Wednesday, October 22, 2014

കാലമേ നീ എത്ര പെട്ടെന്ന്.............

കാലമേ നീ എത്ര പെട്ടെന്ന്.............
എബി കുട്ടിയാനം

ആരെന്തുപറഞ്ഞാലും ജീവിതം നഷ്ടങ്ങളുടെതുമാത്രമാണെന്ന് കാലവും കലണ്ടറും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു ഡിസംബര്‍കൂടി മഞ്ഞുമാസകുളിരില്‍ അലിഞ്ഞില്ലാതാകുമ്പോള്‍ കണ്‍മുന്നില്‍ നിന്ന് ഒരു വര്‍ഷവും അടര്‍ന്നുവീഴുകയാണ്. തണുത്ത ഡിസംബറും ആര്‍ദ്രമായ ജനുവരിയുമെല്ലാം വല്ലാത്തൊരനുഭൂതിയാണ്. പക്ഷെ, കാലം കറുത്ത കരുക്കള്‍ നീക്കിക്കൊണ്ടുകടന്നുപോകുമ്പോള്‍ ദൈവകല്പനക്കുമുന്നില്‍ നമ്മള്‍ വെറും കാഴ്ച്ചക്കാര്‍മാത്രമായി മാറിപ്പോവുന്നു. ചൊവ്വയില്‍ ജീവിക്കാമെന്ന് കണ്ടുപിടുത്തം നടത്തുമ്പോഴും ഓസോണ്‍ ലെയറിനെ കണ്ണുരുട്ടി പേടിപ്പിക്കാമെന്നഹങ്കരിക്കുമ്പോഴും കാലത്തിനുമുന്നില്‍ മാത്രം നാം തോല്‍ക്കുന്നു. ജിംനേഷ്യത്തിലെ വെയ്റ്റുയര്‍ത്തി മസില്‍ വിടര്‍ത്തി നടക്കുന്ന നീ ഇതിലൂടെ നടുവൊടിഞ്ഞ് വടിക്കുത്തി പോകുമെന്ന് കാലം മെല്ലെ വിളിച്ചുപറയുന്നുണ്ട്.
കലണ്ടര്‍ എത്രമാറിയാലെന്തെ, എന്ന കാഴ്ചപ്പാടുകള്‍ക്കുമുന്നിലും കാലം കവിളില്‍ ചുളിവ് വീഴ്ത്തുന്നു, ഇന്നലത്തെ നമ്മളല്ല നാം ഇന്ന്, ഇന്നലത്തെ വേവലാതിയല്ല നമുക്കിന്നുള്ളത്. കാലം ചിലപ്പോഴൊക്കെ വല്ലാതെ കബളിപ്പിക്കുന്നു.
ജീവിതം എന്തായിരുന്നുവെന്നതിന്റെ വാര്‍ഷിക പരീക്ഷയാണ് ഓരോ ജനുവരിയും. ഒന്നുവിലയിരുത്താന്‍ പഴയഡയറി ആവശ്യപ്പെടുമ്പോള്‍ മൈനസ് മാര്‍ക്കുക്കൊണ്ട് നിറയും മനസ്സ്. നല്ല മനുഷ്യനാവണമെന്ന പ്രതിജ്ഞയോടെയാണ് ഓരോ പുതുവര്‍ഷത്തെയും നാം വരവേല്‍ക്കുന്നത്. ആരെയും വിഷമിപ്പിക്കാതെ, ആര്‍ക്കും ശല്ല്യമാകാതെ പുഞ്ചിരിക്കൊണ്ട് പൂക്കാലം തീര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ ജീവിതം ധന്യം; ഒരു ദു:ഖത്തിനു മുന്നിലെങ്കിലും കണ്ണീരൊപ്പാന്‍ പറ്റിയെങ്കില്‍ ജന്മംപുണ്യം. പക്ഷെ, അപ്പോഴും ഡയറിതാളുകള്‍ നിറയെ കറുത്ത അദ്ധ്യായങ്ങള്‍ ബാക്കിയാവുന്നു. നാളെ ഞാന്‍ നല്ലവനാകുമെന്ന പാഴ്‌വാക്കുകള്‍ക്കുമുന്നിലൂടെ കാലം കള്ളചിരിചിരിച്ച് നടന്നകലുകയാണ്. ഇതാ, ജനുവരി ഇപ്പോള്‍ വീണ്ടും ചോദിക്കുന്നു എടാ, കുട്ട. ഇനിയെങ്കിലും ഒന്നു മാറിക്കൂടെ...
സഹോദരനുമുന്നില്‍ നല്ലൊരു വാക്കുപോലും സമ്മാനമായി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതത്തിനെന്തര്‍ത്ഥം.

