Wednesday, October 15, 2014

കത്ത് സമ്മാനിച്ച മേല്‍വിലാസവുമായി സന്തോഷ് നഗര്‍

എബി കുട്ടിയാനം

കാസര്‍കോട്:കത്തെഴുത്ത് ഗൃഹാതുരത്വം മാത്രമായി മാറുന്ന വര്‍ത്തമാനകാലത്ത് ഒരു കത്തിന്റെ കഥയില്‍ പിറവിയെടുത്ത ഒരു നാടുണ്ട് കാസര്‍കോട് ജില്ലയില്‍.
ദേശീയ പാത 17ല്‍ ചെങ്കള ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന സന്തോഷ് നഗര്‍ എന്ന പ്രദേശത്തിന് ആ പേര് വന്നതിനു പിന്നില്‍ ഒരു കത്തിന്റെ കഥയുണ്ട്.
സോഷ്യല്‍ നെറ്റുവര്‍ക്കുകളും മൊബൈല്‍ ഫോണുകളും  വിപ്ലവം സൃഷ്ടിക്കുന്നതിന് മുമ്പ് കത്തെഴുത്തുമാത്രം ആശ്രയമായിരുന്ന കാലത്ത് സന്തോഷ് നഗര്‍ എന്ന പ്രദേശത്തിന് പ്രത്യേകിച്ച് പേരൊന്നുമുണ്ടായിരുന്നില്ല. ചെങ്കളയുടെ പടിഞ്ഞാര്‍ ഭാഗം മാത്രമായി അത് അറിയപ്പെട്ടു. ഇത് നാടിനെതിരിച്ചറിയുന്നതിന് ചില്ലറ പ്രയാസമൊക്കെ സൃഷ്ടിച്ചുവെങ്കിലും വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാക്കിയില്ല. വിശാല ചെങ്കളയായി അറിയപ്പെട്ടു. എന്നാല്‍ കത്തുകള്‍ എത്തിക്കുന്ന പോസ്റ്റ്മാന്മാര്‍ക്ക് അത് വലിയ പ്രയാസമായി തീര്‍ന്നു.
ആയിടക്കാണ് 1970കളില്‍ ബാലന്‍ എന്നൊരാള്‍   ചെങ്കള എ.എല്‍.പി സ്‌കൂളില്‍ അധ്യാപകനായി ജോലിക്കെത്തുന്നത്.  ചെങ്കളയുടെ പടിഞ്ഞാര്‍ ഭാഗത്ത് താമസമാക്കിയ മാഷ് മകന്‍ സന്തോഷിന്റെ പേരായിരുന്നു വീടിന് നല്‍കിയത്. അദ്ദേഹത്തിന് ധാരാളം കത്തുകള്‍ വരുമായിരുന്നു.   ആദ്യമൊക്കെ ഇദ്ദേഹത്തെ തിരിച്ചറിയാന്‍ പോസ്റ്റുമാന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പിന്നെ കത്തുകള്‍ വിതരണം ചെയ്യുന്ന പ്രയാസമൊഴിവാക്കാന്‍ അദ്ദേഹം പോസ്റ്റോഫീസില്‍ മാഷിന്റെ വീടിനു പകരം സന്തോഷ് നഗര്‍ എന്നെഴുതിവെച്ചു. പിന്നെ പിന്നെ ആ നാട്ടിലേക്ക് വരുന്ന ഓരോ കത്തിലും സന്തോഷ് നഗര്‍ എന്ന അഡ്രസ് പതിയാന്‍ തുടങ്ങി.
ഒരു തിരിച്ചറിവിന് വേണ്ടി മാത്രം ഒരു പോസ്റ്റുമാന്‍ നല്‍കിയ പേര് പിന്നീട് ഒരു നാടിന്റെ സ്ഥിരംനാമമായി മാറുകയായിരുന്നു. ബാലന്‍ മാഷ് സ്‌കൂളില്‍ നിന്ന് മറ്റെവിടെയോ പോയി, അയാള്‍ താമസിച്ച വീടും അയാളുടെ  ഓര്‍മ്മകളുമെല്ലാം മാഞ്ഞുപോയി. പുതുതലമുറക്ക് ബാലന്‍ മാഷിനെയോ അയാള്‍ പണിയെടുത്ത കാലത്തേയോ കുറിച്ച് ഒന്നുമറിയില്ല. അന്ന് നാടിന്റെ നെറ്റ്‌വര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റുമാനെയും ആര്‍ക്കും പരിചയമില്ല. എന്നാല്‍ അവര്‍ നല്‍കിയ നാമം ഇന്നും ഇത്തിരിപോലും മാറ്റം വരുത്താതെ  കൊണ്ടുനടക്കുന്നു.
കാലം മാറി കഥമാറി. ബാലന്‍ മാഷും പോസ്റ്റുമാനുമെല്ലാം മുത്തശ്ശികഥയിലെ ചിത്രങ്ങളായി. പഴയ പേരുകള്‍ക്കൊക്കെ ഓരോ നാട്ടിലും പുതിയ പേരുകള്‍ വന്നു. ഭരണാധികാരികള്‍ അവരുടെ താല്പര്യത്തിനും ഇഷ്ടത്തിനുമനുസരിച്ച് നാടിന്റെ പേരും ചരിത്രവുമൊക്കെ മാറ്റിയെഴുതി. പലരും അവരുടെ നാടുകള്‍ക്ക് വര്‍ഗ്ഗീയ ചൊവയുള്ള പേരുകള്‍ നല്‍കി അധികാരത്തിന്റെ ബലം പ്രകടമാക്കി. എന്നിട്ടും സന്തോഷ് നഗര്‍ ഇപ്പോഴും സന്തോഷ് നഗര്‍ തന്നെയായി നിലകൊള്ളുന്നു.

No comments:

Post a Comment