിയുമ്പോള്‍ അത് പറഞ്ഞറിയിക്കാനാവാത്ത വികാരമായി മാറും...

   000                  000                  000
നാട് മുഴുവന്‍ ആഘോഷിക്കുമ്പോഴും എല്ലാ ആഘോഷവും മക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി മാറ്റിവെക്കുന്ന മനുഷ്യ രൂപങ്ങളാണ് ഓരോ ഉമ്മമയും....മണ്ണും മനസ്സും ആഹ്ലാദത്തിന്റെ തക്ബീറ് ചൊല്ലുമ്പോഴും ഉമ്മ മാത്രം അടുക്കളയില്‍ അപ്പങ്ങളോടൊപ്പം സ്വയം വേവുകയായിരിക്കും...പെരുന്നാള്‍ ദിവസം പതിവിലുമേറെ നേരത്തെ ഉണരുന്ന ഉമ്മ ആരോടും പരാതിയോ പരിഭവമോ പറയാതെ ആഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും (എബി കുട്ടിയാനം)നടത്തുന്നുണ്ടാവും...അപ്പം ചുട്ടുവെക്കുന്നതും കറിക്ക് അരിയുന്നതും അന്നത്തെ പ്രഭാത ഭക്ഷണമൊരുക്കുന്നതുമടക്കം എല്ലാം  ഒരേ നിമിഷം ചെയ്തു തീര്‍ക്കുന്ന മായാജാലക്കാരിയാണ് ഉമ്മ...അതിനിടയില്‍ ഇറച്ചി മുറിക്കുകുയും ജ്യൂസ് അടിക്കുകയും പപ്പടം പൊരിക്കുകയും നെയ്‌ച്ചോറിന് വെള്ളം ചൂടാക്കുകയും ചെയ്യും..അതിനിടയില്‍ തന്നെ ഉപ്പായ്ക്ക് ഇസ്തിരിയിട്ടുകൊടുക്കണം, കുഞ്ഞുപെങ്ങളുടെ മൈലാഞ്ചി കഴുകികൊടുക്കകയും കുഞ്ഞനുജനെ കുളിപ്പിച്ചൊരുക്കകയും വേണം....തിരക്കുകളോട് യുദ്ധം ചെയ്യുന്നതിനിടയില്‍ ഉപ്പ വാങ്ങാന്‍ മറന്നുപോയ ഇറച്ചി മസാല തേടിയിട്ട് അപ്പുറത്തെ വീട്ടിലേക്ക് ഓടും...ഓടുമ്പോഴും വീട്ടിലെ അടുക്കളയില്‍ ഉമ്മയുടെ  കണ്ണും മനസ്സുമുണ്ട്...ഇടവേളയില്ലാത്ത ഈ തിരക്കുനേരത്ത് ഇടയിലെപ്പോഴോ പെങ്ങള്‍ക്ക് വിളിക്കും, പെരുന്നാള്‍ വിഭവങ്ങളെക്കുറിച്ച് അവളോട് തിരക്കും......ചാച്ചാന്റെ ഫോണ്‍കോളിന് മറുപടി പറയും...ഇടയ്‌ക്കൊന്ന് ടിവിയിലേക്ക് എത്തി നോക്കി പാളയം പള്ളിയിലെ പെരുന്നാള്‍ നിസ്‌ക്കാരം കാണും...
ഒരു നാടിനെ മുഴുവന്‍ ഊട്ടിക്കാനുള്ള ആത്മാര്‍ത്ഥതയ്ക്കിടയില്‍  ആഘോഷത്തിന്റെ പെരുമയത്രയും ഉമ്മ മറന്നുപോകും...ഒരു ദിവസം അമ്പതുകിലോമീറ്ററിലേറെ വീട്ടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഉമ്മയുടെ  പാച്ചില്‍ പെരുന്നാള്‍ ദിവസം അതിന്റെ  ഇരട്ടിയായി ഉയരും...അതായത് കാസര്‍കോട്ട് നിന്ന് മംഗാലാപുരത്തേക്കുള്ളത്ര ദൂരം ഒരു ദിവസം ഉമ്മ വീട്ടിനുള്ളിലൂടെ നടന്നു തീര്‍ക്കുന്നുണ്ട്...പെരുന്നാള്‍ ദിവസമത് കാസര്‍കോട്ടു നിന്ന്  ഉഡുപ്പിയിലേക്കുള്ള ദൂരമായി മാറും...
ചോറും കറിയും ഒരുക്കുന്ന തിരക്കിനിടയിലും ഉമ്മ നമ്മുടെ  കുപ്പായത്തിന്റെ മൊഞ്ച് കാണും...ഹൊ...ചേലായിട്ടുണ്ടല്ലോട എന്ന് പറഞ്ഞ് മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ച് കളയും.... നമ്മള്‍ ചെയ്യുന്ന എന്തും ഉമ്മായ്ക്ക് നല്ലകാര്യമാണ്, നമ്മള്‍ അണിയുന്ന ഏതു വേഷവും ഉമ്മയുടെ കണ്ണിന് അഴകുള്ള കാഴ്ചയാണ്...