ദൈവം രണ്ടുവഴി ചൂണ്ടിക്കൊണ്ടു പറഞ്ഞു ദാ, ആ കാണുന്നത് നന്മയിലേക്കാണ്, ഇതാ, ഇതിലൂടെ പോയാല്‍ തിന്മയിലെത്താം നിനക്കേത ഇഷ്ടം അതു തിരഞ്ഞെടുത്തോളു. ഇഷ്ടം നന്മയോടാകുമ്പോഴും നടന്നുപോയത് തിന്മയുടെ ഒറ്റയടി പാതിയിലൂടെയായിരുന്നു. അവിടെ നിന്നു കിട്ടിയ ദു:ഖവും സങ്കടവും തീരാ നഷ്ടവുമാണ് ജീവിതത്താളില്‍ നിറെയെ ബാക്കിനില്‍ക്കുന്നത്. ഇനി വല്ലാതെ വിയര്‍പ്പൊഴുക്കിയാലും തിന്മയെ നന്മയോട് ഈക്വല്‍ ചെയ്ത് മുന്നേറാന്‍ പ്രയാസമാണ്. എങ്കിലും ഖേദിച്ചുമടങ്ങുന്നവനെയാണ് എനിക്കിഷ്ടമെന്ന ദൈവത്തിന്റെ വാക്കുകള്‍ എവിടെയൊക്കെയോ നിറം പകരുന്നുണ്ട്. അത് തന്നെയാണ് ജനുവരിയുടെ പ്രതീക്ഷയും.
ഡോക്ടറും എഞ്ചീനിയറുമാകുന്നത് സമൂഹത്തിലെ സ്റ്റാറ്റസിനുമപ്പുറം പണംകൊണ്ട് മൂടിപുതച്ചുറങ്ങാനാണെന്ന് വിശ്വസിക്കുന്ന പുതുതലമുറയോട് കാലം ഒരു അസ്തമയത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ജേണലിസം ഒരു സാമൂഹ്യസേവനം കൂടിയാണെന്ന് പറഞ്ഞ് എന്റെ ജോലിയുടെ മഹത്വം വ്യക്തമാക്കാന്‍  ശ്രമിച്ചന്നേരത്ത് പോടൈ... ഒരു സാമൂഹ്യസേവനം സ്വയം സമ്പാദിച്ചുകൂട്ടാന്‍ നോക്കട എന്നുപറഞ്ഞ ഫേസ് ബുക്കിലെ കൂട്ടുകാരന്‍ ഹരീഷ് പുതുലമുറയുടെ അടയാളമാണ്. അവന്റെ മുന്നില്‍ ജനുവരി വിടരും, പിന്നെ അത് ഡിസംബറായി കൊഴിഞ്ഞുവീഴും...
ദൈവകല്പനക്കുമുന്നില്‍ ജീവിതം ഒന്നുമല്ലെന്ന് ചോരവീണറോഡും വിലാപമടങ്ങാത്ത വീടും വിളിച്ചുപറയുന്നു. അപ്പോഴും മടങ്ങിപ്പോവേണ്ട ഓര്‍മ്മയില്ലാത്ത അഹങ്കാരമാണ് ഉള്ളുനിറയെ. കുഞ്ഞുന്നാളില്‍ സ്‌കൂളില്‍ നടന്നൊരു പേഴ്‌സനാലിറ്റി ക്ലാസില്‍ ട്രെയിനര്‍ പറഞ്ഞുതന്നൊരുവാക്ക്  ഇപ്പോഴും മനസ്സിലുണ്ട്. മരിച്ചുപോകുമ്പോള്‍ ഈ ഭൂമിയില്‍ നമ്മുടെ ഒരു അടയാളമെങ്കിലും ബാക്കിവെക്കണം. ആ നല്ല ഉപദേശം വല്ലാത്തൊരു ടച്ചിംഗ്‌സായിരുന്നു.
പുഞ്ചിരിക്കാന്‍പോലും പിശുക്ക്കാണിച്ച് നെഞ്ചുവിരിച്ച് നടക്കുന്ന സമ്പന്നനേക്കാളേറെ കാലം ഓര്‍ക്കുന്നത് നന്മയുടെ തെന്നലാവാന്‍ ശ്രമിച്ച ഏതെങ്കിലും പാവം മനുഷ്യനെയായിരിക്കും. നല്ല വഴികളിലൂടെയാവണം നമ്മുടെ യാത്രകളത്രയും. ജീവിതം ഡിസംബറിനോടൊപ്പം അടര്‍ന്നുവീണാലും നമ്മുടെ ഒരു അടയാളം ഇവിടെ ബാക്കിയുണ്ടാവണം.
രാവൈറെ വൈകി ഓഫീസില്‍ നിന്ന് വീട്ടിലെത്തി അവസാന പ്രാര്‍ത്ഥനയും കഴിഞ്ഞ് ഡയറി എഴുത്തിനിരിക്കുമ്പോള്‍ ഇതെന്റെ അവസാന എഴുത്താക്കരുത് നാഥ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കാറുണ്ട്. ജീവിതം ദൈവത്തിന്റെ സമ്മാനമാണെന്ന് പിന്നെയും പിന്നെയും ഓരോ പുലരിയും വിളിച്ചുപറയും. നാഥ ഞാന്‍ വീണ്ടും കേഴുന്നു. ഇത് എന്റെ അവസാനത്തെ പുതുവത്സരമാക്കല്ലെ തമ്പുരാനെ.

