Wednesday, October 22, 2014

ദൈവമേ, നീ അര്‍ജ്ജന്റിനയെ ജയിപ്പിക്കരുതേ......

ദൈവമേ, നീ 
അര്‍ജ്ജന്റിനയെ ജയിപ്പിക്കരുതേ......
എബി കുട്ടിയാനം
അര്‍ജ്ജന്റിന....ഓരോ ഫുട്‌ബോള്‍ പ്രേമിയുടേയും ഉള്ളിന്റെ ഉള്ളിലെ വികാരമാണത്....ആരെന്തുപറഞ്ഞാലും ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ആ വശ്യമനോഹാരിതയെ ഇഷ്ടതിരിക്കാനെ കഴിയില്ല നമുക്കൊരിക്കലും. ബ്രസില്‍ ജയിക്കണമെന്നാഗ്രഹിക്കുമ്പോഴും അര്‍ജ്ജന്റിന തോല്‍ല്‍ക്കരുതേയെന്ന് നമ്മുടെ മനസ്സ് അറിയാതെ പ്രാര്‍ത്ഥിക്കാറുണ്ട്. കണ്ടതില്‍വെച്ചേറ്റവും നല്ല കളിക്കാര്‍ ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും  സൈനുദ്ദീന്‍ സിദാനും ഡേവിഡ് ബെക്കാമുമൊക്കെയാണെന്ന് പറയുമ്പോഴും ഗാബ്രിയല്‍ ബാറ്റിസ്റ്റ്യൂട്ടയും യുവന്‍ റിക്വല്‍മിയും തൊട്ട് ലയണല്‍മെസ്സിയും വരെ നമ്മുടെ ഉള്ളിന്റെയുള്ളിലെവിടെയോ പന്തുതട്ടിക്കൊണ്ടിരിക്കുന്നു. ഓരോ വിശ്വമേളയിലും കലാ്ശക്കളിക്കില്ലാതെ ദൈവത്തിന്റെ കയ്യൊപ്പുകാര്‍ നാട്ടിലേക്ക് മടങ്ങു്‌മ്പോള്‍ അത് ശുദ്ധഫുട്‌ബോള്‍ പ്രേമികളുടെ സ്വകാര്യ ദു:ഖമായി മാറും....

അര്‍ജ്ജന്റിന എന്ന ഫുട്‌ബോള്‍ സൗന്ദര്യം മനസ്സിനെ ഇങ്ങനെയൊക്കെ കീഴടക്കുമ്പോഴും ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ അവര്‍ ജയിക്കരുതേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചുപോകും ഏതൊരു കായികപ്രേമിയും കാരണം അര്‍ജ്ജന്റിന കപ്പുനേടിയാല്‍ അവരുടെ കോച്ചുകൂടിയായ ഫുട്‌ബോള്‍ തമ്പുരാന്‍ ഡിഗോ മറഡോണ ബ്വേനസ് ഐറീഷിലെ തെരുവിലൂടെ പൂര്‍ണ്ണനഗ്‌നനായി ഓടുമെത്രെ. എന്തൊരു നെറിക്കെട്ട പ്രഖ്യാപനം(!)സംസ്‌ക്കാരത്തെ എങ്ങനെയും പിച്ചിചീന്താമെന്ന് ചിലര്‍ വിളിച്ചുപറയുമ്പോള്‍ ഒരു തലമുറകാത്തുസൂക്ഷിച്ച സംസ്‌ക്കാരവും പൈതൃകവുമാണ് ചോദ്യചിഹ്‌നമാവുന്നത്.
എന്തുമാവാം,എങ്ങനെയുമാവാം എന്നുപഠിപ്പിക്കുന്ന പാശ്ചാത്യസംസ്‌ക്കാരം(!) അച്ഛന്റേയും അമ്മയുടേയും കല്ല്യാണത്തിന്  മക്കള്‍ സജീവസാന്നിധ്യമാവുന്ന ഒരു ജീവിതരീതിയുടെ വക്താക്കള്‍ക്ക് ഇത് ഒട്ടും പുതുമയല്ലാത്ത കാര്യമായിരിക്കും.പക്ഷേ, ഇത്തരത്തിലുള്ള ഓരോ ആഭാസവര്‍ത്തമാനങ്ങളും ലോകത്തെ തിന്മയിലേക്കാണ് നയിക്കുന്നതെന്നോര്‍ക്കണം.