   000                       000                000
എന്റെ ഓരോ പെരുന്നാളിനും  ഉമ്മയുടെ മുഖമാണ്...നിലാവ് കണ്ട രാത്രിയില്‍ ഉമ്മ ഉമ്മയുടെ ബാല്യത്തിലെ പെരുന്നാളനുഭവം പറയും...
പള്ളിമുക്രിച്ചാന്റടുത്തേക്ക് കോഴി അറുക്കാന്‍ പോയതും നെയ്യപ്പത്തിലും നെയ്പത്തിരിയിലും അപ്പങ്ങളുടെ പൊലിമ തീര്‍ത്തതും പെരുന്നാള്‍ പാട്ടുകേള്‍ക്കാന്‍ വേണ്ടി റേഡിയോയുടെ അരികില്‍ കാതുകൂര്‍പ്പിച്ചിരുന്നതും പോയകാലത്തിന്റെ മധുരമായിരുന്നുവെന്ന് ഉമ്മ പറയുമ്പോള്‍ മനസ്സിനുള്ളിലൂടെ ഗൃഹാതുരത്വത്തിന്റെ ഒരു പുഴ ഒഴുകുന്നുണ്ടാകും...ബൈക്കും കാറുമില്ലാത്ത കാലത്ത് കുടചൂടി പള്ളിയിലേക്കും ബന്ധുവീടുകളിലേക്കും പോയത് മനസ്സില്‍ നിന്ന് മാഞ്ഞുപോകാത്ത ഓര്‍മ്മയാണ്...
   000                  000               000
പെരുന്നാളിന്റെ പുലരയില്‍ ഉമ്മ കുളിപ്പിച്ചൊരുക്കിയ ആ ബാല്യം നിങ്ങളും ഓര്‍ക്കുന്നില്ലെ...
കുളിപ്പിച്ച് എണ്ണതേച്ച് പുതിയ ഉടുപ്പുകളണിയിച്ച് തലയില്‍ ഒരു തൊപ്പിയും ഇട്ടു തന്ന് പള്ളിയിലേക്ക് അയക്കുന്ന ഉമ്മയുടെ ചിത്രം നിങ്ങളുടെ മനസ്സിലുമില്ലെ...ഉമ്മയുടെ കയ്യില്‍ നിന്ന് പെരുന്നാള്‍ പണം വാങ്ങി പണസമാഹരണത്തിന് തുടക്കം കുറിച്ച് ഒടുവില്‍ രാത്രി എവിടെ നിന്നെക്കെയോ കിട്ടിയ ഒരുപാട് നോട്ടുകളുമായി ഉമ്മയുടെ അരികിലേക്ക് ഓടിയെത്തിയൊരു ഇന്നലകള്‍  നിങ്ങള്‍ക്കുമുണ്ടായിരുന്നില്ലെ...
നമ്മള്‍  ഓരോ വീടുകളും കയറിയിറങ്ങി വയറു നിറച്ചുവരുമ്പോഴും ഒരു ഗ്ലാസ് വെള്ളംപോലും കുടിക്കാതെ കൂടെ കഴിക്കാന്‍ വേണ്ടി ചോറ് വിളമ്പിവെച്ച് കാത്തിരിക്കുന്നുണ്ടാവും പാവം ഉമ്മ...ഉമ്മ എനിക്ക് വേണ്ടെന്ന് പറയുമ്പോള്‍ അള്ളാ, പുരയില്‍ നിന്ന് കഴിക്കാതിരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് അരികിലിരുത്തി വിളമ്പിത്തരും നമ്മുടെ ഉമ്മ...
കൂട്ടുകാരൊക്കെ ബേക്കലത്തെ കോട്ടചുറ്റികാറ്റുകൊള്ളാന്‍ പോകുമ്പോള്‍ എന്റെ മോനി പോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ പോയ്‌ക്കോളു എന്ന് പറഞ്ഞ് പണം തന്ന് പറഞ്ഞയച്ച ഉമ്മയുടെ  ആ സ്‌നേഹത്തിന് പകരമാവില്ല ഇന്ന് വാങ്ങി കൊടുക്കുന്ന ഒരു പട്ടുസാരിയും...
    000                  000                  000
സമ്പന്നതയില്‍ നിന്ന് ദാരിദ്രത്തിലേക്ക് വീണുപോയപ്പോള്‍ അസ്തമിച്ചുപോയ പ്രതാപത്തിനിടയില്‍  (എബി കുട്ടിയാനം)പെരുന്നാള്‍ പോലും ആശങ്കയുടെ ദിനങ്ങളായപ്പോള്‍ ഇന്‍സ്റ്റാള്‍മെന്റുകാരന്റെ കയ്യില്‍ നിന്നും തവണ വ്യവസ്ഥയില്‍ ഉമ്മ വാങ്ങിതന്ന കുപ്പായങ്ങള്‍ എന്റെ ഉള്ളില്‍ കണ്ണീരിന്റെ നൂല് കോര്‍ക്കുന്നു...