   000            000              000
കുറേ ബഹങ്ങളും ഒച്ചപ്പാടുകളും ആര്‍ദ്രമായ കാഴ്ച്ചകളും കോറിയിട്ടുകൊണ്ടാണ് ഓരോ വര്‍ഷവും യാത്രപറഞ്ഞകലുന്നത്. നേട്ടങ്ങളുടെ നെറുകയില്‍ കയറി ചിലര്‍ പുഞ്ചിരിക്കുമ്പോള്‍ നഷ്ടങ്ങളുടെ വന്‍ വീഴ്ചയിലായിരിക്കും മറ്റുചിലര്‍.
പോയവര്‍ഷത്തിന്റെ ഡയറി താളുകള്‍ മറിച്ചുവെച്ച് കഥപറയാന്‍ പ്രയാസമാണ്. ലോകത്തെ വിറപ്പിച്ച മുഅമ്മര്‍ ഗദ്ദാഫി കൊല്ലരുതേയെന്ന് പറഞ്ഞ് കേണുകരഞ്ഞ ആ രംഗം മറക്കാന്‍ കഴിയുമോ(?) ഉസാമ ബിന്‍ ലാദനും കിഷന്‍ജിയും മരണത്തോടെ തീര്‍ന്ന ശൗര്യം മാത്രമാണെന്ന് നാമറിഞ്ഞു. ..മന്ത്രി ടി.എം.ജേക്കബും കൊറിയന്‍ ഭരണാധികാരി ജിംഗുമെല്ലാം.....
നഷ്ടങ്ങളുടെ കണക്ക് പിന്നെയും നീളുന്നു.

