Wednesday, October 22, 2014

ദൈവമേ, യുവിയെ കാത്തുകൊള്ളണേ........

ദൈവമേ, യുവിയെ കാത്തുകൊള്ളണേ........

എബി കുട്ടിയാനം

വല്ലാത്തൊരു ദു:ഖ വാര്‍ത്തയായിരുന്നു അത്. ഓരോ മനസ്സും ഞെട്ടലോടെ മാത്രമായിരുന്നു അത് ശ്രവിച്ചത്. പ്രാര്‍ത്ഥനമാത്രമാത്രമായിരുന്നു എല്ലാവരുടെയും ഉത്തരം...ഇന്ത്യയുടെ യുവതേജസ് യുവരാജ് സിംഗ് കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണെന്ന വാര്‍ത്ത കുറച്ചൊന്നുമല്ല ആളുകളെ സങ്കടപ്പെടുത്തുന്നത്. ഒരു കളിക്കാരനെന്നതിലപ്പുറം സ്വന്തം കൂടപിറപ്പിന് അസുഖം ബാധിച്ച പ്രതീതിയാണ് ഓരോ മനസ്സിനും അനുഭവപ്പെടുന്നത്. യുവിയുടെ എല്ലാ രോഗവും അതിവേഗം ഭേദമാക്കേണമേയെന്ന് രാജ്യം ഒന്നടങ്കം ഉള്ളുരുകി ദൈവത്തോട് കേഴുകയാണിപ്പോള്‍.
യുവി ഇന്ത്യക്കാര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് രാജ്യം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എത്രയോ കാലം രാജാവായി വാണിട്ടും അസ്ഹറുദ്ദീന്‍ ബാറ്റ്‌കൊണ്ട് കവിത എഴുതിയിട്ടും എത്തിപ്പിടിക്കാനാവാത്ത വിശ്വകിരീടം ഒറ്റക്കുപൊരുതി നേടിയ യുവിയെ അല്ലെങ്കിലും നമുക്കെങ്ങനെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയും. ലോകത്തില്‍ ഏറ്റവും അഹങ്കാരമുള്ളവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഒരു സര്‍വ്വേ പ്രകാരം യുവിക്ക് ലഭിച്ചത്. അഹങ്കാരികളെ മൊത്തം ജനം പുച്ഛത്തോടെ നോക്കികാണുമ്പോഴും യുവിയെ നമുക്കിഷ്ടമായിരുന്നു. ആ തന്റേടത്തേയും ആ പക്വതയെയും നമ്മള്‍ ആരാധനയോടെ നോക്കി നിന്നു. മുഹമ്മദ് കൈഫും പിന്നീട് സുരേഷ് റൈനയും വീരാട് കോലിയും ഫീല്‍ഡിംഗില്‍ സ്വയം മറന്ന് വിസ്മയം സൃഷ്ടിക്കുമ്പോഴും യുവരാജിന്റെ കൈകളോടായിരുന്നു നമുക്ക് അതിരറ്റ വിശ്വാസവും ആകര്‍ഷണീയതയും.
രണ്ടു വര്‍ഷം മുമ്പാണത്രെ യുവരാജ് സിംഗിന് രോഗ ലക്ഷണം കണ്ടുതുടങ്ങിയത്. അതിനെക്കുറിച്ച് അച്ഛന്‍ യോഗരാജ് സിംഗ് പറയുന്നത് ഇങ്ങനെ.
മൊഹാലിയില്‍ നടന്ന ഒരു ട്വന്റി-20 മത്സരത്തില്‍ സുരേഷ് റൈനക്കൊപ്പം ബാറ്റ് ചെയ്യുന്നതിനിടയില്‍ യുവി വല്ലാതെ ചുമക്കുന്നുണ്ടായിരുന്നു. നേരിയ സംശയം തോന്നിയ ഞാന്‍ ചികിത്സതേടാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവന്‍ ഗൗനിച്ചില്ല. പിന്നീട് നടന്ന ചികിത്സയില്‍ ട്യൂമറിന്റെ ലക്ഷണം കണ്ടെത്തി. ഒടുവിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇത് അല്പം നേരത്തെ ആയിരുന്നുവെങ്കില്‍ ഇത്രത്തോളം ആശങ്കവേണ്ടായിരുന്നുവെന്ന് യോഗരാജ് പറയുന്നു.
ആശങ്ക പടരുമ്പോഴും ഡോക്ടര്‍മാര്‍ പകരുന്ന പ്രതീക്ഷകള്‍ കുടുംബത്തെപ്പോലെ തന്നെ ആരാധകരെയും ആഹ്ലാദിപ്പിക്കുകയാണ്. പത്താഴ്ച്ചക്കുള്ളില്‍ യുവിക്ക് പൂര്‍ണ്ണ ആരോഗ്യം കൈവരിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അദ്ദേഹത്തിന് ബാധിച്ചിരിക്കുന്ന സെമിനോമ എന്ന അര്‍ബുദം പൂര്‍ണ്ണമായും സുഖപ്പെടുന്നതാണെന്ന് ഡോക്ടര്‍ നികേഷ് രോഹതാഗിരി പറഞ്ഞു. അമേരിക്കയിലെ ബൂസ്റ്റണ്‍ കാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് യുവി ചികിത്സയിലുള്ളത്.
സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓരോവറിലെ ആറു പന്തും അതിര്‍ത്തിക്കപ്പുറത്തെത്തിച്ച് ചരിത്രം സൃഷ്ടിച്ച യുവി മാനസീകമായി ഏറെ കരുത്തുള്ള ആളാണെന്ന് മഹേന്ദ്ര സിംഗ് ധോനിയടക്കമുള്ള സഹകളിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കാന്‍സറിന്റെ ഭീഷണിയയെ അതിജീവിച്ച് കളിക്കളത്തില്‍ വിസ്മയം തീര്‍ത്ത ഒരുപാട് കായിക താരങ്ങളുണ്ട്. ലോക സൈക്ലിംഗ് താരം ലാന്‍സ് ആംസ്‌ട്രോങ്ങാണ് അതില്‍ പ്രമുഖന്‍. ആ ജീവിതം യുവിയെ വല്ലാതെ പ്രചോദിപ്പിച്ചിട്ടുണ്ടത്രെ. അതുകൊണ്ടുതന്നെ ആസ്പത്രി കിടക്കയില്‍ വെച്ച് ആംസ്‌ട്രോങ്ങിന്റെ ജീവചരിത്രം വായിച്ച് മനക്കരുത്ത് നേടുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
അമ്മയും അച്ഛനും വേര്‍പ്പിരിഞ്ഞ് ജീവിക്കുന്നത് യുവിയുടെ മനസ്സിന്റെ ദു:ഖമാണ്. അതുകൊണ്ടായിരിക്കാം അവന്‍ മറ്റുള്ളവരെപോലെ തുള്ളിച്ചാടുകയോ പൊട്ടിചിരിക്കുകയോ ചെയ്യാത്തത്. മാത്രവുമല്ല ദു:ഖം ഒരുപാട് അനുഭവിച്ചതിന്റെ കരുത്തിലായിരിക്കാം ഈ പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതും. 
യുവിക്ക് അസുഖമാണെന്നറിഞ്ഞപ്പോള്‍ ഓരോ മനസ്സും കാണിച്ച പിന്തുണയും ആശ്വാസവാക്കും വല്ലാത്ത ആകര്‍ഷണീയമായിരുന്നു. ഉപദേശങ്ങള്‍കൊണ്ട് മൂടുന്നതിന് പകരം സഹായവുമായി ഓടിയെത്താനായിരുന്നു എല്ലാവരും ശ്രമിച്ചത്. ചികിത്സയുടെ മുഴുവന്‍ ചിലവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി അജയ് മാക്കാന്‍ പറഞ്ഞു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും ചികിത്സാവാഗ്ദാനവുമായി മുന്നോട്ടുവന്നു. ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ പൂനെ വാരിയേഴ്‌സ് ഉടമകളായ സഹാറ ഗ്രൂപ്പും തങ്ങളുടെ ക്യാപ്റ്റനെ തങ്ങള്‍ ചികിത്സിക്കുമെന്ന് പ്രഖ്യാപിച്ചു.
മുഹമ്മദ് കൈഫിനോടൊപ്പം ജൂനിയര്‍ തലത്തില്‍ തിളങ്ങി നില്‍ക്കുന്ന കാലം തൊട്ടെ യുവിയെ നമുക്കിഷ്ടമായിരുന്നു. ശേഷം സ്റ്റീവേയുടെ ആസ്‌ത്രേലിയയെ ഒരു കളിയില്‍ ഒറ്റക്കു പൊരുതി തോല്‍പ്പിച്ചപ്പോള്‍ ആ കൊച്ചു പയ്യനോട് ഇഷ്ടം ഏറി വന്നു. അതിനിടയില്‍ കൈഫിനൊപ്പം ചേര്‍ന്ന്  ചരിത്ര ചേസിംഗ് നടത്തിയ നാറ്റ് വെസ്റ്റ് വിജയം കൂടി വന്നപ്പോള്‍ യുവി ഹൃദയത്തിന്റെ താരമായി. പിന്നെ ആറു പന്തിലെ ആറും സിക്‌സറും ലോകകപ്പിലെ അല്‍ഭുത പ്രകടനവും....യുവി മനസ്സിനെ വല്ലാതെ കീഴടക്കുകയായിരുന്നു.

അഹങ്കാരം തോന്നിക്കുന്ന ആ പ്രകൃതവും ആകാശം മുട്ടുന്ന ആ സിക്‌സറുകളും കണ്ടിട്ടും കേട്ടിട്ടും കൊതീര്‍ന്നിട്ടില്ല, അനുഭവിച്ചനുഭവിച്ച് മതിവന്നിട്ടില്ല...ദൈവമേ നീ യുവിയെ കാത്തുകൊള്ളണേ....

No comments:

Post a Comment