കൂട്ടുകാരൊക്കെ പുതിയ കുപ്പായമിടുമ്പോള്‍ എന്റെ മോന്‍ മാത്രം പഴയവസ്ത്രം  ധരിച്ച് പള്ളിയിലേക്ക് പോകേണ്ട അവസ്ഥയുണ്ടാവരുതെന്ന് പറഞ്ഞ് എവിടെയൊക്കെയോ കൂട്ടിവെച്ച നാണയതുട്ടുകള്‍ ഇന്‍സ്റ്റാള്‍മെന്റുകാരന് എടുത്തുനല്‍കുമ്പോള്‍ ഉമ്മയുടെ മുഖത്ത് കണ്ണീരും സന്തോഷവും ഒരുപോലെ നിറയും...ഉമ്മായ്ക്ക് വേണ്ടി ഒന്നും വാങ്ങാതെയാണ് എന്റെ പെരുന്നളുടുപ്പുകള്‍ ഉമ്മ വാങ്ങിയിരുന്നത്... എല്ലാ സൗഭാഗ്യവും കണ്‍മുന്നിലൂടെ ഒഴുകിപോയതിന്റെ ദു:ഖം ഉമ്മ സ്വയം അനുഭവിച്ച് തീര്‍ക്കും....നമ്മള്‍ ഇങ്ങനെയൊന്നും ജീവിക്കേണ്ടവരായിരുന്നില്ലെന്ന് ഉമ്മ പറയാതെ പറയുമ്പോള്‍ ഉമ്മയുട ഉള്ളില്‍ ഇളകിമറിയുന്ന നൊമ്പരകടലിന്റെ ആഴം ഞാന്‍ വായിച്ചെടുക്കുറുണ്ട്...
ഇന്ന് പെരുന്നാള്‍ പര്‍ച്ചേസിന് വേണ്ടി നഗരത്തിലിറങ്ങുമ്പോള്‍ ഞാന്‍ ആദ്യം ഉമ്മയ്ക്കുള്ള വസ്ത്രങ്ങളും ചെരുപ്പും വാങ്ങും. എനിക്ക് വാങ്ങുന്നതിന് മുമ്പ് ഉമ്മയുടേത് വാങ്ങിവെക്കണമെന്നത് എന്റെ നിര്‍ബന്ധം മാത്രമല്ല വലിയ ആഗ്രഹം കൂടിയാണ്...അന്ന് ഉമ്മായ്ക്ക് ഒന്നും വാങ്ങാതെ എനിക്ക് വേണ്ടി മാത്രം കുപ്പായങ്ങള്‍ വാങ്ങിയ ഉമ്മയോടുള്ള കടപ്പാട് അങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് എനിക്ക് തീര്‍ക്കാന്‍ കഴിയുക...
   00                    00                      000
ഉമ്മ തന്നെ ഒരു പെരുന്നാളാണ്...ഉമ്മ ഉണ്ടാക്കുന്ന അപ്പങ്ങള്‍ക്കും കറികള്‍ക്കും വല്ലാത്തൊരു ടേസ്റ്റായിരിക്കും...ഏതു സ്റ്റാര്‍ ഹോട്ടലില്‍ നിന്നും അങ്ങനെയൊരു ഭക്ഷണം കിട്ടില്ല...ഉപ്പിനും മുളകിനും പകരം വാത്സല്ല്യവും സ്‌നേഹവും സമാസമം ചേര്‍ത്താണ് ഉമ്മ കറിയൊരുക്കുന്നതെന്ന് തോന്നിപ്പോകാറുണ്ട്...
അടുക്കള ഉമ്മയുടെ  (എബി കുട്ടിയാനം)ഒരു ലോകമാണ്...ആ ലോകത്തിനുള്ളിലെ രാജ്ഞിയാണ് ഉമ്മ...ആരുടെയും പിന്തുണയില്ലാതെ തന്നെ ഉമ്മ അവിടെ സുന്ദരമായി ഭരണം നടത്തും...പെരുന്നാള്‍ ദിവസം ഉമ്മയ്ക്ക് അന്നവിടെ ദേശിയ ഉത്സവമാണ്...ഒന്നിനും സമയമില്ലാത്ത തിരിക്കിലായിരിക്കും ഉമ്മ അന്ന്...
നമ്മള്‍ ഫേസ്‌ക്രിം തേച്ച് വെളുത്തകുട്ടപ്പനായി അടിച്ചുപൊളിക്കുമ്പോള്‍ ഉമ്മ കല്ലടുപ്പിനരകിലിരുന്ന് ഊതിയൂതി കറുത്ത്‌പോയിട്ടുണ്ടാവും...ഉച്ചയായിട്ടും ഊണുകഴിക്കാനെത്താത്ത നമ്മെ കാത്ത് ഡയല്‍ ചെയ്ത് ഡയല്‍ ചെയ്ത് ഉമ്മയുടെ കൈവിരലുകളില്‍ തഴമ്പ് വന്നിട്ടുണ്ടാവും...
കാത്തിരുന്ന് കാത്തിരുന്ന് ഉമ്മയുടെ മുന്നിലെ പുഴയും മെലിഞ്ഞുപോയിട്ടുണ്ടാവും...
നമുക്ക് വേണ്ടി അടുക്കളയില്‍ വെന്തുരുകുന്നതിനിടയില്‍ പുതിയ ഉടുപ്പ് പോലും അണിയാന്‍ ഉമ്മായ്ക്ക് നേരമുണ്ടാവില്ല...എല്ലാം തിരക്കും കഴിയമ്പോഴേക്ക് ഉമ്മയ്ക്ക് മുന്നിലൂടെ ഒരു പെരുന്നാള്‍ സലാം പറഞ്ഞ് കടന്നുപോയിട്ടുണ്ടാവും...