   000            000            000
ഒരു ജനതയുടെ ജീവനുമുന്നില്‍ പ്രളയമാകാന്‍ നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ വാക്കായും വാക്കുതര്‍ക്കമായും കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ കാലത്തിന്റെ കല്പനകള്‍ക്ക് വീണ്ടും ഇന്‍വേറ്റഡ് കോമ ചേര്‍ക്കേണ്ടിവരുന്നു. ഇനിയുള്ള കാലം മനുഷ്യന്‍ പോരാടുന്നത് വെള്ളത്തിനുവേണ്ടിയായിരിക്കും..... എന്തുമാത്രം അര്‍ത്ഥവത്തായ ദര്‍ശനം. കാലമേ നിനക്കുവണക്കം.

അഴിമതികള്‍ നിറഞ്ഞാടിയ നാളുകള്‍ക്കൊടുവില്‍ പൊതുജനങ്ങളുടെ മുതല്‍ മോഷ്ടിച്ച് രാജാക്കന്മാരായ രാജയും കനിമൊഴിയും കല്‍മാഡിയും യദ്യൂരപ്പയും മാരനുമെല്ലാം അഴികളെണ്ണുന്ന സുന്ദരകാഴ്ചയും ഈ വഴിയോരത്ത് നമുക്ക് കാണാന്‍ കഴിഞ്ഞു. അഴിമതിക്കെതിരെ അണ്ണാഹസാരെ തുടങ്ങിയ പോരാട്ടത്തെ വിപ്ലവം എന്നുപേരിട്ടുവിളിക്കാം നമുക്ക്. പക്ഷെ, അഴിമതിയില്‍ പല നേതാക്കളും അകത്തുള്ള ചില പാര്‍ട്ടികളെ കുട്ടുപിടിച്ചും തൃപ്തിപ്പെടുത്തിയും ഹസാരെ മുന്നേറുമ്പോള്‍ ഈ സമരം മഹത്തരം എന്നു പറയാന്‍ പലരും മടിച്ചു. ഹസാരെ ഒരേ സമയം നായകനും വില്ലനുമായി മാറുകയാണ് ഇന്ത്യക്കാര്‍ക്കുമുന്നില്‍. ഹസാരെയുടെ സമരം ആഘോഷമാക്കുമ്പോള്‍ പതിനൊന്നുവര്‍ഷമായി ഒന്നും കഴിക്കാതെ സമരം ചെയ്യുന്ന ഈറോം ഷാര്‍മ്മിളയെ മറന്നുപോവുന്നതും സങ്കടകരമായ കാഴ്ചയായി.

   000               000             000

എന്റെയും നിന്റെയും പെങ്ങളായിട്ടും സൗമ്യയെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയാത്ത കുറ്റബോധത്തിനിടയില്‍ ഗോവിന്ദചാമിയുടെ തൂക്കുകയര്‍ വാര്‍ത്ത എവിടെയൊക്കെയോ കുളിരുചൊരിഞ്ഞു. അപ്പോഴും കയ്യില്‍ കിട്ടിയാല്‍ ഇടിച്ചുക്കൊല്ലാന്‍ മാത്രം വിദ്വോഷവുമായി ഡോ.ഉന്മേഷ് മനസ്സില്‍ നിറയുന്നു. സര്‍ക്കാറിന്റെ ശബ്ബളം വാങ്ങി ക്രിമിനലുകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ആ നീചന്‍ തന്നെയാണ് 2011ലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യരിലൊരാള്‍. ഡോക്ടറോ മൃഗമോ.. എന്തുപേരിട്ടാണ് അയാളെ നമുക്ക് വിളിക്കാന്‍ കഴിയുക.
കൈവിരല്‍പിടിച്ചു കൂടെവന്ന് കാവലാവേണ്ട അച്ഛന്‍ കാമവെറിയനായി പിച്ചിചീന്തിയ കവിയൂരിലെ അനഘ എന്ന കുഞ്ഞുമോള്‍ വലിയ നൊമ്പരമായി നിറയുന്നുണ്ടിവിടെ...

