Monday, October 20, 2014

കാലമേ കാത്തുനില്‍ക്കുമോ(?)

കാലമേ
കാത്തുനില്‍ക്കുമോ(?)


എബി കുട്ടിയാനം
കണ്ടുമുട്ടിയതില്‍ പിന്നെ വേര്‍പിരിയുക എന്നത് സഹിക്കാന്‍ പറ്റാത്ത അനുഭവമാണ്; മരണത്തോളം കാഠിന്യമുള്ള നൊമ്പരമാണത്. നീ എന്റേതുമാത്രമാണെന്ന് ആയിരംവട്ടം ആവര്‍ത്തിച്ചുപറഞ്ഞിട്ടും അവസാനം ഇരുവഴിതേടി അകലുമ്പോള്‍ കണ്‍മുന്നില്‍ നിന്ന് അസ്തമിച്ചുപോകുന്നത് നിറങ്ങള്‍ നിറഞ്ഞാടിയ ഒരു പകല്‍ തന്നെയാണ്.
അത്രമേല്‍ ആത്മബന്ധമായാല്‍ വേര്‍പ്പാടിന്റെ ദു:ഖത്തിന് കടലോളം ആഴമായിരിക്കുമെന്ന് പറഞ്ഞുതന്നെ പ്രിയപ്പെട്ട കൂട്ടുകാര നീയും എന്നെ കരയിപ്പിക്കുകയാണല്ലോട. ഏതു സങ്കടങ്ങള്‍ക്കുമുന്നിലും കൈതന്ന് കൂടെവന്ന് സാന്ത്വനത്തിന്റെ തലോടല്‍ പകര്‍ന്ന
നിന്റെ മുഖം കണ്ണീരുകൊണ്ട് നിറയുമ്പോള്‍ ഞാന്‍ എങ്ങനെയാണട പിടിച്ചുനില്‍ക്കേണ്ടത്(?) നല്ല മാര്‍ക്കും നല്ല വിജയവും നേടിയാല്‍ ഞാന്‍ വലിയ ആളാവുമായിരിക്കും. പക്ഷെ, നിങ്ങളൊന്നും ഇല്ലെങ്കില്‍ പിന്നെ ഞാന്‍ ആരായിട്ടെന്തു കാര്യം(?) പത്രത്തില്‍ എന്റെ ഫോട്ടോ കാണുമ്പോള്‍ ടിവിയില്‍ എന്റെ മുഖം തെളിയുമ്പോള്‍ ദാ, അതെന്റെ കൂട്ടുകാരനാണെന്ന് നിങ്ങള്‍ അഭിമാനത്തോടെ പറയുമായിരിക്കും ചിലപ്പോള്‍, പക്ഷെ, നിങ്ങളുടെ കുസൃതിയും കൊച്ചുവര്‍ത്തമാനവുമില്ലെങ്കില്‍ പിന്നെന്തു  ജീവിതം. എടാ, ഇനി നമുക്ക് ഒരുമിച്ചിരുന്ന് നാരായണേട്ടന്റെ കാന്റിനില്‍ നിന്ന് മസാലദോശ തിന്നുവാന്‍ കഴിയുമോട(?) നമ്മള്‍ ഇനി ഈ ജീവിതത്തില്‍ ബേക്കലത്തെ കോട്ടചുറ്റി കാറ്റുകൊള്ളാനും മടിക്കേരിയുടെ കുളിരറിഞ്ഞ് നാടുചുറ്റാനും പോകുമോ(?) ഓരോ വേര്‍പ്പാടും എന്തുമാത്രം ശൂന്യതയാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. എടാ, കുട്ട നീ എന്റെ ഓട്ടോഗ്രാഫില്‍ ഒന്നും എഴുതരുത്. നിന്റെ അക്ഷരങ്ങള്‍ എന്നെ വല്ലാതെ കരയിപ്പിക്കും, അല്ലെങ്കിലും നിന്നെ ഓര്‍ക്കാന്‍ എനിക്കെന്തിനാട നാലക്ഷരങ്ങള്‍(?)