Tuesday, June 28, 2016


ഹാഷിം അംലയുടെ വിശ്വാസ ലോകം

എബി കുട്ടിയാനം
ഒരിക്കല്‍ ഒരു മത്സരത്തിനിടയില്‍ ഹാഷിം അംല എന്ന ദക്ഷിണാഫ്രിക്കന്‍ കളിക്കാരന്‍ എതിര്‍ ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കുന്നു. അത് കണ്ട ഉടനെ കമന്ററി ബോക്‌സിലിരിക്കുകയായിരുന്ന  പ്രമുഖനായിട്ടുള്ള ഒരു ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് കളിക്കാരന്‍ മൈക്ക് ഓഫാണെന്ന വിശ്വാസത്തില്‍ അടുത്തിരിക്കുന്ന കൂട്ടുകാരനോട് പറഞ്ഞ്. ദാ, ഭീകരവാദിക്ക് ഒരു വിക്കറ്റ് കിട്ടിയിരിക്കുന്നു. എന്നാല്‍ ആ സ്വാകാര്യം പറയുന്ന നേരത്ത് മൈക്ക് ഓഫ് ആയിരുന്നില്ല. സംഭവം വലിയ വിവാദമായി. ആംലയെ അനുകൂലിച്ചും കമന്റേറ്റരുടെ അപക്വമായ പ്രയോഗത്തെ എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. മത്സരം കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്ന് തിരിച്ചെത്തിയ അംലയെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അംല പറഞ്ഞു. എനിക്ക് പരാതിയോ പരിഭവമോ ഇല്ല. ഒരു വിശ്വാസി എന്തും സഹിക്കുന്നവനും(എബി കുട്ടിയാനം) ക്ഷമിക്കുന്നവനുമാകണം. ക്ഷമ വിശ്വാസത്തിന്റെ പകുതിയാണെന്ന് പഠിപ്പിക്കുന്ന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ഏതു പ്രതിസന്ധിയിലും വിശ്വാസം മുറുകെ പിടിക്കുന്ന ഹാഷിം അംല എന്ന ആ കളിക്കാരന്‍ ഓരോ നിമിഷത്തിലും നമ്മെ അല്‍ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇല്ലായ്മയ്ക്കിടയിലും ജീവിതത്തെ ആഘോഷമാക്കി മാറ്റുന്ന തലമുറയ്ക്കിടയിലാണ് ഹാഷിം അംല എന്ന ലക്ഷക്കണക്കിന് ആരാധകരുള്ള സെലിബ്രിറ്റി  ആഭാസങ്ങള്‍ നിറഞ്ഞൊരു സാഹചര്യങ്ങള്‍ക്കിടയില്‍ തന്റെ വിശ്വാസത്തെ മുറുകെ പിടിച്ച് വേറിട്ട മനുഷ്യനായി മാറുന്നത്.
ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് രണ്ട് തരം ജേഴ്‌സികള്‍ കാണാം. ഹാഷിം അംലയും ഇംറാന്‍ താഹിറും പാര്‍ണലുമടക്കമുള്ള കളിക്കാര്‍ ധരിക്കുന്ന ജേഴ്‌സിയില്‍ തങ്ങളുടെ ടീമിന്റെ സ്‌പോണ്‍സര്‍മാരായ മദ്യ കമ്പനി കാസ്റ്റിലിന്റെ പരസ്യമില്ല. മറ്റു ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ നെഞ്ചിന്റെ വലതുവശത്തുള്ള കാസ്റ്റില്‍ ലോഗോ വേണ്ടെന്ന് വെക്കാന്‍ അംലയെ നിര്‍ബന്ധിപ്പിച്ചത് ഏതു സാഹചര്യത്തിലും ഇളകിപോകാത്ത വിശ്വാസമാണ്. രാജ്യത്തിന്റെ ക്രിക്കറ്റ് തലവന്മാര്‍ തീരുമാനിക്കുന്ന നിയമങ്ങളെയും നിര്‍ദ്ദേശങ്ങളെയും അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ല. പക്ഷെ ഹാഷിം അംലയ്ക്ക് വിശ്വാസത്തേക്കാള്‍ വലുതല്ല മറ്റൊന്നും.  അതുകൊണ്ട് ഓരോ കളിയിലും (എബി കുട്ടിയാനം)ലോഗോ ധരിക്കാത്തതിന് പകരമായി 500 ഡോളര്‍(27180രൂപ) പിഴ അടയ്ക്കുന്നു.
ഒരു മുസ്‌ലിം മദ്യ സേവിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്ന വിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതാണ് അംലയുടെ ഈ തീരുമാനം.
അംല കൊണ്ടുവന്ന ആ തീരുമാനം ഇന്ന് ഇമ്രാന്‍ താഹിറും മോയിന്‍ അലിയും ഇന്ത്യയുടെ യൂസഫ് പഠാനുമെല്ലാം പിന്തുടരുമ്പോള്‍ ഹാഷിം അംല എന്ന മനുഷ്യന്‍ ക്രിക്കറ്റിലെന്നപോലെ ജീവിത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും സ്വാധീനം ചെലുത്തുകയും ചെയ്യുകയാണ്.
ക്രിക്കറ്റ് ആഘോഷങ്ങളുടെ കളിയാണ്. തോറ്റാലും ജയിച്ചാലും രാത്രി നൈറ്റ് പാര്‍ട്ടികളും നിശാക്ലബ്ബുകളിലെ നൃത്തങ്ങളുമുണ്ടാകും. മദ്യവും മറ്റും വേണ്ടുവോളം ആസ്വദിക്കാനും കഴിയുന്നു. ഇവിടെ ആദര്‍ശ ധീരതയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ അപാരമായ വിശ്വാസകരുത്ത് തന്നെ ഉണ്ടാവണം.
ചുറ്റിലുമുള്ള സര്‍വ്വതും തെറ്റിലേക്ക് നയിക്കുമ്പോള്‍ തന്റെ വിശ്വാസമാണ് വലുതെന്ന് പറഞ്ഞ് മാറിനില്‍ക്കാന്‍ കഴിയുന്നത് വിസ്മയമല്ലാതെ മറ്റെന്താണ്. ഒരിക്കല്‍ ഗ്രേയം സ്മിത്ത് എഴുതിയുരുന്നു.
ഞങ്ങളൊക്കെ ഡാന്‍സ് ബാറിലും നിശാക്ലബ്ബിലും പോകുമ്പോള്‍ അംല തന്റെ മുറിയിലിരുന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നുണ്ടാവും. ടിം യാത്രകളില്‍ മറ്റു കളിക്കാരെല്ലാം കാതില്‍ തിരുകിയ ഇയര്‍ ഫോണില്‍ സംഗീതം ആസ്വദിക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകി നില്‍ക്കുന്ന അംലയുടെ ചിത്രം എത്രയോ വട്ടം നമ്മള്‍ കണ്ടതാണ്.