    000                000           000
കഠിനാദ്ധ്വാനം നിറഞ്ഞപഠനകാലത്തിനൊടുവില്‍ പിന്നെയും പരിശ്രമത്തിന്റെ പാലം തീര്‍ത്ത് ഒരു തൊഴിലിനുവേണ്ടി ഓടിനടക്കുന്ന ചെറുപ്പക്കാര്‍ വിഡ്ഡികളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ വര്‍ഷമായിരുന്നു ഇത്. ജോലി തട്ടിപ്പിന്റെ ഭീകരതയെ മലയാളികള്‍ അല്‍ഭുതത്തോടെ നോക്കിനിന്നു.
ഒരു മതത്തെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് നിരപരാധികളെ വെടിവെച്ചുകൊല്ലുകയായിരുന്നു ഭരണാധികാരികളെന്ന വാര്‍ത്തയും കേള്‍ക്കെണ്ടിവന്നു. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍ ഒരുപോലെ നടുക്കവും ആശങ്കയും സമ്മാനിക്കുന്നുണ്ട്.

    000            000                         000
ടി.വി.രാജേഷിന്റ പൊട്ടിക്കരച്ചിലും സദാവാചകമടിക്കുന്ന പി.സി.ജോര്‍ജ്ജിന്റെ മുഖവും രാജ്യത്തിന്റെ അഭ്യന്തരമന്ത്രിയില്‍ നിന്ന് തനി തമിഴനായി തരംതാണ ചിദംബരത്തിന്റെ പ്രസ്താവനയും 2011നെ ശ്രദ്ധേയമാക്കി.
സമരത്തിന് സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ പുതിയമുഖം കൈവന്നതും നാം കണ്ടു. ഈജിപ്തിലും ലിബിയയിലുമെല്ലാം ഏകാധിപതികള്‍ നിലംപതിച്ചത് ഒരിക്കലും നേരിട്ട് കാണാത്ത കുറേ ആളുകള്‍ നെറ്റ് വര്‍ക്കിലൂടെ രൂപം നല്‍കിയ പ്രതിഷേധമാണെന്നറിയുമ്പോള്‍ നാം നമ്മുടെ ഫേസ്ബുക്കിനെ ഒന്നുകൂടി നെഞ്ചോട് ചേര്‍ക്കുന്നു.
വര്‍ഷമെത്ര കടന്നുപോയാലും ജനുവരി പിന്നെയും വന്നാലും ഏതു കാമ്പസ് ജീവിതം കൊഴിഞ്ഞുവീണാലും ആരും പിരിഞ്ഞകലുന്നില്ലെന്ന് ഫേസ് ബുക്ക് കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു.
ആശംസകളും ആശിര്‍വാദവുമായി രജ്ഞുവും റഹ്മാനും ഖയ്യൂമുമെല്ലാം തസ്‌നിയുമെല്ലാം  എന്റെ വാളില്‍ വന്നു പുഞ്ചിരിക്കുകയാണിപ്പഴേ....

    000               0000               000
ഭാരത്ക്കി ജീത്ത്‌നേക്കേ ലിയെ ചാര്‍ റണ്‍സ് ചായിയെ...എം.എസ്.ധോനി തയാര്‍....ഹിസ് ഓവര്‍ക്കി തീസ്‌റ ഗേന്ത്....ബൗളര്‍ ദൗഡ്‌ന ശുറൂകര്‍ദിയ ഏ ഗേന്ത് അച്ചീ ഗേന്ത് തി...ബാറ്റ്‌സ്മാന്‍ ധോനി ഉട്ട്ക്കര്‍ ഖേല...ഗേന്ത് ഹവാമേ ജാക്കര്‍ സീത സീമാ രേഖക്കെ ബാഹര്‍....ഹൊ...ശാന്താര്‍ ചാക്ക...ഭാരതനെ ഹെ മാച്ച് ജീത്ത്‌ലിയ...അട്ടായീസ് സാല്‍ക്കീ ബാദ് ഭാരത്‌നേ വിശ്വകപ്പ് ഹാസില്‍ക്കിയ...സൗ കരോഡ് ഭാരത് ലോഗോംക്ക സപ്ന സാക്കാര്‍ ഹോഗയ....