 000            000            000
മാര്‍ച്ച്....അത് ജനുവരിപോലെ, ജൂലായ്‌പോലെ, ഡിസംബര്‍പോലെ കലണ്ടറിന്റെ താളുകളിലെ ഒരു മാസം മാത്രമാണ്. ജനുവരിയില്‍ ഉദിച്ച അതേ സൂര്യന്‍ തന്നെയാണ് മാര്‍ച്ചിലും ഉദിക്കുന്നത്. ജൂലായിലെ അതെ ദിനങ്ങള്‍ തന്നെയാണ് മാര്‍ച്ചിനും സ്വന്തമായുള്ളത്. പക്ഷെ, കാമ്പസില്‍ അവസാനര്‍ഷക്കാരന്റെ മുന്നിലേക്ക് പടികടന്നെത്തുമ്പോള്‍ മാത്രം മാര്‍ച്ച് വല്ലാതെ ക്രൂരനാകുന്നു. മരണം കാത്തുകിടക്കുന്ന രോഗിയെപ്പോലെയാണ് അവസാന വര്‍ഷക്കാരന്റെ കാമ്പസ് ദിനങ്ങള്‍....മാസങ്ങള്‍ക്കുമുമ്പേ അവന്‍ ദിനങ്ങള്‍ എണ്ണിതുടങ്ങും. ഇനി ഒരു മാസം, ഇനി പത്തുദിവസം, ഇനി ഒരാഴ്ച, ഇനി ഒരു ദിവസം.....അങ്ങനെ അങ്ങനെ എണ്ണി എണ്ണിതീരുമ്പോള്‍ ഒടുവില്‍ ഒത്തിരി നൊമ്പരവും അത്ര തന്നെ ഓര്‍മ്മകളും ബാക്കിയാവും. വേര്‍പ്പാടിന്റെ ദിനങ്ങളിലേക്ക് അടുക്കുന്തോറും ബന്ധങ്ങള്‍ക്ക് ദൃഡത ഏറിവരും. അകലെ മാറ്റിനിര്‍ത്തിയവനോടുപോലും നല്ല ബന്ധം സ്ഥാപിച്ച് നല്ല കൂട്ടുകാരനാവും. ഓരോ മനസ്സിലും നമ്മുടെ ഒരു അടയാളമെങ്കിലും ബാക്കിവെക്കാന്‍ നാം വല്ലാതെ ആഗ്രഹിക്കും.
ഇനി പിരിഞ്ഞുപോകണമെന്ന് കാലം മെല്ലെ ഓര്‍മ്മിപ്പിക്കുമ്പോള്‍ മനസ്സ് ഒരു യാത്രക്കുവേണ്ടി തയ്യാറെടുപ്പ് തുടങ്ങും. പഠിച്ചെടുത്ത അറിവുകള്‍ മാത്രമല്ല ഒരുപാട് ഓര്‍മ്മകളും ഹൃദയത്തിന്റെ ബാഗില്‍ പിക്ക് ചെയ്യുമ്പോള്‍ പോയദിനങ്ങളത്രയും നഷ്ടവസന്തമായി മനസ്സിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങും.
മഴനനഞ്ഞ് ക്ലാസിലേക്ക് പോയത്, കണ്ടക്ടറോട് ചൂടായത്, കഥ എഴുതി, കവിതചൊല്ലി കാമ്പസിന്റെ നായകനായത്, അവളെ കാണാന്‍ വേണ്ടി മാത്രം ക്ലാസ് കട്ടു ചെയ്ത് ഗേറ്റിനരികില്‍പോയത്, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചത്, എന്റെ പ്രസ്ഥാനം മാത്രമാണ് സത്യമാണെന്നവകാശപ്പെടാന്‍ സഹപാഠിയുമായി തല്ലുകൂടിയത്....അങ്ങനെ അങ്ങനെ എന്തെന്ത് ഓര്‍മ്മകളാണ്.....ഇനി എന്തിന്റെ പേരിലായിരിക്കും കാമ്പസ് എന്നെ ഓര്‍ക്കുക(?) കുരുത്തക്കേടുമാത്രം കാണിച്ച് നിറഞ്ഞാടിയ വില്ലന്‍ എന്ന ഓമനപ്പേരിലായിരിക്കുമോ(?) ദൈവമേ എനിക്കത് സങ്കല്പ്പിക്കാനേ കഴിയുന്നില്ല....
കണ്‍മുന്നില്‍ നിന്ന് എവിടേക്ക് മാറിപ്പോയാലും ആ മുഖം മനസ്സിലുണ്ടാവും, ഏട്ടന്‍ ജീവിതത്തില്‍ വലിയ ആളാവണമെന്ന് ഓട്ടോഗ്രാഫിന്റെ താളില്‍ പ്രാര്‍ത്ഥന കുറിച്ചിട്ട എന്‌റെ ജൂനിയേഴ്‌സായ ശ്രീജയും ശൈലയും ഇപ്പോള്‍ എവിടെയായിരിക്കും(?) വലിയ ആളാവാന്‍ വേണ്ടി ഞാന്‍ ഓട്ടംതുടരുമ്പോഴും അവര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടാകുമോ(?)
സ്‌നേഹത്തെക്കുറിച്ചം ബന്ധങ്ങളെപറ്റിയും എഴുതിവെക്കുമ്പോഴും നിനക്ക് വലിയ അഹങ്കാരമാണല്ലോട എന്ന് പറയാറുള്ള ഷെമി ഫേസ് ബുക്കില്‍ ഹായ് പറഞ്ഞെത്താറുണ്ടിപ്പോഴും, ഒരാളോടും അങ്ങോട്ടുപോയി മിണ്ടാനറിയാത്ത, ഒരു ചാറ്റിങ്ങിനും ഉത്തരംനല്‍കാതെ ഗൗരവക്കാരനാകുന്ന, ഫോണ്‍ അറ്റന്റുചെയ്യുന്നതില്‍ അലസനായ ഒരു സ്വഭാവത്തെ അഹങ്കാരം എന്ന് പേരിട്ട് വിളിക്കുമ്പോള്‍ നല്ലൊരു മനുഷ്യനാവാന്‍ ഇനി ഏതു കോളജിലാണ് ഞാന്‍ ചേര്‍ന്നു പഠിക്കേണ്ടത്(?)