കളി കഴിഞ്ഞ് നിസ്‌ക്കാര  മുറിയിലേക്ക് പോകുന്ന അംല മണിക്കുറുകളോളം പ്രാര്‍ത്ഥനയിലായിരിക്കും. അവന്റെ അടുത്തിരിക്കുമ്പോള്‍ വല്ലാത്തൊരു പോസിറ്റിവ് എനര്‍ജികൈവരാറുണ്ടെന്ന് പറഞ്ഞത് സഹകളിക്കാരനായ ലോകോത്തര ബൗളര്‍ സ്റ്റെയിനാണ്. സ്റ്റെയിന്‍ പറയുന്നു ഞാന്‍ മാനസീകമായി തകരുമ്പോഴൊക്കെ അപ്പുറത്ത് ഇരിക്കുന്ന അംലയെ നോക്കും. ആ മുഖത്തെ പ്രസരിപ്പ് കാണുമ്പോള്‍ പിന്നെ ഞാന്‍ എല്ലാം മറക്കും.
കരിയറിലാദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ദിവസം അംല പറഞ്ഞു. ഇത് വിശുദ്ധ റമളാനാണ്. നീണ്ട ഇംന്നിംഗ്‌സ് കളിക്കേണ്ടവന്നതുകാരണം എനിക്ക് നോമ്പെടുക്കാന്‍ കഴിഞ്ഞില്ല. ഞാനത് പിന്നീട് നോറ്റി വീടും. പക്ഷെ നോമ്പിനെ ബഹുമാനിച്ച് ഒരിക്കല്‍ പോലും ഞാന്‍ മൈതാനത്ത് വെച്ച് വെള്ളം കുടിച്ചിട്ടില്ല. ചുട്ടുപൊള്ളുന്ന വെയിലത്ത് മണിക്കൂറുകളോളം ക്രീസില്‍ നിന്ന കളിക്കാരനാണ് ഇത് പറയുന്നതെന്നോര്‍ക്കണം. വീണ്ടും ഒരു നോമ്പ് കാലത്ത് കഴിഞ്ഞാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനം കളിച്ചപ്പോള്‍ സെഞ്ച്വറി നേടിയ ഹാഷിം അംലയ്ക്കുപുറമെ നോമ്പിന്റെ പവിത്രത ഉള്‍ക്കൊള്ളുന്ന ഇമ്രാന്‍ താഹിര്‍ ഏഴുവിക്കറ്റും ശംസി രണ്ടു വിക്കറ്റും പാര്‍ണല്‍ ഒരു വിക്കറ്റുമെടുത്തപ്പോള്‍ അവിടെയും തെളിഞ്ഞത് ഉള്ളിലെ വിശ്വാസത്തിന്റെ കരുത്തായിരുന്നു. റമസാന്റെ വിശുദ്ധി ജീവിതത്തില്‍ പകര്‍ത്തിയ കളിക്കാര്‍ പുണ്യനിമിഷത്തിന്റെ ഭക്തിയോടെ തങ്ങളുടെ രാജ്യത്തെ ജയിപ്പിച്ചപ്പോള്‍ അപൂര്‍വ്വമായ ആ സംഭവത്തെ  മുന്‍ ന്യൂസിലാണ്ട് നായകന്‍ ബ്രണ്ടന്‍ മക്കല്ലം വലിയ പ്രധാന്യത്തോടെ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടു.
നീണ്ട താടി വളര്‍ത്തി, തല മൊട്ടയടിച്ച് തികഞ്ഞ വിശ്വാസിയായി മാറുന്ന അംല ഒരല്‍ഭുതം തന്നെ. ഓരോ വേളയിലും ഹയര്‍ സ്റ്റൈല്‍  മാറ്റി ലോകത്തിന്റെ ശ്രദ്ധയെ തന്നിലേക്ക് കൊണ്ടുവരാന്‍ നാട്ടിന്‍പുറത്തുകാരുപോലും ശ്രമിക്കുമ്പോഴാണ് അംലയെന്ന ഇന്റര്‍നാഷണല്‍ കളിക്കാരന്‍ അരികിലുള്ള എല്ലാ സുഖങ്ങളെയും വേണ്ടെന്ന് വെച്ച് അള്ളാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നത്.
മിക്ക പര്യടനങ്ങളിലും ഭാര്യ സുമയ്യ അംലയ്‌ക്കൊപ്പം കൂടെ പോകാറുണ്ട്. എന്നാല്‍ മുട്ടിന് മീതെ വസ്ത്രം ധരിച്ച് കാലിന് മുകളില്‍ കാല്‍ വെച്ച് ഗ്യാലറിയിലിരിക്കുന്ന മോഡേണ്‍ പെണ്ണല്ല അംലയുടെ ഭാര്യ. അവര്‍ ഹിജാബ് ധരിച്ച് വിശ്വാസിനികളുടെ വസ്ത്രരീതി അപ്പടി പിന്‍പറ്റും.
ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് കോച്ചായിരുന്ന മുഷ്താഖ് അഹമ്മദ് ഒരിക്കല്‍ ഫേസ്ബുക്കില്‍ കുറിച്ച ഒരു സംഭവമുണ്ട്.
ഒരിക്കല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് എല്ലാ കളിക്കാര്‍ക്കും എസ്.എം.എസ് അയക്കുന്നു.
ആറു മണിക്ക് ടീം മീറ്റിംഗ് വിളിച്ചിരിക്കുന്നുവെന്നാണ് അതിലെ വാചകം.
ഉടനെ ഹാഷിം അംല (എബി കുട്ടിയാനം)ഗ്രേയം സ്മിത്തിന് എസ്.എം.എസ് വഴി മറുപടി അയച്ചു. ഇതെന്റെ മഗ്‌രിബ് നസ്മക്കാരത്തിന്റെ സമയമാണ് മീറ്റിംഗിന് എത്താന്‍ പ്രയാസമാണ്.
അംലയുടെ എസ്.എം.എസ് കണ്ട ഉടനെ സ്മിത്ത് എല്ലാവര്‍ക്കും വീണ്ടും എസ്.എം.എസ് അയച്ചു.
ആറു മണി അംലയുടെ പ്രാര്‍ത്ഥനയുടെ സമയമാണ് അതുകൊണ്ട് ടീം മീറ്റിംഗ് എട്ടു മണിയിലേക്ക് മാറ്റിയിരിക്കുന്നു.
ഇന്റര്‍നാഷണല്‍ ടീമിന്റെ എന്നല്ല ഏതൊരു യോഗത്തിന്റെയും  ചട്ടമനുസരിച്ച്  ഒരാള്‍ എത്തിയില്ലെങ്കില്‍ മീറ്റിംഗ് മാറ്റിവെക്കേണ്ടതില്ല എന്നിട്ടും അംലക്കുവേണ്ടി അവര്‍ അവരുടെ രീതി തന്നെ മാറ്റിയെഴുതി.
ഇതില്‍ അംല പകര്‍ന്നു നല്‍കുന്ന പാഠം. നമ്മുടെ വിശ്വാസത്തെയും തത്വത്തെയും നമ്മള്‍ ബഹുമാനിച്ചാല്‍ ലോകം തന്നെ നമ്മെ ബഹുമാനിക്കുമെന്നാണ്. നമ്മള്‍ നമ്മെയും നമ്മുടെ വിശ്വാസത്തെയും വിലകുറച്ച്കാണുമ്പോഴാണ് നമ്മെ മറ്റുള്ളവരും വിലകുറച്ച് കാണുന്നത്.
  000               000                000
ഒരു പെരുന്നാള്‍ വന്നാല്‍, ഒരു കല്ല്യാണംവന്നാല്‍ ഒരു ടൂര്‍ണമെന്റോ കോളജ് ഡേയോ വന്നാല്‍ നിസ്‌ക്കാരം ഒഴിവാക്കുന്നവരോ വൈകിപ്പിക്കുന്നവരോ ആണ് നമ്മള്‍. അങ്ങനെയുള്ള ഒരു ലോകത്താണ് വലിയ ആഘോഷങ്ങള്‍ക്കു നടുവിലും തന്റെ വിശ്വാസത്തെ കൈവിടാതെ അംല എന്ന സെലിബ്രിറ്റി  ജീവിതത്തെ ജീവിച്ചു കാണിച്ചു തരുന്നത്.