ആ രാത്രിയെ മറക്കാന്‍ കഴിയുമോ നമുക്ക്...കമാന്റേറ്ററുടെ  ആ വാചകങ്ങള്‍ മനസ്സില്‍ നിന്ന് മാഞ്ഞുപോകുമോ(?) മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തോളമുയര്‍ന്ന  ആ നിമിഷത്തേക്കാള്‍ വിലപ്പെട്ട മറ്റൊന്നും 2011ല്‍ ഇന്ത്യക്കാരന് കിട്ടിയിട്ടുണ്ടാവില്ല.
സെവാഗിന്റെ ഡബിള്‍ സെഞ്ച്വറിയും കോലിയുടെ മികവും മെസിയുടെ വരുവുമെല്ലാം ഇന്ത്യന്‍ കായിക രംഗത്തെ നിറമുള്ളതാക്കി.

മമ്മൂട്ടിയും മോഹന്‍ലാലുമല്ല സന്തോഷ് പണ്ഡിറ്റായിരുന്നു പോയവര്‍ഷം സിനിമലോകം ചര്‍ച്ചചെയ്ത മുഖം. ആദാമിന്റെ മകന്‍ അബുവിന്റെ നേട്ടങ്ങള്‍ ഓരോ മലയാളിയുടെയും നേട്ടമാണ്. പ്രശ്‌നങ്ങള്‍ നൂറുനൂറായിരമായി മുന്നില്‍ നില്‍ക്കുമ്പോഴും ഐശ്വര്യയുടെ പ്രസവവും സച്ചിന്റെ സെഞ്ച്വറിയും ചര്‍ച്ച ചെയ്ത് പതിവുപോലെ സമയം പാഴാക്കാനും നാം മത്സരിച്ചു.

     000             000             000
ജനുവരി പോകും ഡിസംബര്‍ പിന്നെയും കുളിരുതരും. ഋതുക്കള്‍ അതിന്റെ കളി തുടരുമ്പോള്‍ എന്നും ഇതേ ചുറുചുറുക്കോടെ അതിനെ അനുഭവിച്ചുതീര്‍ക്കാന്‍ നിനക്ക് കഴിയില്ല എന്നതുതന്നെയാണ് കാലം നല്‍കുന്ന വലിയ പാഠം. എല്ലാ അനുഭവങ്ങളും എഴുതിവെക്കുന്ന ഡയറിതാളില്‍ ഒരിടത്ത് നമ്മുടെ മരണദിവസവുമുണ്ട്. അന്ന് ആ പേജ് ശൂന്യമാകും. അതിലേക്കാണ് ഓരോ ഡിസംബറും ജനുവരിയും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ആറരക്കുള്ള വണ്ടിക്കുവേണ്ടി സദാ അണിഞ്ഞൊരുങ്ങുന്ന എനിക്ക് ഒരു ദിവസം ആ വണ്ടി വേണ്ടാതാവും. അന്ന് ആരൊക്കെയോ കൂടി എന്നെ ആറടിമണ്ണിലേക്ക് ചുമന്നുകൊണ്ടുപോകും. പിന്നെയും കലണ്ടര്‍ മാറും, ജനുവരി വരും. ഓരോ ജനുവരിയും മരണത്തിലേക്കുള്ള കണക്കുകൂട്ടലല്ലാതെ മറ്റെന്താണ്(?) നടന്നത്രദുരം ഇനി നടക്കേണ്ടതില്ലെന്ന് കാലം പിന്നെയും വിളിച്ചുപറയുന്നുണ്ട്.

No comments:

Post a Comment