തോന്നിവാസങ്ങള്‍ ഫാഷനാവുന്ന കാലമാണിത്. 1999ല്‍ ഇംഗ്ലണ്ടില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ ഗ്യാലറിയില്‍ നോക്കിനില്‍ക്കെ പൂര്‍ണ്ണനഗ്‌നനായി ഒരാരാധകന്‍ ഗ്രൗണ്ടിലേക്ക് പാഞ്ഞുവരുന്നത് കണ്ടപ്പോള്‍ ഇത്തിരിവിസ്മയത്തോടെ വീക്ഷിച്ച നമുക്ക്  ഇന്ന് അതൊന്നും വലിയ സംഭവമേയില്ല. നഗ്നരായി ഫോട്ടോയ്ക്ക് പോസ്‌ചെയ്ത് കോടികള്‍വാങ്ങുന്ന നടികളുടെ വാര്‍ത്തകള്‍വരെ ഓരോ ദിനവും നമ്മുടെപേജുകളിലെ അപ്രധാനവാര്‍ത്തയാകുമ്പോള്‍ മറഡോണയുടെ ഭ്രാന്തുപോലും ചില്ലറക്കാര്യം മാത്രമായിരിക്കാം.
പാശ്ചാത്യ സംസ്‌ക്കാരത്തെ വാരിപുണരാന്‍ വല്ലാതെ വെമ്പല്‍ക്കൊള്ളുന്ന നമ്മുടെ പുതുതലമുറകള്‍ക്ക് മറഡോണമാര്‍ കാണിച്ചുകൊടുക്കുന്നതിനെ ഏറെപേടിക്കേണ്ടിയിരിക്കുന്നു. പാരമ്പര്യ വേഷമണിഞ്ഞ് ആഡംബരങ്ങളില്ലാതെ അന്തസായി ജീവിക്കുന്ന ചെറുപ്പക്കാര്‍ ഇന്ന് പഴഞ്ചന്മാരാണ്. തലയില്‍ ചായംതേച്ച് വ്യത്യസ്തരീതിയില്‍ മുടിവെട്ടിയെടുക്കുന്നതാണ് ഇന്നത്തെ ഫാഷന്‍. മറഡോണയുടെ അതേ രീതിയില്‍ പലരുമിന്ന് ഒറ്റക്കാതില്‍ കമ്മല്‍ ചാര്‍ത്തുന്നു. ഏറ്റവും ചെറിയ വസ്ത്രം ധരിക്കലാണ് സൗന്ദര്യമെന്ന് വിദേശികള്‍ കാട്ടിത്തരുമ്പോള്‍ മലയാളക്കരയിലെ പെണ്‍പിള്ളേരുപോലും അങ്ങാടിയിലെ വായനോട്ടക്കാര്‍ക്ക് കാഴ്ച്ചവസ്തുവാകുന്നു. കാഷ്യലും ഒഫീഷ്യലുമാവേണ്ട ത്രി ബൈ ഫോര്‍ മതി ഏതുവേദിയിലേക്കും കടന്നുചെല്ലാനെന്ന് യുവത്വം തീരുമാനിച്ചിരിക്കുന്നു. അങ്ങനെ അങ്ങനെ പാശ്ചാത്യന്റെ ഓരോ ചുവടുവെപ്പിനേയും അനുകരിച്ചുക്കൊണ്ട് ഫാഷനില്‍ ഭ്രമിക്കുന്ന തലമുറയോട് മറഡോണ ഫാഷന്റെ പുതിയ നിര്‍വ്വചനം പഠിപ്പിക്കുമ്പോള്‍ ഇന്നിന്റെ യുവത്വത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്നത് ലളിതമായ ഉത്തരമാവുന്നു.
ഇന്ത്യയുടെ ഫുട്‌ബോള്‍ ടീം വിശ്വമേളയില്‍ മാറ്റുരയ്ക്കാന്‍ ഇതുവരെ വളര്‍ന്നിട്ടില്ല അതുക്കൊണ്ടുതന്നെ ബ്രസിലും അര്‍ജ്ജന്റിനയും ഫ്രാന്‍സുമൊക്കെയാണ് ഇവിടുത്തെ ആരാധകരുടെ ഫേവറിറ്റ്. മഞ്ഞപ്പടയുടെ ചിത്രങ്ങള്‍ക്കൊണ്ടും ലയണല്‍മെസ്സിയുടെ ഡ്രിബ്ലിംഗ് കൊണ്ടും നമ്മുടെ ചുമരുകള്‍ നിറഞ്ഞു കഴിഞ്ഞു. ബ്രസില്‍ അര്‍ജ്ജന്റിന പോരാട്ടത്തിനിവിടെ ഒരു ഇന്ത്യാ പാക്ക് ക്രിക്കറ്റ് മത്സരത്തിന്റെ വീറും വാശിയുമുണ്ട്. അതുക്കൊണ്ട് ലയണല്‍ മെസ്സിയും കക്കയുമൊക്കെയായി നമ്മുടെ യുവത്വം മാറിക്കഴിഞ്ഞു. അവരുടെ വേഷവും ഭാവവുമൊക്കെയാണ് നമ്മുടെ ചെറുപ്പക്കാര്‍ക്കിപ്പോള്‍. ഇനി പേടിക്കേണ്ടത് ആഫ്രിക്കയുടെ കരുത്ത് നിറഞ്ഞ മണ്ണില്‍ എങ്ങനെയെങ്കിലും അര്‍ജ്ജനിക്കാര്‍ ജയിച്ചുപ്പോയാല്‍  നാട്ടിന്‍പുറത്തൂടെ നമ്മുടെ യുവത്വവും ചിലപ്പോള്‍ മറഡോണയെ അനുകരിച്ച് ഓടുന്നത് കാണേണ്ടിവരുമെന്നതിനെക്കുറിച്ചാണ്. അതുക്കൊണ്ട് പ്രാര്‍ത്ഥിക്കുന്നു. ദൈവമേ, നീ അര്‍ജ്ജന്റിനയെ ജയിപ്പിക്കരുതേ......

No comments:

Post a Comment