Wednesday, June 1, 2016

ഇനി ജൂണ്‍ പറയട്ടെ.....


എബി കുട്ടിയാനം

ഒത്തിരി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് ഒരു വേനലവധികൂടി കടന്നുപോയി. ഇനി കളിയൂഞ്ഞാലിനുപകരം കര്‍ക്കശക്കാരായ അദ്ധ്യാപകരാണ് കണ്‍മുന്നില്‍. നാട്ടിന്‍പുറത്തെ പാടത്ത് പന്തുതട്ടുമ്പോള്‍ ലയണല്‍ മെസിയും ഷഹീദ് അഫ്രീദിയും ചമഞ്ഞവര്‍ പുതിയ ക്ലാസിലെ പുതിയ മുറിയില്‍ ചിലപ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനിലും മുഗള്‍ പാഠഭാഗങ്ങളിലും തട്ടിവീഴും...
എന്തു പറഞ്ഞാലും ജൂണ്‍ വല്ലാത്തൊരു അനുഭൂതിയാണ്. അവധിയുടെ ലഹരിയില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു മൂഡിലേക്കാണ് അത് നമ്മെ കൈപിടിക്കുന്നത്. വീണ്ടും ക്ലാസില്‍ വന്നിരിക്കുമ്പോള്‍ മണ്ണപ്പംചുട്ട കൈകളും വിരുന്നുപോയ മനസ്സും വല്ലാത്തൊരസ്വസ്ഥത അനുഭവിക്കും. അപ്പോഴും ഹൃദയത്തിലെവിടെയൊക്കെയോ ഒരു വസന്തം വിരിയുകയാവും...

        000             000             000
ചുട്ടുപൊള്ളുന്ന ചൂടിനുപകരം പുതുമഴയുടെ കുളിരിലൂടെയാണ് ജൂണിന്റെ പ്രഭാതങ്ങളില്‍ നമ്മള്‍ സ്‌കൂളിലേക്ക് നടന്നുപോകുന്നത്. അവധി ദിനങ്ങളുടെ ആയിരം കഥകളാല്‍ സമ്പന്നമാവും സ്‌കൂളിന്റെ യാത്രകളത്രയും. തീവണ്ടിയാത്രയില്‍ അരികിലെസീറ്റുപിടിക്കാന്‍ കുഞ്ഞു തന്ത്രം മെനയുന്ന അതേ വികാരത്തോടെ ക്ലാസുമുറിയില്‍ നല്ലൊരു ഇരിപ്പിടം നേടാന്‍ മനസുകൊണ്ടെങ്കിലും സകല ശ്രമവും നടത്തും.
പുതിയ ക്ലാസിലേക്ക് പുതിയ കൂട്ടുകാര്‍ വരുമ്പോള്‍ അപരിചത്വത്തോടെ നോക്കിനില്‍ക്കും നമ്മള്‍,കുറേ നേരത്തേക്ക് ഒന്നും മിണ്ടില്ല. ജീവിതവഴിയില്‍ പിരിയാനാവാത്തവിധം അടുക്കുന്ന ഒരു കൂട്ടുകാരനായിരിക്കും ചിലപ്പോള്‍ അരികില്‍വന്നിരുന്ന് മിഴിച്ചുനോക്കുന്നത്. ക്ലാസിലെത്തുന്ന ആദ്യ ദിവസം നമ്മള്‍ എന്തു മാത്രം അനുസരണയുള്ള കുട്ടിയാണെന്നോ(?) നാട്ടിന്‍പുറത്തെ കുസൃതിയും കഴിഞ്ഞ ക്ലാസിലെ വില്ലന്‍ഭാവവുമെല്ലാം അകലെ മാറ്റിവെക്കും. അദ്ധ്യാപകന്‍ പേരു ചോദിക്കുമ്പോള്‍ നാവില്‍ നിന്നുവരുന്ന പതുങ്ങിയ ശബ്ദത്തില്‍ നമ്മള്‍ ലോകത്തിലെ ഏറ്റവും പാവം മനുഷ്യനാണെന്നു തോന്നിക്കും.