000                 000                  000
മാര്‍ച്ച്....നീ ഞങ്ങളെ എത്ര അകറ്റിയാലും ഞങ്ങള്‍ ഒരിക്കലും പരിഞ്ഞുപോവില്ലട ദുഷ്ട....ക്ലാസ് മുറിയില്‍ നിന്ന് പടിയിറക്കിയാലും ഞങ്ങളുടെ നെറ്റ് വര്‍ക്കിനെ നിനക്ക് കീറിമുറിക്കാന്‍ കഴിയുമോ(?) ഫേസ് ബുക്കിലും ട്വിറ്ററിലും ഗൂഗിള്‍പ്ലസിലും ഓര്‍ക്കൂട്ടിലുമെല്ലാം കണ്ടുകൊണ്ടേയിരിക്കും ഞങ്ങള്‍....അല്ലെങ്കിലും ഞാനെങ്ങനെയാണട നിന്നെ മറക്കേണ്ടത്...നീ എന്റെ ഹൃദയം തന്നെയാണല്ലോ...

   000               000             000
ഫേസ് ബുക്കിലും മറ്റും കാണുമെന്ന് ആശ്വസിക്കുമ്പോഴും ജീവിതതിരക്കിനിടയില്‍ എല്ലാം മറന്നുപോകുന്നു ചിലപ്പോള്‍. ഏതാകാശത്തുവെച്ചുകണ്ടാലും പുഞ്ചിരിക്കാന്‍ മറന്നുപോവരുതെന്ന് പറഞ്ഞവര്‍ ഒരു ഹായ് ഇല്ലാതെ, ഒന്ന് കമന്റടിക്കാതെ, എന്നോട് ലൈക്ക് കൂടാതെ മാറിനില്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും.
കാലം മാറി ജീവിത രീതിമാറുമ്പോള്‍ കൂട്ടുകാരും പാടെ മാറുമെന്ന തത്വം എത്രശരിയാണ്. പുതിയ മേഖലയിലെത്തുമ്പോള്‍ നമുക്ക് പുതിയ കൂട്ടുകാരാണ് നിറയെ. ഫേസ് ബുക്കില്‍പോലും എല്ലാ പുതുമുഖങ്ങളാണ്. എസ്.ഐ ആയ രാജേഷും എഞ്ചീനിയറായ റോഷനും ബിസിനസുകാരനായ ഷാജഹാനും അവരുടെ തിരക്കില്‍ മാത്രം മുഴുകുമ്പോള്‍ പുതിയ സ്‌നേഹത്തില്‍ മനസ് സമ്പന്നമാകുന്നു....ജോലിതിരക്കിനിടയില്‍ ഒഫീസ് മുറി തലവേദനയുടെ കൂടി മുറിയാകുമ്പോള്‍ ഹായ് പറഞ്ഞെത്തുന്ന മനോജും അനൂപും രജ്ഞുവുമെല്ലാം സ്‌നേഹത്തിന്റെ പുതിയ പൂവിടര്‍ത്തും. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഒരു വലിയ കൂട്ടുകാരന്റെ സ്വാതന്ത്ര്യം സ്ഥാപിച്ചെടുത്ത റഷീദ് ചാറ്റ് റൂമില്‍ വാചാലനാകുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറക്കും ചിലപ്പോള്‍. 