     000             000                000
ജൂണ്‍ മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ സ്‌കൂളിന് പെരുന്നാളാണ്. മണ്‍ തരികള്‍പോലും പുതുമകൊണ്ട് നിറയുന്നനേരം. മതിപ്പിക്കുന്ന മണമുള്ള പുതിയ പുസ്തകവും പുതിയ കുടയും പുതിയ ബാഗും പുതിയ യൂണിഫോമും, പുതിയ അഡ്മീഷനും....എല്ലാം പുതിയതാകുമ്പോള്‍ വിദ്യാലയമുറ്റം ആഘോഷ ലഹരിയിലായിരിക്കും. കൊതിപ്പിക്കുന്ന മണമുള്ള പുസ്തക താളുകളെ നമ്മള്‍ ഒത്തിരി നേരം വെറുതെ മണത്തുനോക്കും. ഹെഡ്മാസ്റ്ററുടെ ചേമ്പറിനുമുന്നിലന്ന് പോളിംഗ് ബൂത്തിനേക്കാളേറെ ക്യൂവായിരിക്കും. കടന്നുവരുന്ന ഓരോ കുട്ടിയിലും നാം കാലങ്ങള്‍ക്കപ്പുറത്തേക്കുള്ള കൂട്ടുകാരനെ തേടും.
പേരു ചോദിച്ച് പരിചയപ്പെടുന്നതൊടൊപ്പം തന്നെ റാഗിംഗിന്റെ സ്വരമുള്ള ഇത്തിരി ഗൗരവത്തോടെ പെരുമാറാനും വെറുതെ ശ്രമിച്ചുകൊണ്ടിരിക്കും.
പ്രവേശനോത്സവത്തിന്റെ ലഹരിയില്‍ കുഞ്ഞുക്ലാസുകളില്‍ അധ്യായനവര്‍ഷം വര്‍ണ്ണാഭമാകുമ്പോള്‍ കലാലയങ്ങളുടെ ആദ്യ ദിനങ്ങള്‍ക്ക് കാല്പനിക ഭാവം മാത്രമാണ്. മുതിര്‍ന്ന കുട്ടികളുടെ റാഗിംഗ് പേടിച്ച് നടന്നുനീങ്ങുമ്പോഴും ഞാന്‍ വലിയ കോളജ് സ്റ്റുഡന്റ, നിങ്ങളൊക്കെ എന്തിനുകൊള്ളുമെന്ന ചിന്തയായിരിക്കും ചിലരുടെയെങ്കിലും മനസില്‍...
     000                   000             000
അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ഒന്നാം ക്ലാസില്‍ എത്തിയ ആ ദിവസം കാലമെത്ര കഴിഞ്ഞാലും മറക്കില്ല. മിഠായികൊണ്ട് ആറാടുമ്പോഴും വല്ലാത്തൊരു ലോകത്ത് എത്തിയ പ്രതീതിയായിരിക്കുമപ്പോള്‍. അമ്മയും എന്റരികിലിരുന്ന് കൂടെ പഠിക്കണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരഞ്ഞൊരു ബാല്യമുണ്ടായിരുന്നില്ലെ എനിക്കും നി്‌നക്കും. ...പേരു ചോദിച്ച് പരിചയപ്പെടും നേരത്ത് അദ്ധ്യാപകന്‍ ചോദിച്ചു മോനെ വലുതാകുമ്പോള്‍ ആരാവണം നിനക്ക്(?) ഞാനോര്‍ക്കുന്നു...അന്ന് ഷാജഹാന്‍ പറഞ്ഞു, എനിക്ക് പോലീസുകാരനാവണം, കലുവിനും ശ്രീജിത്തിനും മനോജിനുമെല്ലാം അതെ ആഗ്രഹമായിരുന്നു, വിസ്മയമെന്നു പറയട്ടെ, ഇവരൊക്കെ ഇന്ന് കാക്കിയിട്ട് സ്വപ്ന സാഫല്ല്യത്തോടെ വിലസുന്നു....സാധാ പൊലീസിനുമപ്പുറം സ്റ്റാര്‍ തിളക്കമുള്ള എസ്.ഐ ആയി മാറിയ മനോജ് കഴിഞ്ഞാഴ്ച വിളിച്ചപ്പോഴും കുട്ടിക്കാലത്തെ സ്വപ്നത്തെക്കുറിച്ചോര്‍ത്ത് വാചാലനായിരുന്നു...പത്രപ്രവര്‍ത്തകന്‍,  അധ്യാപകന്‍, മതപണ്ഡിതന്‍...അങ്ങനെ അങ്ങനെ നൂറു നൂറു ആഗ്രഹങ്ങളായിരിക്കും ഓരോരുത്തരുടേയും മനസില്‍....തികഞ്ഞ ലക്ഷ്യബോധത്തോടെ കണക്കുകൂട്ടി നീങ്ങുന്നവര്‍ പഠനം കഴിയുന്നതോടെ അതെ ദിക്കില്‍ എത്തിച്ചേരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. താരപൊലിമയുള്ള ജോലികള്‍ മാത്രമല്ല ചിലകുട്ടികള്‍ എനിക്ക് വലിയ കള്ളനാവണമെന്ന് തമാശക്കായി പറയും....ചിലര്‍ക്ക് ഡ്രൈവറാകണം, ചിലര്‍ക്ക് മെക്കാനിക്കാകണം...അങ്ങനെ ആഗ്രഹങ്ങളുടെ ഒരു മരം തന്നെയാണ് വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ആദ്യ കാലങ്ങളില്‍ ഉള്ളില്‍ മുളച്ചുപൊങ്ങുന്നത്.

     000                000                000
സ്‌കൂള്‍ തുറക്കുന്നതോടെ നാടിന് വീണ്ടും പഴയ തുടിപ്പ് തിരിച്ച് കിട്ടുന്നു...വിജനമായിരുന്ന അങ്ങാടികള്‍ ശബ്ദമയമാണിപ്പോള്‍, ഒരേ യൂണിഫോമിട്ട വിദ്യാര്‍ത്ഥികളെകൊണ്ട്   നഗരം സുന്ദരമാകുന്നു, ആളില്ലാത്ത ബസുകളിലെല്ലാം നിന്നു തിരിയാനാവാത്ത തിരക്കാണ്....അതെ, മാര്‍ച്ചിന്റെ ക്രൂരതയില്‍ കരിഞ്ഞുപോവുന്ന ആഹ്ലാദങ്ങളെയെല്ലാം ജൂണിന്റെ നനുത്ത പ്രഭാതങ്ങള്‍ പലിശ സഹിതം നമുക്ക് തിരിച്ചു തരുന്നു...

    000              000             000
ഒന്നിച്ചു പോവാന്‍ വേണ്ടി നാട്ടിലെ കൊച്ചു ബസ്സ്റ്റാന്റില്‍  ഷജ വീണ്ടും കാത്തിരിക്കും....എടാ, നാളെ ഏതാണ് വേഷം  മുണ്ടുടുത്ത് രാഷ്ട്രീയ നേതാവ് ചമയുന്നുണ്ടോ(?) രാത്രി ഏറെ വൈകുമ്പോള്‍ മിര്‍ഹാന്റെ കോള്‍ വരും....മെട്രോ ബസിന്റെ കണ്ടക്ടറിനും ശുക്രിയയുടെ ക്ലീനറിനും ഞാന്‍ വീണ്ടും ശല്ല്യമാകുമായിരിക്കും(!) കുട എടുക്കുന്നത് ഔട്ട് ഓഫ് ഫാഷനാണെന്ന് കരുതുന്ന എന്നില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ എന്തു തന്ത്രമായിരിക്കും സനീഷ് കരുതിയിട്ടുണ്ടാവുക.....ദൈവമേ ഇന്ന് സതീഷന്‍ സാറ് അവധിയായിരിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു....

Sunday, May 22, 2016

ഉനൈസ് വരഞ്ഞു കാണിക്കും നാടും നാട്ടുകഥകളും



 എബി കുട്ടിയാനം

കൂട്ടുകാരൊക്കെ ഫോട്ടോഷോപ്പുകൊണ്ട് സ്വന്തം ഫോട്ടോയ്ക്ക്  മോഡി കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ ചുള്ളിക്കരയിലെ ഉനൈസ് ഹമീദ് വരയുടെ പുതിയ ലോകത്താണ്. കമ്പ്യൂട്ടറിന് മുന്നില്‍ കൈവിരലുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഉനൈസിന്റെ ചിത്രങ്ങളും ഡിസൈന്‍ വര്‍ക്കുകളും ആളുകളെ അതിശയിപ്പിച്ചുകളയുകയാണിപ്പോള്‍.
നാടിന്റെ കഥപറയുന്ന ഉനൈസിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡയയില്‍ വൈറലായി കഴിഞ്ഞു. പ്രദേശങ്ങളുടെ പേരുകളുടെ പകുതി മാത്രം എഴുതി ബാക്കി വരുന്ന ഭാഗത്ത് പഴങ്ങളുടെയോ ഉപകരണങ്ങളുടെയോ ചിത്രം വരഞ്ഞുവെച്ചുകൊണ്ടാണ് ഉനൈസ് അതിശയചിത്രങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. സ്ഥല പേര് മാത്രമല്ല വ്യക്തികളുടെ നാമങ്ങളും ഇവിടെ സ്ഥാനം പിടിക്കുന്നു.
ഒരു പൂച്ചക്കുട്ടിയുടെ ഇപ്പുറം കാട് എന്നെഴുതുമ്പോള്‍ പൂച്ചക്കാട് എന്ന പ്രദേശത്തേക്കാണ് കാഴ്ച്ചക്കാരന്റെ ശ്രദ്ധ എത്തുന്നത്. പാറയ്ക്കിപ്പുറം പള്ളി വരച്ചുവെക്കുമ്പോള്‍ അത് പാറപ്പള്ളിയായി മാറുന്നു. ഉളിയോട് ചേര്‍ത്ത് വെച്ച ഉളിയത്തടുക്കയും  കോഴിയുടെ ചിത്രത്തിനിപ്പുറമുള്ള കോഴിക്കോടും കുറ്റിയുടെ അരികിലുള്ള കോലുമെല്ലാം ഉനൈസിന്റെ മാസ്റ്റര്‍പീസുകളാണ്. നെല്ലിക്കയുടെ ഇപ്പുറം ടാ ഇട്ടുകൊടുത്തുകൊണ്ട് ഉനൈസ് നമ്മുടെ ശ്രദ്ധയെ ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിലേക്ക്  കൊണ്ടുപോകുന്നു. പൂടം എന്ന വാക്കിനിപ്പുറം ഒരു കല്ല് വരച്ചുവെക്കുമ്പോള്‍ അത് മലയോര പ്രദേശമായ പൂടംകല്ലായി മാറുന്നു. ഒരു തലയുടെ അരികിലുണ്ട് തലപ്പാടിയുടെ സൗന്ദര്യം. കാസര്‍കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്നിന്റെ പേര് വരച്ചുവെച്ചത് എന്‍.എ.എന്നെഴുതിയ ശേഷം നെല്ലും കുന്നും ചേര്‍ത്തുകൊണ്ടാണ്. ഒരു വടയുടെ ഇപ്പുറം വടക്കാഞ്ചേരിയുണ്ട്. മാലയോട് ചേര്‍ത്ത് കല്ല് വെച്ചപ്പോള്‍ അത് മാലക്കല്ലായി മാറുന്നു.
അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളാണ് ഉനൈസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തിളങ്ങി നില്‍ക്കുന്നത്. ചിത്രങ്ങള്‍ കഥ പറയുമ്പോള്‍ ഓരോ പോസ്റ്റുകളും കാഴ്ച്ചക്കാര്‍ക്ക് അഴകുള്ള വിരുന്നായി മാറുകയാണ്.
കാസര്‍കോട്ടെ കെ.സി.എന്‍ ഓണ്‍ലൈന്‍  ചാനലില്‍ ജോലി ചെയ്യുന്ന ഉനൈസ്   കലാബോധമുള്ള ഡിസൈനറാണ്. പ്രമുഖ കമ്പനികളുടെ പരസ്യങ്ങള്‍ക്കും ഡോക്യുമെന്ററി ടെലിഫിലിം പോസ്റ്ററുകള്‍ക്കും  ഈ മിടുക്കന്‍ നിരവധി തവണ മൗസ് ചലിപ്പിച്ചിട്ടുണ്ട്.
വ്യത്യസ്തമായ എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു ആശയത്തിലെത്തിച്ചത്.
ആദ്യ സൃഷ്ടി കൂട്ടുകാരെ കാണിച്ചപ്പോള്‍ നല്ല അഭിപ്രായം കിട്ടി. പിന്നെ ഫേസ്ബുക്കിലിട്ടപ്പോള്‍ അതിലും നല്ല പ്രതികരണം. തുടര്‍ന്നങ്ങോട്ട് വ്യത്യസ്തമായ നാടുകളെ പേരിനൊപ്പം ഇത്തരം ഉപകരണങ്ങളെയും സാധനങ്ങളെയും ചേര്‍ത്ത് പോസ്റ്റ് ചെയ്തു. അതാത് നാട്ടുകാരാണ് പോസ്റ്റുകളെ ആവേശത്തോടെ സ്വീകരരിക്കുന്നതെന്ന് ഉനൈസ് പറഞ്ഞു. ഇപ്പോള്‍ തങ്ങളുടെ നാടിനെ കുറിച്ച് ഒരു ഇമേജ് ക്രിയേറ്റ് ചെയ്യണമെന്ന് പറഞ്ഞ് വിളിക്കുന്നവര്‍ നിരവധിയാണെന്നും ഉനൈസ് പറയുന്നു. നാടിന്റെ പൂര്‍ണ ചരിത്രം കൂടി പറയുന്ന പ്രത്യേക പേജ് ഉണ്ടാക്കുകയാണ് അടുത്ത ലക്ഷ്യം. വിവരസാങ്കേതിക വിദ്യയുടെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് സ്വന്തമായി ഇടം നേടുകയാണ് ഉനൈസിന്റെ ആഗ്രഹം.
ഏറെ പിന്തുണയും അഭിനന്ദനവും ലഭിക്കുമ്പോഴും സോഷ്യല്‍ മീഡിയയിലെ മോഷ്ടാക്കള്‍ക്ക് മുന്നില്‍ ഉനൈസ് ദു:ഖിതനാണ്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം അവ കട്ടെടുത്ത് തങ്ങളുടെ പേരിലാക്കി വിലസുന്നുണ്ടാവും ചിലര്‍. ഇത് കാണുമ്പോള്‍ സഹിക്കാനാവുന്നില്ലെന്നാണ് ഉനൈസിന്റെ പരിഭവം.