24 മണിക്കൂറും ഓണ്‍ ലൈനിലുള്ള സുലൈമാന്‍ സൂഫിയാന്‍ പടികയറിവരുമ്പോള്‍ എനിക്കെന്റെ സല്‍മാനുല്‍ ഫാരിസിനെ ഓര്‍മ്മവരും. പ്ലസ്ടുവിന് എന്റെ ഒന്നിച്ചുപഠിച്ച അവനും അതേ ഛായയായിരുന്നു. മുടിസ്‌പൈക്ക് ചെയ്ത്, ഒരു കൂളിംഗ് ഗ്ലാസ് വെച്ച് ആ മുഖം മുന്നില്‍ തെളിയുമ്പോള്‍ അതെന്റെ ഫാരിസാണെന്ന് തോന്നിപ്പോകാറുണ്ട്. എഴുത്തുകാരനാവുന്നതില്‍ സന്തോഷമാണ് പക്ഷെ, തന്റെ അഹങ്കാരം കുറക്കണമെന്ന് തമാശപറയാറുള്ള വിനീത് സാറ് ചിലപ്പോഴോക്കെ എന്റെ പോസ്റ്റുകള്‍ക്ക് കമന്റടിക്കാറുണ്ട്...കോളജ് ഫ്രണ്ട്‌സില്‍ എനിക്കാദ്യമായി റിക്വസ്റ്റ് തന്ന അബ്ദുറഹ്മാന്‍ ഔഫിനോട് എനിക്കിപ്പോഴും ഇഷ്ടമാണ്. നൂറിലേറെ പേര്‍ ലൈനില്‍വരുമ്പോഴും എനിക്ക് ഔഫിന് ഹായ് പറയാതിരിക്കാന്‍ കഴിയില്ല....

  000                 000             000
എത്ര ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചാലും മാര്‍ച്ച് നീ വേദനയാണ്...ഇനി കാമ്പസ് മുറ്റത്ത് എനിക്ക് പുതുമഴനനയാന്‍ കഴിയില്ല...ഇനി ഒരു ബെഞ്ചിനും അവകാശം പറയാന്‍ എനിക്കാവില്ല...എറങ്ങട പ്രകടനമുണ്ടെന്ന് പറഞ്ഞ് ഒരാളേയും ക്ലാസില്‍ നിന്ന് വലിച്ചിറക്കാനാവില്ല....നാളത്തെ ഡ്രസ് കോഡ് ഏതാണെന്ന് ഷാജിയോട് വിളിച്ചുചോദിക്കേണ്ടതില്ല...എല്ലാം കഴിഞ്ഞു...ഇനി അടുത്ത വര്‍ഷം കോളജ് ഡേക്ക് വരും, അപ്പോള്‍ കൈതന്ന് സ്വീകരിക്കാന്‍ കുറച്ചച്ചാളെങ്കിലുമുണ്ടാവും...പിന്നെ പിന്നെ ഞാന്‍ തീര്‍ത്തും അന്യനായി മാറും....കാലത്തിന്റെ റഫറി മാര്‍ച്ചുമാസത്തിന്റെ രൂപത്തില്‍ റെഡ് കാര്‍ഡ് ഉയര്‍ത്തുമ്പോള്‍ ഓര്‍മ്മകളെ നീ ബാക്കിയാവുക ഞാന്‍ പോവുകയാണ്....

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും
സുഹൃത്തുക്കള്‍ ജീവിതത്തിലെ
പ്രധാനപ്പെട്ടതായി മാറുന്ന ഒരു ദിവസം വരും
ഷോണ്‍ കോവര

1 comment: